Monday, April 27, 2009

മരണക്കെണിയാകുന്ന നദികള്‍

കേരളത്തിലെ നദികള്‍ യുവത്വത്തിന്റെ ജീവനെടുക്കുന്ന മരണക്കെണികളായി മാറിയോ ? കഴിഞ്ഞവര്‍ഷം മാത്രം കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ മുങ്ങിമരിച്ചത്‌ നൂറ്റമ്പതിലേറെപ്പേര്‍. ഇതില്‍ തൊണ്ണൂറു ശതമാനവും 12-നും 23-നും ഇടയില്‍ പ്രായമുള്ളവര്‍. എന്തുകൊണ്ട്‌ ഈ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു ? പലപ്പോഴും ഒരു നിമിഷത്തെ അശ്രദ്ധയോ മുന്നറിയിപ്പുകളോടുള്ള അവഗണനയോ ആണ്‌ ഇത്തരം ദുരന്തങ്ങള്‍ക്കു വഴിയൊരുക്കുന്നത്‌. യുവത്വം മരണക്കയങ്ങളിലേക്കു മറയുമ്പോള്‍
നൂറു കണക്കിനു കുടുംബങ്ങളിലാണ്‌ തോരാത്ത
കണ്ണീരിന്റെ തീ മഴ പെയ്‌തിറങ്ങുന്നത്‌. വിലപ്പെട്ട ജീവിതങ്ങളെ
മരണക്കയങ്ങളിലേക്കു വലിച്ചടുപ്പിക്കുന്ന
ദുരന്തമുഖങ്ങളിലേക്ക്‌ ഒരന്വേഷണം.

