-
Monday, May 23, 2011
ചരിത്ര സാക്ഷ്യമായി മൂന്നാര്‍ സിഐസ്ഐ ദേവാലയം
മൂന്നാറിലെ എലേനര്‍ ഇസബെല്‍ മേയുടെ കല്ലറയും സിഎസ്ഐ പള്ളിയും
മൂന്നാറില്‍ കെട്ടിടങ്ങള്‍ ഉയരുകയും നഗരത്തിന്റെ പരിവേഷം കൈവരിക്കുകയും ചെയ്തെങ്കിലും ഇന്നും മാറ്റമില്ലാതെ ചരിത്രത്തിന്റെ സ്പന്ദനവുമായി നില്ക്കുന്ന ചില ഘടകങ്ങള്‍ അവിടെയുണ്ട്. അതാണ് നമ്മെ വീണ്ടും വീണ്ടും മൂന്നാറിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്നത്. മൂന്നാറില്‍ പഴമയുടെ ഗന്ധം നിറഞ്ഞു നില്ക്കുന്ന ഒന്നാണ് അവിടത്തെ പുരാതനമായ സിഎസ്ഐ പള്ളിയും സെമിത്തേരിയും. കേരളത്തില്‍ തന്നെ പള്ളിയുണ്ടാകുന്നതിനു മുന്‍പ് സെമിത്തേരിയുണ്ടായ ആദ്യത്തെ പള്ളികൂടിയാണ് മൂന്നാറിലെ സിഎസ്ഐ ദേവാലയം. സ്കോട്ടിഷ് മാതൃകയില്‍ മാതൃകയില്‍ നിര്‍മിക്കപ്പെട്ട പള്ളിയുടെ നൂറാം വാര്‍ഷികം കഴിഞ്ഞദിവസമാണ് ആഘോഷിച്ചത്. മൂന്നാര്‍ ടൗണില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയായാണ് മൂന്നാര്‍ സിഎസ്ഐ പള്ളി സ്ഥിതിചെയ്യുന്നത്. മുന്‍പ് ഇംഗ്ലീഷില്‍ മാത്രമാണ് പ്രര്‍ഥനകള്‍ നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ മലയാളത്തിലും തമിഴിലുമുണ്ട്.പുരാതനമായ നിരവധി വസ്തുക്കള്‍ പള്ളിയിലുണ്ട്. പഴയകാലത്തെ ബൈബിളും പിയോനോയും ചുവരിരിലെ ചിത്രങ്ങളുമെല്ലാം പോയകാലത്തിന്റെ സ്മരണകളാണ്.
മൂന്നാറിലെ തേയിലത്തോട്ടത്തിന്റെ മാനേജരായിരുന്ന ഹെന്റി മാന്‍ നൈറ്റിനൊപ്പം താമസിക്കാനെത്തിയതായിരുന്നു ഭാര്യയായ എലേനര്‍ ഇസൂെല് മേ. മൂന്നാറില്‍ ചുറ്റിക്കറങ്ങാനെത്തിയ ഇസബെലും ഭര്ത്താലവും ഇന്നു പള്ളിയിരിക്കുന്ന കുന്നിന് മുകളിലെത്തി. അവിടെവച്ച് താന്‍ മരിച്ചാല്‍ തന്നെ ഇവിടെ അടക്കണമെന്നു എലേനര്‍ പറഞ്ഞു.കോളറ ബാധിച്ച് അടുത്ത ദിവസം എലേനര്‍ മരിച്ചു. ഇസെബലിന്റെ ആഗ്രഹപ്രകാരം അവരെ കുന്നിന്മുകളില് സംസ്കരിച്ചു. 1894 ഡിസംബര്‍ 23 നായിരുന്നു ഇത്.പിന്നീട് 20 വര്‍ഷത്തിനു ശേഷം 1910 ലാണ് ഇവിടെ പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 1911 ല്‍ നിര്‍മാണം പൂര്‍ത്തിയായി. പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മിച്ചിരിക്കുന്ന ദേവാലയം സന്ദര്‍ശിക്കാന്‍ നിരവധിപ്പേരാണ് എത്തുന്നത്. കുന്നിന് മുകളിലെ സെമിത്തേരിയിലുള്ള എലേനറിന്റെ കല്ലറയും ഇന്നും നിലനില്‍ക്കുന്നുണ്ട്. ചെറിയ ചില കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും കല്ലറയില്‍ എലേനറിന്റെ പേരു തെളിഞ്ഞു കാണാം. മൂന്നാറില്‍ പോകുമ്പോള്‍ സിഎസ്ഐ പള്ളിയും എലേനറിന്റെ ശവകുടീരവും കാണാന്‍ മറക്കരുത്. കാരണം അതു നിങ്ങള്‍ക്കു പറഞ്ഞു തരിക ഒരു കാലത്തിന്റെ ചരിത്രമാണ്.
Friday, April 29, 2011
വീണ്ടും കണ്ണകിയുടെ മടിത്തട്ടില്‍
സമുദ്രനിരപ്പില്‍നിന്നു 4400 അടി ഉയരത്തില്‍ കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തേക്കടി വനത്തിനുള്ളിലെ കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന മംഗളാദേവി ക്ഷേത്രത്തിലേക്ക് ഒരിക്കല്‍ക്കൂടി. പതിവിനു വിപരീതമായി ഇത്തവണ ക്ഷേത്രത്തിലേക്കുള്ള യാത്ര നടന്നായിരുന്നു. കൊടുംവെയിലില്‍ വനത്തിലൂടെയുള്ള യാത്രം അല്‍പ്പം ദുഷ്കരമായിരുന്നുെവങ്കിലും കൂട്ടുകാരോടൊപ്പമുള്ള യാത്രയായതിനാല്‍ തളര്‍ന്നില്ല. പുല്ലുമേടു ദുരന്തത്തിനു ശേഷം മൂന്നുമാസം കഴിഞ്ഞു നടന്ന ഉത്സവമായതിനാല്‍ പോലീസും വനം വകുപ്പും മറ്റു സര്‍ക്കാര്‍ വകുപ്പുകളുമെല്ലാം കര്‍ശന പരിശോധന നടത്തിയാണ് തീര്‍ഥാടകരെ ക്ഷേത്രത്തിലേയ്ക്കു കടത്തിവിട്ടത്. പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിച്ച് മെറ്റല്‍ ഡിറ്റക്ടറിലൂടെയായിരുന്നു സഞ്ചാരികള്‍ക്കു പ്രവേശനം. വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഉത്സവദിവസം മംഗളേദേവിയിലേക്കുള്ള സഞ്ചാരികളെയും കാത്ത് ട്രിപ്പു ജീപ്പുകളുടെ നീണ്ടനിരതന്നെ പ്രവേശന കവാടമായ കുമളിയിലുണ്ടായിരുന്നു. ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയ്ക്കു 50 രൂപയും തിരിച്ചുള്ള യാത്രയ്ക്ക് 40 രൂപയുമായിരുന്നു നിരക്ക്. വര്‍ഷത്തിലൊരിക്കല്‍മാത്രം വാഹനങ്ങള്‍ കടന്നുപോകുന്നതിനാലും വനത്തിലൂടെയുള്ള പാതയുമായതിനാല്‍ ജീപ്പുകള്‍ ഒഴികെയുള്ള വാഹനങ്ങള്ക്കൊന്നുതന്നെ ക്ഷേത്രത്തിലേക്കുള്ള പാതയിലൂടെ കടന്നുപോകാനാവില്ല. ഇത്തവണ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ മാത്രമാണ് മംഗളാദേവിയിലേക്കു സഞ്ചാരികളെ കൊണ്ടുപോയത്.