നീര്‍ക്കുമിളയാകുന്ന ജീവന്‍
2006 ജൂലൈ ഒമ്പത്‌. ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ ദിനം. കാലവര്‍ഷം കലിതുള്ളി പെയ്‌തതിനാല്‍ തൊടുപുഴ നഗരത്തിന്റെ ഹൃദയംഭേദിച്ചൊഴുകുന്ന തൊടുപുഴയാര്‍ ഇരുകരകളുംമുറ്റി നിറഞ്ഞൊഴുകിയിരുന്നു. പുഴയോരത്തുള്ള പാറത്തോട്ടാല്‍ വീടിന്റെ പിന്‍മുറ്റത്തെ കല്‍ക്കെട്ടിനൊപ്പം ഉയര്‍ന്ന്‌ ചെമ്മണ്ണുകുത്തിയൊഴുക്കി പതഞ്ഞ്‌ പതഞ്ഞ്‌.... മാനം ഇടയ്‌ക്കിടയ്‌ക്ക്‌ കറുത്തും വെളുത്തും പെയ്‌തിറങ്ങി. വൈകുന്നരം അല്‌പം പ്രകാശം ചൊരിഞ്ഞ പകല്‍. ലോകം ഫുട്‌ബോള്‍ ജ്വരത്തിലും. അന്നുരാത്രി പതിനൊന്നിന്‌ ഫൈനലില്‍ ഫ്രാന്‍സും ഇറ്റലിയും ഏറ്റുമുട്ടുന്നു.
ഫുട്‌ബോള്‍ കളിയെ ഏറെ സ്‌നേഹിച്ചിരുന്ന ഇരട്ട സഹോദരങ്ങളായ അക്ഷയും അഷിമും അന്ന്‌ പതിവിലേറെ സന്തോഷത്തിലായിരുന്നു. പ്ലസ്‌ടു കഴിഞ്ഞിരുന്നതിനാല്‍ പഠനത്തിന്റെ അലോസരങ്ങളൊന്നുമില്ല. ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ തുടങ്ങുന്നതിനു മുന്‍പ്‌ അന്നും അവര്‍ പതിവുപോലെ വീടിനു പിന്നിലെ മുറ്റത്തു കളിക്കാനിറങ്ങി.
പാറത്തോട്ടാല്‍ വീടിനെ വിളിച്ചുണര്‍ത്തിയിരുന്നത്‌ ലിയോണ്‍സ്‌ -ഷൈനി ദമ്പതികളുടെ ഈ ഇരട്ടകുഞ്ഞുങ്ങളാണ്‌. പഠനത്തില്‍ മിടുമിടുക്കര്‍. പ്രായത്തില്‍ കവിഞ്ഞ പക്വത, ബുദ്ധിസാമര്‍ഥ്യം. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഏറെ പ്രിയപ്പെട്ടവര്‍. അതിരാവിലെ പഠനം, പിന്നെ സ്‌കൂള്‍. സ്‌കൂള്‍ വിട്ടുവന്നാല്‍ അല്‌പസമയം കളി, അത്‌ അനുവദനീയമായ പതിവാണ്‌. പുതുമണം മാറാത്ത വീടിനു പിന്നിലായി കൊച്ചു ചെറുമുറ്റമുണ്ട്‌. അവിടമാണ്‌ ഈ ഇരട്ടകളുടെ ഫുട്‌ബോള്‍ ഗ്രൗണ്ട്‌. അകലെയല്ലാതെ നിലയില്ലാ കയങ്ങള്‍ ഒളിപ്പിച്ച്‌ മന്ദമായൊഴുകുന്ന തൊടുപുഴയാറും.
കളി അധിക നേരം നീണ്ടുനിന്നില്ല. പന്തു തെറിച്ചു പുഴയിലേക്ക്‌. പുഴയുടെ അരികില്‍ വീണ പന്ത്‌ പുല്ലില്‍ത്തട്ടി കിടക്കുന്നുണ്ടായിരുന്നു. അങ്ങിനെ പലതവണപന്തുകള്‍ പുഴയില്‍ വീണിട്ടുണ്ടെങ്കിലും അതെടുക്കാന്‍ പോകരുതെന്ന അമ്മയുടെ കര്‍ശന ശാസന അവര്‍ അനുസരിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ പന്ത്‌ വെറുതേ കളയാന്‍ അവര്‍ക്കു മനസുവന്നില്ല. പുഴയിലിറങ്ങി പന്തെടുക്കാന്‍ ഇരുവരും തീരുമാനിച്ചു. പേഴ്‌സും വാച്ചും കരയിലെ പടവില്‍ സൂക്ഷിച്ചുവച്ച്‌ അക്ഷയ്‌ ആണ്‌ പുഴയിലേക്ക്‌ ആദ്യമിറങ്ങിയത്‌. വെള്ളത്തില്‍ ഇറങ്ങി പന്തില്‍ പിടിത്തമിട്ടതും അക്ഷയ്‌ ഒഴുക്കില്‍പ്പെട്ടതും ഒരുമിച്ചായിരുന്നു. ഒഴുക്കില്‍പ്പെട്ട സഹോദരനെ രക്ഷിക്കാന്‍ അഷിമിന്റെ ശ്രമവും വിഫലമായി. നിമിഷങ്ങള്‍ക്കുള്ളില്‍ ഇരുവരും തൊടുപുഴയാ റിന്റെ നിലയില്ലാക്കയത്തിലേക്ക്‌ മറഞ്ഞു. പതിവു സമയം കഴിഞ്ഞും മക്കള്‍ കളി നിര്‍ത്തി മടങ്ങിയെത്താത്തതുകണ്ട്‌ അമ്മ ഷൈനി അന്വേഷണം തുടങ്ങി. വീടിന്റെ പരിസരം മുഴുവന്‍ തെരഞ്ഞിട്ടും മക്കളെ കണ്ടുകിട്ടിയില്ല. അയലത്തെ വീടുകളിലും കൂട്ടുകാരുടെ വീടുകളിലും തിരക്കി. അക്ഷയും അ ഷിമും മാത്രം മടങ്ങിവന്നില്ല.
ഇരട്ടസഹോരങ്ങളുടെ കളിയും ചിരിയുംകൊണ്ട്‌ സന്തോഷം നിറഞ്ഞ പാറത്തോട്ടാല്‍ വീട്ടില്‍നിന്ന്‌ നിലവിളിയുയരാന്‍ അധികസമയം വേണ്ടിവന്നില്ല. അന്വേഷണം പുഴയിലേക്ക്‌ നീണ്ടു. ഫയര്‍ഫോഴ്‌സും തൊടു പുഴ നഗരത്തിലെ ജനങ്ങളും അപകടസ്ഥലത്തേക്ക്‌ ഒഴുകി യെത്തി. പിന്നെ പുഴയില്‍ സംയുക്ത തിരച്ചിലായി.
രാത്രി എട്ടുമണിയോടെ അ ഷിമിന്റെയും പിന്നീട്‌ ഒരു മണിക്കൂറിനു ശേഷം അക്ഷയിന്റെയും ചേതനയറ്റ ശരീരങ്ങള്‍ പുഴയുടെ ആഴങ്ങളില്‍നിന്ന്‌ കണ്ടെടുത്തു. ഓരോരുത്തരെയും കരയിലേക്ക്‌ കൊണ്ടുവരുമ്പോള്‍ ജീവന്റെ കണികയെങ്കിലും അവശേഷിച്ചിട്ടുണ്ടാകണേയെന്ന്‌ പ്രാര്‍ഥിച്ചത്‌ ആ മാതാപിതാക്കള്‍ മാത്രമല്ല, പാറത്തോട്ടാല്‍ മുറ്റത്തേക്ക്‌ ഒഴുകിയെത്തിയ തൊടുപുഴ നഗരം മുഴുവനുമായിരുന്നു. പക്ഷേ, അ പ്പോഴേക്കും തൊടുപുഴയാ റിന്റെ ആഴങ്ങളില്‍ ആ കുഞ്ഞുങ്ങളുടെ പ്രാണന്‍ അലിഞ്ഞു ചേ ര്‍ന്നിരുന്നു.
പന്തെടുക്കാനിറങ്ങി തൊടുപുഴയാറ്റില്‍ മുങ്ങിമരിച്ച സഹോദരങ്ങള്‍ ഇന്നും നാടിന്റെയും മാതാപിതാക്കളുടെയും നെഞ്ചില്‍ വിങ്ങുന്ന ഓര്‍മയാണ്‌. പന്തെടുക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട ഒരാളെ രക്ഷിക്കാനിറങ്ങിയ രണ്ടുപേരും അപകടത്തില്‍പ്പെടുകയായിരുന്നു. ഓര്‍മകള്‍ക്കുമാത്രം മരണമില്ലല്ലോ. മക്കളുടെ മരണത്തില്‍ മനംനൊന്ത മാതാപിതാക്കള്‍ ഇപ്പോള്‍ പ്രാര്‍ഥനയും സേവന പ്രവര്‍ത്തനങ്ങളുമായി കഴിയുന്നു. പുഴയുടെ സമീപത്തായിരുന്നു വീടെന്നതിനാല്‍ പുഴയിലിറങ്ങരുതെന്നു മാതാപിതാക്കള്‍ മക്കള്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‌കിയിരുന്നു. എങ്കിലും ഒരു നിമിഷത്തെ അബദ്ധം ഇരുവരുടെയും ജീവന്‍ പൊലിയാന്‍ കാരണമായി.
കേരളത്തില്‍ ഇതുപോലെ മക്കള്‍ മുങ്ങി മരിച്ചതിന്റെ വേദനയുമായി കഴിയുന്ന നൂറുകണക്കിനു മാതാപിതാക്കളുണ്ട്‌. കഴിഞ്ഞ ശനിയാഴ്‌ചമാത്രം കോട്ടയം, എറണാകുളം ജില്ലകളിലായി മുങ്ങി മരിച്ചത്‌ ആറു യുവാക്കള്‍. എല്ലാവരും പുഴയില്‍ കുളിക്കാനിറങ്ങി മുങ്ങിമരിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥികളായ എറണാകുളം ഞാറയ്‌ക്കല്‍ വലിയവീട്ടില്‍ പുത്തനങ്ങാടി കുര്യന്റെ മകന്‍ ജോസഫ്‌ കുര്യന്‍ (19), കോട്ടയം പേരൂര്‍ മുല്ലൂര്‍ കെ.എല്‍ ജോയിയുടെ മകന്‍ ലൂക്ക്‌സ്‌ ജോയി (20) പത്തനംതിട്ട കരിമ്പനാംകുഴി കാരേത്ത്‌ കെ.ബേബി മാത്യുവിന്റെ മകന്‍ സുനില്‍ കെ.മാത്യു എന്നിവരാണ്‌ മണിമലയാറ്റില്‍ മുങ്ങി മരിച്ചത്‌. ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ മധുരസ്‌മരണകള്‍ കൂട്ടുകാരുമായി പങ്കുവയ്‌ക്കുന്നതിനിടെയിലാണ്‌ മൂന്നുപേരും മരണത്തിന്റെ തുരുത്തിലേ്‌ക്കു യാത്രയായത്‌. അന്നു തന്നെ ചാലക്കുടിപ്പുഴയിലും മൂന്നു യുവാക്കള്‍ മുങ്ങി മരിച്ചു. ജിബിന്‍ ഇഗ്ന്യേഷ്യസ്‌, ജിബിന്‍ ജോയി, ബൈജു എന്നീ യുവാക്കളെയാണ്‌ ചാലക്കുടിപ്പുഴയുടെ ആഴങ്ങള്‍ കവര്‍ന്നെടുത്തത്‌.
ഈ മാസം ഏഴിനാണ്‌ മണിമലയാറ്റില്‍ അമ്മയോടും സഹോദരനോടുമൊപ്പം കുളിച്ചുകൊണ്ടിരുന്ന എരുമേലി മണങ്ങല്ലൂര്‍ ആലംപരപ്പ്‌ കോളനിയില്‍ ചൂരപ്പാടിയില്‍ (അഖില്‍ നിവാസ്‌) സജി - മിനി ദമ്പതികളുടെ ഇളയ മകനായ (കണ്ണന്‍)പത്തു വയസുകാരന്‍ നിഖിലിനെയാണ്‌ പുഴ വലിച്ചുകൊണ്ടുപോയത്‌. തലേന്നും കുളിക്കാനിറങ്ങിയ പുഴ തന്നെച്ചതിക്കുമെന്നു പാവം കുട്ടി കരുതിയിരുന്നില്ല. ജ്യേഷ്‌്‌ഠനോടൊപ്പം വെള്ളത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി പൊടുന്നനെ മണല്‍ക്കുഴിയില്‍ താണു പോവുകയായിരുന്നു. മണല്‍വാരലുകാര്‍ തലേന്നുണ്ടാക്കിയ കുഴിയാണ്‌ കുട്ടിയുടെ ജീവനെടുത്തത്‌. രണ്ടു മാസം മുന്‍പാണ്‌ ബന്ധുവീട്ടിലെത്തി യ ബാലന്‍ സഹോദരന്റെ കണ്‍മുന്നില്‍ മുങ്ങി മരിച്ചത്‌. സഹോദരനോടൊപ്പം പുഴയിലിറങ്ങിയപ്പോ ള്‍ കയത്തില്‍ അകപ്പെടുകയായിരുന്നു.
ഒന്നര വര്‍ഷം മുമ്പാണ്‌ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥിനി ലിന്‍സ മണിമലയാറ്റില്‍ വീണു മരിച്ചത്‌. കൊരട്ടിപ്പാലത്തിനു സമീപം സുഹൃത്തായ ഗ്ലാഡിയയോടൊപ്പം ചിത്രമെടുത്തുകൊണ്ടിരിക്കെ വെള്ളത്തില്‍ വീണ ഷാളെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ പുഴയില്‍വീണു ലിന്‍സ മരിച്ചത്‌. ലിന്‍സയോടൊപ്പം പുഴയില്‍വീണ ഗ്ലാഡിയ അദ്‌ഭുതകരമായി രക്ഷപെടുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പാണ്‌ റാന്നി വലിയ പാലത്തിനു സമീപം കുളിക്കാനിറങ്ങിയ കൊല്ലം സ്വദേശികളായ മൂന്നു യുവാക്കള്‍ മുങ്ങിമരിച്ചത്‌. പമ്പാ നദിയിലെ മണല്‍ക്കുഴികളെപ്പറ്റി അറിവില്ലാതിരുന്ന യുവാക്കള്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. കേരളത്തില്‍ ചെറുപ്പക്കാരുടെ ജീവനെടുക്കാന്‍ മാത്രം പുഴകള്‍ ഒരുങ്ങിയിരിക്കുകയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലെ സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ കഴിഞ്ഞ 18-ന്‌ മണിമലയാറ്റിലും ചാലക്കുടിപ്പുഴയിലുമായി ആറുപേര്‍ മുങ്ങി മരിച്ചത്‌. കളമശേരിയില്‍ നീന്തല്‍ പഠിക്കാന്‍ പുഴയിലിറങ്ങിയ അഖില്‍, ആന്റണി ബെന്‍, ഡയസ്‌ വര്‍ഗീസ്‌ എന്നീ കുട്ടികള്‍ മുങ്ങി മരിച്ചതു കഴിഞ്ഞ മാസം 18-നാണ്‌. സ്റ്റഡി ലീവിലായിരുന്ന കുട്ടികള്‍ പെരിയാറിന്റെ കൈവഴിയായ ചേരാനെല്ലൂര്‍ പുഴയില്‍ നീന്തല്‍ പഠിക്കാനിറങ്ങി ജീവിതം നഷ്‌ടപ്പെടുത്തുകയായിരുന്നു. മറ്റു സംഭവങ്ങളിലേതുപോലെ പുഴയില്‍ ഒളിഞ്ഞിരുന്ന മണല്‍ക്കുഴികളാണ്‌ ഇവര്‍ക്കും മരണക്കെണിയായി മാറിയത്‌.
പമ്പയില്‍ കുളിക്കാനിങ്ങുന്നവര്‍പോലും മണല്‍ക്കുഴികളില്‍ അകപ്പെടുന്നത്‌ നിത്യസംഭവമായി മാറിയിട്ടുണ്ട്‌. കഴിഞ്ഞ ശബരിമല തീര്‍ഥാടന കാലത്തുമാത്രം പമ്പയുടെ വിവിധകടവുകളിലായി 12 പേരാണ്‌ മുങ്ങിമരിച്ചത്‌. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ്‌ കൂടുതലും പമ്പാ നദിയില്‍ മുങ്ങി മരിക്കുന്നത്‌. ഓരോ തീര്‍ഥാടനകാ ലത്തും പത്തു മുതല്‍ പതിനഞ്ചു വരെ തീര്‍ഥാടകരുടെ ജീവന്‍ പമ്പാ നദിയില്‍ ഹോമിക്കപ്പെടുന്നുണ്ട്‌. പമ്പാ നദിയില്‍ കുളിക്കാനിറങ്ങി കാണാതായിട്ട്‌ മൃതശരീരം പോലും കണ്ടുകിട്ടാത്ത സംഭവങ്ങളുമുണ്ട്‌.
കുളിക്കാനായി പുഴയിലിറങ്ങുന്നത്‌ ഇപ്പോള്‍ മരണത്തിലേക്കു തലവച്ചു കൊടുക്കുന്നതുപോലയായിരിക്കുന്നു. പുഴയില്‍ മുങ്ങിയുള്ള മരണങ്ങള്‍ നിത്യവും വാര്‍ത്തകളാകുമ്പോഴും ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. കൂട്ടുകൂടിയുള്ള വിനോദസഞ്ചാര യാത്രകളും കൗതുകത്തിനായി വെള്ളത്തിലിറങ്ങുന്നതുമെല്ലാം ഇപ്പോള്‍ മരണത്തിലേക്ക്‌ യുവാക്കളെ പറഞ്ഞുവിടുകയാണ്‌. മദ്യലഹരിയില്‍ വെള്ളത്തിലിറങ്ങുന്നതും അപകടം ക്ഷണിച്ചുവരു ത്തുന്നുണ്ട്‌.
മുന്‍കാലങ്ങളില്‍ പുഴകളില്‍ കുളിക്കുകയെന്നതും നീന്തിത്തുടിക്കുന്നതും ഒരു ഉത്സവമായി കണക്കാക്കിയിരുന്നു. എന്നാല്‍, ഇന്ന്‌ പുഴകള്‍ ആത്മാവ്‌ നഷ്‌ടപ്പെട്ട അസ്ഥിപഞ്‌ജരങ്ങളാണ്‌. പുഴകളില്‍ ഇപ്പോള്‍ തുരുത്തുകളില്ല, മറിച്ച്‌ ആഴമുള്ള മണല്‍ക്കയങ്ങള്‍ മാത്രം. പുഴകളുടെ രൂപവും ഭാവവും മാറിയിരിക്കുന്നു. ഇതു മനസിലാക്കാതെ എടുത്തു ചാടുന്നവരാണ്‌ ഏറെയും അപകടത്തില്‍പ്പെടുന്നത്‌. കേരളത്തിലെ പുഴകളുടെ അവസ്ഥ അത്രകണ്ടു ദയനീയമായിരിക്കുന്നു. പുഴകളില്‍ നിന്നുള്ള മണല്‍ വരുമാനത്തിലും കൈമടക്കുകളിലും മാത്രം കണ്ണുവയ്‌ക്കുന്ന പഞ്ചായത്തുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നോക്കുകുത്തിയാകുമ്പോള്‍ മുങ്ങി മരണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
അതേക്കുറിച്ച്‌ നാളെ