ഭര്‍ത്താവു നഷ്ടപ്പെട്ടു പാണ്ഡ്യരാജധാനിയില്‍ നിരാലംബയയായി നില്ക്കുന്ന കണ്ണകിയെ ഓര്‍മിപ്പിച്ചു തകര്‍ന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ സഞ്ചാരികളെത്തുന്ന കേന്ദ്രമായ തേക്കടിക്കടുത്തുള്ള കുമളിയില്‍ നിന്നു 14 കിലോമീറ്റര്‍ദൂരം വനത്തിലൂടെ സഞ്ചരിച്ചാല്‍ മംഗളാദേവി ക്ഷേത്രത്തിലെത്താം. ഇനി കണ്ണകിയുടെ ചരിത്രത്തിലേക്ക്... എക്കാലത്തും കേള്‍വികേട്ട ഏറ്റവും ഉത്തമമമായ ഭരണം നിലനിന്നിരുന്ന രാജ്യമായിരുന്നു കാവേരി പൂംപട്ടണം. അവിടത്തെ പ്രശസ്തനായ രാജാവു കരിംകാല ചോളന്റെ മകനായിരുന്നു കോവലന്. നാട്ടിലെ ഏറ്റവും സൗന്ദര്യവും കോമളത്വവും നിറഞ്ഞ കോവലന് വിവാഹം ചെയ്തത് കാവേരി പൂംപട്ടണത്തിലെ പ്രശസ്തനായ വ്യാപാരിയുടെ മകള്‍ കണ്ണകിയെ. എന്നാല്‍ ഈ സന്തോഷം അധികകാലം നീണ്ടുനിന്നില്ല കൊട്ടാരത്തിലെ സൗന്ദര്യധാമവും നര്‍ത്തകിയുമായ മാധവിയെന്ന പെണ്ണിന്റെ നൃത്തത്തില്‍ തല്‍പ്പരനായ കോവലന് ഒടുവില്‍ അവളെ വിവാഹം ചെയ്തു. കുറേക്കാലത്തിനുശേഷം സമ്പത്തെല്ലാം നഷ്ടപ്പെട്ട കോവലന് പശ്ചാത്താപവിവശനായി കണഅണകിയുടെ അടുത്തു മടങ്ങിയെത്തി.തിരികെയെത്തിയ കോവലനെ കണ്ണകി നിറഞ്ഞ സ്നേഹത്തോടെ സ്വീകരിച്ചു. സമ്പത്തെല്ലാം നഷ്ടപ്പെട്ടതിനാല്‍ തുടര്‍ന്നുള്ള ജീവിതമാര്‍ഗത്തിനായി എന്തെങ്കിലും കച്ചവടം തുടങ്ങുന്നതിനായി കോവലനും കണ്ണകിയും തീരുമാനിച്ചു.ഇതിനായി കണ്ണകിയുടെ ഒരു ചിലമ്പുവില്‍ക്കാന്‍ ഇരുവരും തീരുമാനിച്ചു. ചിലമ്പു വില്ക്കാന് കോവലന് നഗരത്തിലേയ.്ക്കു തിരിച്ചതും പാണ്ഡ്യരാജ്ഞിയുടെ ഒരു ചിലമ്പു മോഷണം പോയതും ഒരേ കാലത്തായിരുന്നു. രാജ്ഞിയുടെ ചിലമ്പു മോഷ്ടിച്ച തട്ടാന്റെ അടുത്താണ് കോവലനും ചിലമ്പു വില്ക്കാനെത്തിയത്. ഇതോടെ താന്‍ മോഷ്ടിച്ച ചിലമ്പിന്റെ കുറ്റം കോവലന്റെ തലയില്‍ കെട്ടിവയ്ക്കാമെന്നു കൗശലക്കാരനായ തട്ടാന്‍ കണക്കുകൂട്ടി. ഇതനുസരിച്ച് കോവലന്റെ കൈയില്‍നിന്ന് തന്ത്രത്തില്‍ ചിലമ്പുവാങ്ങിയ തട്ടാന്‍ ഇത് പാണ്ഡ്യരാജാവിന്റെ അടുത്തെത്തിച്ചു. കോപംപൂണ്ട രാജാവ് കോവലനെ വധിച്ചു.