Wednesday, April 22, 2009

തിരുവനന്തപുരം



കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ജില്ല. സംസ്ഥാനതലസ്ഥാനം, ഭരണസിരാകേന്ദ്രം തുടങ്ങിയ നിലകളിലാണ്‌ തിരുവനന്തപുരത്തിന്റെ ഖ്യാതി. നിത്യഹരിതനഗരം എന്നാണ്‌ തിരുവനന്തപുരത്തെ മഹാത്മാഗാന്ധി വിശേഷിപ്പിച്ചത്‌. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുള്ളതും സര്‍ക്കാര്‍ ജീവനക്കാര്‍ താമസിക്കുന്നതും തിരുവന്തപുരത്താണ്‌.
കേരള നിയമസഭയുടെ ആസ്ഥാനവും ഇവിടെത്തന്നെ.കേരള സര്‍വകലാശാല, ടെക്‌നോപാര്‍ക്ക്‌, തുമ്പ റോക്കറ്റ്‌ വിക്ഷേപ ണകേ ന്ദ്രം തുടങ്ങിയവയും തിരുവനന്തപുരത്താണ്‌ സ്ഥിതിചെയ്യുന്നത്‌. പാങ്ങോട്‌ സൈനിക കേന്ദ്രം, ശ്രീചിത്ര, ആര്‍.സി .സി, മെഡിക്കല്‍ കോളജ്‌ തുടങ്ങിയ പ്രശസ്‌തമായ ആശുപത്രികളും ഗാന്ധിപാര്‍ക്കും തിരുവനന്തപുരത്താണ്‌. സംസ്ഥാന ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റ്‌ ഉള്‍പ്പെടെയുള്ളവ തിരുവനന്തപുരത്തു സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്‌നോ പാര്‍ക്ക്‌ 1995-ല്‍ തിരുവനന്തപുരത്താണ്‌ പ്രവര്‍ത്തനം തുടങ്ങിയത്‌. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ കീഴിലുള്ള ചിത്രാഞ്‌ജലി സ്‌റ്റുഡിയോ തിരുവനന്തപുരത്തെ ആകര്‍ഷണ കേന്ദ്രമാണ്‌.
നിരവധി സ്വകാര്യ ചാനലുകളുടെ കേന്ദ്ര ഓഫീസും സ്റ്റുഡിയോകളും തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്നു. ദൂര്‍ദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയിക്കും തിരുവന്തപുരത്ത്‌ കേന്ദ്രങ്ങളുണ്ട്‌. പ്രശസ്‌ത വാസ്‌തുശില്‍പിയായിരുന്ന ലാറി ബേക്കര്‍ രൂപ കല്‌പന ചെയ്‌ത ഇന്ത്യന്‍ കോഫീ ഹൗസ്‌ കെട്ടിടം തമ്പാനൂരിലെ പ്രധാന ആകര്‍ഷണമാണ്‌. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനവും തിരുവനന്തപുരമായിരുന്നു. കനകക്കുന്ന്‌, കവടിയാര്‍ കൊട്ടാരങ്ങള്‍ തിരുവനന്തപുരത്തിന്റെ തിലകക്കുറികളായി നിലകൊള്ളുന്നു. പ്രശസ്‌തമായ പത്മനാഭ സ്വാമിക്ഷേത്രവും ഈ നഗരത്തിനു സ്വന്തമാണ്‌. തിരുവനന്തപുരത്തിന്റെ ആദ്യകാല പേര്‌ വഞ്ചിയൂര്‍ എന്നായിരുന്നു. തിരു അനന്തപുരം എന്നത്‌ ലോപിച്ചാണ്‌ തിരുവനന്തപുരം എന്നായതെന്ന്‌ ചരിത്രം. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ തിരുവനന്തപുരത്തിന്റെ പേര്‌ ട്രിവാന്‍ട്രം എന്നായിരുന്നു. ആറ്റുകാല്‍ പൊങ്കാല, വെട്ടുകാട്‌ പള്ളി തിരുനാള്‍ എന്നിവ തിരുവനന്തപുരത്തെ പ്രശസ്‌തമായ ഉത്സവങ്ങളാണ്‌. കാഴ്‌ച ബംഗ്ലാവ്‌, മൃഗശാല, പ്ലാനറ്റോറിയം തുടങ്ങിയവയും തിരുവനന്തപുരത്തിന്റെ പ്രത്യേകതയാണ്‌. തിരുവനന്തപുരത്തുള്ള കിന്‍ഫ്ര ഫിലിം ആന്‍ഡ്‌ വീഡിയോ പാര്‍ക്ക്‌ ഇന്ത്യയിലെ തന്നെ പ്രമുഖമായ ആനിമേഷന്‍ ചലച്ചിത്ര നിര്‍മാണ സ്ഥാപനമാണ്‌.
നിരവധി പ്രശസ്‌തമായ തീയേറ്ററുകളുള്ള ഇവിടെ എല്ലാ വര്‍ഷവും ഡിസംബറില്‍ അന്തര്‍ദേശീയ ചലച്ചിത്രത്സവം അരങ്ങേറാറുണ്ട്‌. തിരുവനന്തപുരത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ വെള്ളായണി നഗത്തിന്റെ പ്രാന്തപ്രദേശത്താണ്‌.
കരമനയാറും കിള്ളിയാറും നഗരത്തെ തൊട്ടാണ്‌ ഒഴുകുന്നത്‌. തിരുവനന്ത പുരത്തിനടുത്തുള്ള ഏറ്റവും ഉയര്‍ന്ന പ്രദേശം അഗസ്‌ത്യകൂടമാണ്‌. കോവളം ബീച്ചിലേക്ക്‌ തിരുവനന്തപുരത്തുനിന്ന്‌ 16 കിലോമീറ്ററോളം ദൂരമുണ്ട്‌. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ കേന്ദ്രത്തിന്റെ ആസ്ഥാനവും ഈ നഗരത്തിലാണ്‌.

Wednesday, April 15, 2009

ഇടുക്കി


ചെറിയൊരു ഗ്രാമമാണെങ്കിലും അന്താരാഷ്‌ട്ര പ്രശസ്‌തമാണ്‌ ഇടുക്കി എന്ന സ്ഥലം. സ്ഥലത്തിന്റെ പേരുതന്നെയാണ്‌ ജില്ലയ്‌ക്കുമുള്ളത്‌. ഏതാനും കിലോമീറ്ററുകള്‍ അകലെയുള്ള കുയിലിമലയിലാണ്‌ ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്നത്‌.
സിവില്‍ സ്‌റ്റേഷനും ഇവിടെയാണുള്ളത്‌. ഇടുക്കിയെ ലോക പ്രശസ്‌തമാക്കുന്നത്‌ ഇടുക്കിയില്‍ സ്ഥിതിചെയ്യുന്ന ഇടുക്കി ആര്‍ച്ച്‌ ഡാമാണ്‌.
ജില്ലയുടെ പേര്‌ ഇടുക്കിയാ ണെങ്കിലും ജില്ലാ ആ സ്ഥാനം സ്ഥിതിചെയ്യുന്നത്‌ പൈനാവിലാണ്‌. ഇടുക്കിഡാമിന്റെ നിര്‍മാണത്തിനു മുന്‍പ്‌ പെരിയാര്‍ നദി കുറവന്‍ കുറത്തി മലകള്‍ക്കിടയിലൂടെയാണ്‌ ഒഴുകിയിരുന്നത്‌ .
അതില്‍ നിന്നാണ്‌ ഈ സ്ഥലത്തിന്‌ ഇടുക്കിയെന്ന പേര്‍ ലഭിച്ചതെന്നാണു ചരിത്രം. മുന്‍കാലങ്ങളില്‍ വനമായിരുന്ന പ്രദേശം കുടിയേറ്റത്തോടെയാണ്‌ ജനവാസ കേന്ദ്രമായത്‌.പിന്നീട്‌ കുറവന്‍ കുറത്തി മലകള്‍ക്കു നടുവിലൂടെ ഒഴുകിയിരുന്ന പെരിയാറിനു കുറുകെയാണ്‌ ഇടുക്കി അണക്കെട്ടു നിര്‍മിച്ചത്‌.
839 മീറ്റര്‍ ഉയരമുള്ള കുറവന്‍മലയെയും 925 മീറ്റര്‍ ഉയരമുള്ള കുറത്തി മലയെയുമാണ്‌ ഒരുമിച്ചു ചേര്‍ത്തത്‌.
കനേഡിയന്‍ സാങ്കേതികവിദ്യയാണ്‌ ഡാം നിര്‍മാണത്തിന്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആര്‍ച്ചു ഡാമായ ഇടുക്കിയില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണുള്ളത്‌.
എങ്കിലും വിശേഷാവസരങ്ങളില്‍ ഡാമും പരിസരപ്രദേശങ്ങളും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാറുണ്ട്‌. ഈ സമയങ്ങളില്‍ ഇടുക്കിയും പരിസരപ്രദേശങ്ങളും ഡാമും സന്ദര്‍ശകബാഹുല്യത്താല്‍ നിബിഡമാകും.ഇടുക്കിക്ക ടുത്ത ുതന്നെയുള്ള ഗ്രാമമാണ്‌ ചെറുതോണി. ഇടുക്കി ഡാമിന്റെ ഒരു പാര്‍ശ്വഡാം ചെറുതോണിയിലുണ്ട്‌.
ഇടുക്കി ,ചെറുതോണി ,കുളമാവ്‌ എന്നിവ ചേര്‍ന്നതാണ്‌ ഇടുക്കി ഡാം ഈ ഡാമുകളില്‍ സംഭരിക്കുന്ന വെള്ളം മൂലമറ്റത്തെത്തിച്ചാണ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത്‌.
1975 ഒക്‌ടോബര്‍ നാലിനാണ്‌ ഇടുക്കിയില്‍നിന്നുള്ള ജലം ഉപയോഗിച്ച്‌ വൈദ്യുതോത്‌പാദനം ആരംഭിച്ചത്‌.
കേരളത്തിന്റെ ഭൂരിഭാഗം വൈദ്യുതാവശ്യങ്ങളും നിര്‍വഹിക്കുന്നത്‌ ഇടുക്കി ഡാമില്‍ നിന്നുള്ള ജലം ഉപയോഗിച്ച്‌ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ടാണ്‌.ഇടുക്കി അണക്കെട്ടിനുള്ള സ്ഥാനം മലങ്കര പ്ലാന്റേഷനിലെ സൂപ്പര്‍വൈസറായിരുന്ന ഡബ്ല്യു.ജെ ജോണിനെ കാണിച്ചുകൊടുത്തത്‌ കൊലുമ്പനെന്ന ഒരു ആദിവാസിയാണ്‌ .ഇതാണ്‌ പിന്നീട്‌ ഇടുക്കി ഡാമിന്റെ നിര്‍മാണത്തിനു വഴിത്തിരിവായത്‌.
ഇതിന്റെ സ്‌മരണയ്‌ക്കായി ഇടുക്കിക്കടുത്തുള്ള വെള്ളാപ്പാറയില്‍ കൊലുമ്പന്റെ സമാധി മണ്‌ഡപമുണ്ട്‌.