വിവരമറിഞ്ഞ് ആദ്യം കരഞ്ഞുതളര്ന്നെത്തിയ കണ്ണകി പിന്നീടു കോപിഷ്ടയായി.സത്യസന്ധനും ധര്‍മിഷ്ടനുമായ തന്റെ ഭര്‍ത്താവിനെ വധിച്ചവരോടു പ്രതികാരം ചെയ്യുമെന്ന് കണ്ണകി ഉഗ്രശപഥമെടുത്തു. രാജാവിന്റെ കൊട്ടാരത്തിലെത്തിയ കണ്ണകി തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നു രാജാവിനെ ബോധ്യപ്പെടുത്തി. കണ്ണകിയുടെയും കോവിലന്റെയും സത്യസന്ധത തിരിച്ചറിഞ്ഞ തനിക്കുപറ്റിയ തെറ്റോര്‍ത്ത് അപ്പോള്‍ത്തന്നെ ഹൃദയംപൊട്ടി മരിച്ചു.എന്നാല്‍ ഇതുകൊണ്ടും തന്റെ കോപം ശമിക്കാത്ത കണ്ണകി ഉച്ചത്തില്‍ ശാപവാക്കുകളുരുവിട്ടുകൊണ്ട് തന്റെ ഇടത്തേമുല പറിച്ചെറിഞ്ഞു. തുടര്‍ന്നു നഗരം മുഴുവന്‍ അലഞ്ഞു നടന്നു.പിന്നീടുണ്ടായ അവളുടെ കോപാഗ്നിയില്‍ മധുരാനഗരം മുഴുവന്‍ കത്തിച്ചാമ്പലായിത്തീര്ന്നു. പിന്നീടു ജലപാനം പോലുമില്ലാതെ അലഞ്ഞുനടന്ന കണ്ണകി പതിനാറു ദിവസങ്ങള്‍ക്കുശേഷം ഇന്നത്തെ ചോളരാജ്യത്തിന്റെ തലസ്ഥാനവും ഇപ്പോഴത്തെ മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലവുമായ കുന്നിന്റെ മുകളിലെത്തി.അവിടെ ഒരു വേങ്ങമരച്ചുവട്ടില്‍ തളര്‍ന്നിരുന്ന കണ്ണകിയുടെ ചാരിത്ര്യശുദ്ധിയിലും ഭര്തൃസ്നേഹത്തിലും സത്യസന്ധതയിലംു സംപ്രീതരായ ദേവന്മാര് കണ്ണകിയെ കോവിലനോടൊപ്പം ഒരു രഥത്തിലെത്തി സ്വര്‍ഗത്തിലേക്കു സംവഹിച്ചു. ഇതിനു സാക്ഷികളായ മലങ്കുറവന്മാരാകട്ടെ അന്നുമുതല്‍ കണ്ണകിയെ തങ്ങളുടെ ദേവിയായി ആരാധിച്ചു തുടങ്ങി.പിന്നീട് ഈ വിവരമാറിഞ്ഞ ചേരരാജാവായ ചേരന് ചെങ്കുട്ടുവന് ഇവിടെ ഒരു ക്ഷേത്രം നിര്‍മിക്കുകയായിരുന്നു. 750 ലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ച ഈ ക്ഷേത്രം ഇപ്പോള്‍ നശിച്ചനിലയിലാണ്. മുന്‍കാലങ്ങളില്‍ ഇവിടേക്ക് പ്രവേശനത്തിനു നിയന്ത്രണങ്ങളില്ലായിരുന്നു. എന്നാല്‍ പിന്നീട് തമിഴ്നാട് ക്ഷേത്രത്തിന്റെ പേരില്‍ അവകാശം ഉന്നയിച്ചതോടെയാണ് ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചത്.ഇപ്പോള്‍ എല്ലാവര്‍ഷവും ചൈത്രമാസത്തിലെ പൗര്‍ണമി നാളിലാണ് ക്ഷേത്രത്തില്‍ ഉത്സവം നടത്തുന്നത്. പൂണമായും കരിങ്കല്ലില്‍ നിര്‍മിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ ചിലഭാഗങ്ങളില്‍ തമിഴില്‍ ചില അക്ഷരങ്ങളും രൂപങ്ങളും വ്യാളിയുടെയും മറ്റും രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ സമീപത്തുനിന്നും തമിഴ്നാട്ടിലെ മധുരയിലുള്ള മീനാക്ഷി ക്ഷേത്രത്തിലേയ്ക്ക് ഒരു തുരങ്കം നിര്‍മിച്ചിട്ടുണ്ടെന്നും കരുതപ്പെടുന്നു. കൂടാതെ ക്ഷേത്രത്തിനു സമീപത്തായി കാണപ്പെടുന്ന വറ്റാത്ത കുളവും തമിഴ്നാട്ടിലേക്കു തുറന്നിരിക്കുന്ന ശ്രീകോവിലുകളുമെല്ലാം ഭക്തരുടെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ്. ചിലപ്പതികാര കഥകളിലെ മംഗളാദേവിയുടെ കഥ എന്തായാലും കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഭക്തര്‍ക്കിടയില്‍ കണ്ണകി അഭീഷ്ടദായികയായ ദേവിയാണ്. ഭര്‍തൃസ്നേഹവും അചഞ്ചലമായ വിശ്വാസവുമാണ് സ്ത്രീകളുടെ അഭീഷ്ടദായികയായി കണ്ണകി മാറാന്‍ കാരണം.
Subscribe to:
Posts (Atom)