Wednesday, April 8, 2009

മലയാറ്റൂര്‍


എറണാകുളം ജില്ലയിലുള്‍പ്പെടുന്ന ക്രിസ്‌ത്യന്‍ തീര്‍ഥാടനകേന്ദ്രമാണ്‌ മലയാറ്റൂര്‍. മല, ആറ്‌, ഊര്‌ എന്നീ വാക്കുകള്‍ കൂടിച്ചേര്‍ന്നാണ്‌ മലയാറ്റൂര്‍ എന്ന പേരുണ്ടായത്‌. ഈസ്റ്ററിനോടനുബന്ധിച്ചുള്ള ആഴ്‌ചകളില്‍ മലയാറ്റൂര്‍ കുരിശുമല കയറാന്‍ ലക്ഷക്കണക്കിന്‌ തീര്‍ഥാടകരാണ്‌ ഇവി ടെയെത്തുന്നത്‌. ക്രിസ്‌തുശിഷ്യനായ സെന്റ്‌ തോമസ്‌ പ്രാര്‍ഥിക്കാന്‍ തെരഞ്ഞെടുത്ത സ്ഥല മെന്ന നിലയിലാണ്‌ മലയാറ്റൂര്‍ പ്രശസ്‌തമായത്‌. എറണാകുളത്തുനിന്ന്‌ 52 കിലോമീറ്ററും അടുത്തുള്ള പട്ടണമായ കാലടിയില്‍നിന്നു പത്തു കിലോമീറ്ററുമാണ്‌ മലയാറ്റൂരിലേക്കുള്ള ദൂരം.അടുത്തുള്ള വിമാനത്താവളം നെടുമ്പാശേരി വിമാനത്താവളമാണ്‌.പതി നേഴു കിലോമീറ്റര്‍ അകലെയുള്ള അങ്കമാലി റെയില്‍വേ സ്റ്റേഷനാണ്‌ അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ദുഖ:വെള്ളിയാഴ്‌ചയും പുതുഞായറാഴ്‌ചയുമാണ്‌ മലയാറ്റൂരില്‍ കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത്‌. ഈ സമയങ്ങളില്‍ 40 ലക്ഷത്തിലധികം തീര്‍ഥാടകര്‍ മലകയറാനെത്തുന്നുണ്ടെന്നാണ്‌ കണക്ക്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 1,269 അടി ഉയരത്തിലാണ്‌ മലയാറ്റൂര്‍ കുരിശുമല സ്ഥിതിചെയ്യുന്നത്‌. എഡി52-ല്‍ കൊടുങ്ങല്ലൂരിലെത്തിയ തോമാശ്ലീഹാ പ്രാര്‍ഥിക്കാന്‍ സ്വസ്ഥമായ അന്തരീക്ഷം അന്വേഷിച്ച്‌ നടന്നുവെന്നും അങ്ങനെ മലയാറ്റൂര്‍ മലയിലെത്തിയെന്നുമാണ്‌ വിശ്വാസം. മലമുകളിലെ പാറപ്പുറത്ത്‌ കാണപ്പെടുന്ന കാല്‌പാദം തോമാ ശ്ലീഹയുടേതാണെന്നു വിശ്വസിക്കപ്പെടുന്നു. 'പൊന്നിന്‍കുരിശുമുത്തപ്പോ പൊന്‍മല കയറ്റം' എന്ന മന്ത്രവും ഉരുവിട്ടാണ്‌ തീര്‍ഥാടകര്‍ മലകയറുന്നത്‌. വഴി നിറയെ കല്ലുകളും വഴുക്കലുള്ള പാറകളും നിറഞ്ഞ പാതയിലൂടെയുള്ള യാത്ര ക്രിസ്‌തുവിന്റെ കാല്‍വരിയാത്രയെ അനുസ്‌മരിപ്പിക്കുന്നതാണ്‌. നേര്‍ച്ചയായി വലിയ കുരിശുകളും കല്ലുകളുമൊക്കെ ചുമന്ന്‌ മല ചവിട്ടുന്ന ഭക്തരുമുണ്ട്‌. മലമുകളിലെ പാറക്കല്ലില്‍ തോമാശ്ലീഹാ ഒരു കുരിശുരൂപം വരച്ചുവെന്നും അവിടെ ക്രമേണ ഒരു പൊ ന്‍ കുരിശു പ്രത ്യക്ഷ പ്പെട്ടുവെന്നുമാണ്‌ ക രുതപ്പെടുന്നത്‌. മലയാറ്റൂര്‍ മലയുടെ മുകളിലുള്ള കുരിശിന്റെ അടിയില്‍ ഇപ്പോഴും ആ പൊന്‍കുരിശു മറഞ്ഞു കിടപ്പുണ്ടെന്നാണ്‌ വിശ്വാസം. മലയുടെ മുകളില്‍ ഒരു അദ്‌ഭുത ഉറവയുണ്ട്‌. തീര്‍ഥാടകര്‍ ഇവിടെനിന്ന്‌ ജലം ശേഖരിക്കാറുണ്ട്‌. മലമുകളില്‍ പ്രാര്‍ഥിക്കാനെത്തിയ തോമാശ്ലീഹാ പാറപ്പുറത്ത്‌ കമ്പുകൊണ്ട്‌ അടിച്ചുവെന്നും അപ്പോള്‍ പാറയില്‍നിന്നു ജലപ്രവാഹം ഉണ്ടായെന്നുമാണ്‌ വിശ്വാസം.
പെരിയാര്‍ നദിയുടെ കരയിലാണ്‌ മലയാറ്റൂര്‍ പള്ളി സ്ഥിതിചെയ്യുന്നത്‌. മലയാറ്റൂര്‍ മലമുകളില്‍നിന്നുള്ള പെരിയാര്‍ നദിയുടെ ദൃശ്യം മനോഹരമാണ്‌. പ്രകൃതിയുടെ മനോഹരമായ ദൃശ്യകാഴ്‌ചകള്‍ക്കൊപ്പം ആത്മീയതയുടെ ചിന്തകളും മലയാറ്റൂര്‍ വിശ്വാസികളില്‍ ഉയര്‍ത്തുന്നു.

Thursday, April 2, 2009

ബാര്‍ബര്‍ ഷോപ്പുകള്‍ ഹൈ ടെക്കായി: രാഷ്‌ട്രീയം ഔട്ട്‌


മരക്കസേരയില്‍ മുഖം ഉയര്‍ത്തി വച്ചിരിക്കുന്നയാളെ ഷേവ്‌ ചെയ്യുന്ന ബാര്‍ബര്‍. കടയ്‌ക്കുള്ളിലും പുറത്തും സജീവമായ ജനക്കൂട്ടം.കടയ്‌ക്കു ചുറ്റും ഉച്ചത്തിലുള്ള രാഷ്‌ട്രീയ വിലയിരുത്തലുകള്‍. ഷേവിംഗിനിടയില്‍ ഇടയ്‌ക്ക്‌ ചര്‍ച്ചകളില്‍ പങ്കാളിയാകുന്ന ബാര്‍ബര്‍. വാക്കു തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒരു വിഭാഗം പിണങ്ങി കടയ്‌ക്കു പുറത്തേയ്‌ക്ക്‌. രണ്ടു പതിറ്റാണ്ടു മുന്‍പുവരെ കേരളത്തിലെ ഗ്രാമങ്ങളിലുടനീളമുള്ള ബാര്‍ബര്‍ ഷോപ്പുകളിലെ സ്ഥിരംകാഴ്‌ചയായിരുന്നു ഇത്തരം ചൂടുപിടിച്ച രാഷ്‌ട്രീയ ചര്‍ച്ചകള്‍. ഒരു തെരഞ്ഞെടുപ്പിനുകൂടി കേരളം സാക്ഷിയാകുമ്പോള്‍ ഒരു കാലത്ത്‌ തെരഞ്ഞെടുപ്പുകളിലെ മുഖ്യ ചര്‍ച്ചാകേന്ദ്രവും രാഷ്‌ട്രീയ ചര്‍ച്ചകളുടെ പ്രധാന സങ്കേതവുമായിരുന്ന ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്ന്‌ രാഷ്‌ട്രീയം പാടേ അപ്രത്യക്ഷമായിരിക്കുന്നു. ടെലിവിഷനും പത്രങ്ങളും അത്ര പ്രചാരത്തിലല്ലാതിരുന്ന കാലത്ത്‌ ബാര്‍ബര്‍ ഷോപ്പുകളായിരുന്നു നാട്ടിന്‍പുറങ്ങളിലെ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കു വേദിയായിരുന്ന പ്രധാന കേന്ദ്രം.തെരഞ്ഞെടുപ്പു സമയങ്ങളില്‍ മുന്നണികളുടെ വിജയവും പരാജയവുമെല്ലാം തീരുമാനിക്കപ്പെട്ടിരുന്നതും ബാര്‍ബര്‍ഷോപ്പുകളിലെ ചൂടുപിടിച്ച ചര്‍ച്ചകളില്‍ നിന്നാണ്‌.ചിലപ്പോള്‍ വീറുറ്റ ചര്‍ച്ചകള്‍ കടയ്‌ക്കു പുറത്തേയ്‌ക്കുള്ള ഇറങ്ങിപ്പോക്കില്‍ കലാശിച്ചിരുന്നെങ്കിലും ഒരിക്കലും അത്‌ സംഘര്‍ഷത്തിലേയ്‌ക്കു കടന്നിരുന്നില്ല. രാഷ്‌ട്രീയ വാരികകളും റേഡിയോയുമായിരുന്നു ഒരു കാലത്ത്‌ ബാര്‍ബര്‍ ഷോപ്പുകളില്‍ തെരഞ്ഞെടുപ്പു വിവരങ്ങളും നിലപാടുകളും അറിയാന്‍ ജനത്തെ സഹായിച്ചിരുന്നത്‌. ഇന്ന്‌ ബാര്‍ബര്‍ ഷോപ്പുകള്‍ ഹെയര്‍കട്ടിംഗ്‌ സലൂണുകളും ബ്യൂട്ടി സെന്ററുകളുമായി മാറിയതോടെ ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്ന്‌ കൂട്ടംകൂടിയുള്ള സംസാരവും രാഷ്‌ട്രീയ ചര്‍ച്ചകളും വിടപറഞ്ഞു.മരക്കസാരകള്‍ക്കു പകരം കുഷന്‍ കേസരയും എസി മുറികളുമായി മാറിയതോടെ ബാര്‍ബര്‍ ഷോപ്പുകളുടെ നിലവാരവും അമ്പേ മാറിമറിഞ്ഞു. തേച്ച കത്തികള്‍ക്കു പകരം കത്രികയും ആധുനിക ഉപകരണങ്ങളും പ്രചാരത്തിലുമായി. മുന്‍ കാലങ്ങളില്‍ പ്രായമായവരാണ്‌ ബാര്‍ബര്‍മാരെങ്കില്‍ ഇന്ന്‌ ബാര്‍ബര്‍ ഷോപ്പുകളില്‍ ഭൂരിഭാഗവും അരങ്ങുവാഴുന്നത്‌ ചെറുപ്പക്കാരാണ്‌. കാലത്തിന്റെ മാറ്റത്തിനനുസരിച്ച്‌ നാട്ടിന്‍ പുറങ്ങളിലും ബാര്‍ബര്‍മാര്‍ക്ക്‌ ആധുനിക സൗകര്യങ്ങളിലേക്കു മാറേണ്ടി വന്നിരിക്കുന്നു. മുന്‍പ്‌ രാഷ്‌ട്രീയ വാരികകളും റേഡിയോയും ഉണ്ടായിരുന്ന ബാര്‍ബര്‍ ഷോപ്പുകളില്‍ ഇപ്പോള്‍ ആ സ്ഥാനം കൈയടക്കിയിരിക്കുന്നത്‌ സിനിമാ വാരികകളും ടെലിവിഷനും.മുന്‍പ്‌ ഗ്രാമങ്ങളിലെ സ്ഥിരം ബാര്‍ബര്‍മാരുടെ യടുത്തുനിന്നു മുടിവെട്ടുന്ന പതിവുണ്ടായിരുന്നെങ്കില്‍ ഇന്ന്‌ നഗരത്തിലെ എസി മുറികളില്‍ കുഷന്‍ കസേരകളിലിരുന്നു മുടിവെട്ടുന്നതിലാണ്‌ പുതുതലമുറയുള്‍പ്പെടെ താല്‍പര്യം കാണിക്കുന്നത്‌.ഒരു കാലത്ത്‌ സജീവമായ രാഷ്‌ട്രീയ ചര്‍ച്ചാ വേദികള്‍ക്കുള്ള കേന്ദ്രമായ ബാര്‍ബര്‍ ഷോപ്പുകളിലെ സംവാദം അപ്രത്യ ക്ഷമാകുന്നതിലൂടെ സാംസ്‌കാരിക കേരളത്തിനു നഷ്‌ടപ്പെടുന്നത്‌ സംഘം ചേര്‍ന്നുളള ചര്‍ച്ചകളും കാപട്യമില്ലാത്ത രാഷ്‌ട്രീയ വിലയിരുത്തലുകളുമാണ്‌.

Wednesday, April 1, 2009

കൊല്ലം


കയര്‍, കശുവണ്ടി വ്യവസായങ്ങള്‍ക്കു പേരുകേട്ട നഗരമാണ്‌ കൊല്ലം. പുരാതനകാലം മുതല്‍ വാണിജ്യ കേന്ദ്രമെന്ന നിലയില്‍ കൊല്ലം പ്രസിദ്ധമായിരുന്നു. കയര്‍, കശുവണ്ടി വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ ഇടിവു സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നും കൊല്ലം കയര്‍ കശുവണ്ടി വ്യവസായങ്ങളുടെ ഈറ്റില്ലം തന്നെയാണ്‌. തിരുവനന്തപുരത്തുനിന്നും 71 കിലോമീറ്ററാണ്‌ കൊല്ലത്തേക്കുള്ള ദൂരം. ബ്രിട്ടീഷ്‌ ഭരണത്തിന്‍കീഴില്‍ കൊല്ലത്തിന്റെ പേര്‌ ക്വയിലോണ്‍ എന്നായിരുന്നു. കിഴക്ക്‌ തമിഴ്‌നാടും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ കൊല്ലത്തിന്റെ അതിര്‍ത്തികള്‍.
കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദങ്ങളിലൊന്നുമാണ്‌ കൊല്ലം. കായലുകളുടെ അതിര്‍ത്തിയായ ഇവിടെയാണ്‌ പ്രശസ്‌തമായ അഷ്‌ടമുടിക്കായല്‍ സ്ഥിതിചെയ്യുന്നത്‌. ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദ േകന്ദ്രംകൂടിയാണ്‌ അഷ്‌ടമുടിക്കായലും പരിസര പ്രദേശങ്ങളും. മലയാളത്തിലെ കൊല്ലവര്‍ഷാരംഭത്തിന്റെ തുടക്കംതന്നെ കൊല്ലമെന്ന പേരില്‍നിന്നാണ്‌. കേരളത്തില്‍ ആദ്യമായി റെയില്‍വേ ലൈന്‍ ആരംഭിച്ച സ്ഥലമെന്നഖ്യാതിയും കൊല്ലത്തിനു അവകാശപ്പെട്ടതാണ്‌. ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള റെയില്‍വേലൈനിലുള്ള ഏറ്റവും വലിയ വളവ്‌ കൊല്ലത്താണുള്ളത്‌. കൊല്ലത്തുനിന്നും തമിഴ്‌നാട്ടിലെ ചെ േങ്കാട്ടയിലേക്കുള്ള മീറ്റര്‍ഗേജ്‌ റെയില്‍ വേപ്പാത ഇപ്പോള്‍ ബ്രോഡ്‌ഗേജിനു വഴിമാ റിക്കൊണ്ടിരിക്കുകയാണ്‌.
പഴയ ദേശിംഗനാട്‌ എന്ന പേരിലും കൊല്ലം അറിയപ്പെട്ടിരുന്നു. മത്സ്യസമ്പത്തിനും ഇതര വ്യവസായങ്ങള്‍ക്കും പ്രശസ്‌തമാണ്‌ കൊല്ലം പട്ടണം. ചെമ്മീനും കൊഞ്ചും ഉള്‍പ്പെടെയുള്ളവ വന്‍തോതില്‍ ഇവിടെ നിന്നു വിദേശങ്ങളിലേയ്‌ക്കു കയറ്റി അയയ്‌ക്കുന്നുണ്ട്‌. കൊല്ല നഗരത്തിനു സമീപത്തുള്ള നീണ്ടകര സംസ്ഥാനത്തെ പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രമാണ്‌. കേരളത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ലൈറ്റ്‌ ഹൗസ്‌ കൊല്ലത്തിനടുത്തുള്ള തങ്കശേരിയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഇതിനടുത്താണ്‌ പുരാതനമായ തങ്കശേരി കോട്ട. കൊല്ലത്തുള്ള മണ്‍റോതുരുത്ത്‌ എന്ന ഗ്രാമം ഇപ്പോള്‍ പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌.
രാജ്യത്തെ തന്നെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി കൊല്ലത്തു നിന്ന്‌ 80 കിലോമീറ്റര്‍ അകലെയുള്ള തെന്‍മലയിലാണ്‌ ആരംഭിച്ചത്‌. രാജ്യത്തെ ആദ്യത്തെ ചിത്രശലഭ പാര്‍ക്കും തെന്‍മല യിലാണുള്ളത്‌. രാമായണത്തില്‍ ജടായുവിന്റെ ചിറകരിഞ്ഞു വീഴ്‌ത്തിയ പാറ എന്ന പേരില്‍ അറിയപ്പെടുന്ന ജടായുപ്പാ റയും കൊല്ലത്താണു സ്ഥിതിചെയ്യുന്നത്‌. ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇവിടെ ഇപ്പോള്‍ വന്‍ തോതിലുള്ള വികസനം നടക്കുന്നുണ്ട്‌. ജടായുവിന്റെ ഒരു ശില്‍പവും ഇവിടെ നിര്‍മിക്കുന്നുണ്ട്‌. ആശ്രാമം ശ്രീകൃഷ്‌ണ ക്ഷേത്രം പുതിയകാവ്‌ ഭഗവതി ക്ഷേത്രം പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയം എന്നിവയാണ്‌ കൊല്ലത്തെ പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍. മാതാ അമൃതാനന്ദമയി മഠം സ്ഥിതിചെയ്യുന്നത്‌ കൊല്ലം ജില്ലയിലെ അമൃതപുരിയിലാണ്‌. മുനിസി പ്പാലിറ്റിയായിരുന്ന കൊല്ലത്തിന്‌ ഇപ്പോള്‍ കോര്‍പറേഷന്‍ പദവിയാണുള്ളത്‌.