Wednesday, October 21, 2009

എന്‍ഡോസള്‍ഫാന്‍ ഇടുക്കിയെ വിഴുങ്ങുന്നു



തമിഴ്‌നാട്ടില്‍ എന്‍ഡോസള്‍ഫാന്‍ സുലഭമായി ലഭിക്കുന്ന കടകളിലൊന്ന്‌.
എന്‍ഡോസള്‍ഫാന്‍ കീടനാശിനി

കാസര്‍ഗോഡിനു പിന്നാലെ ഇടുക്കി ജില്ലയേയും മാരകമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനി കീഴടക്കുന്നു. ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലാണ്‌ നിരോധിത കീടനാശിനിയായ എന്‍ഡോസള്‍ഫാന്റെ ഉപയോഗം വ്യാപകമായിരിക്കുന്നത്‌. ഏതാനും മാസം മുന്‍പുവരെ തമിഴ്‌നാട്ടില്‍ നിന്നുള്ളവരുടെ വന്‍കിട തോട്ടങ്ങളില്‍ മാത്രമായിരുന്നു എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ചെറുകിട കര്‍ഷകരുടെ ഇടയിലേക്കും അതിന്റെ ഉപയോഗം വ്യാപിച്ചിട്ടുണ്ട്‌.
കേരളത്തിന്റെ അതിര്‍ത്തിയിലുള്ള കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നാണ്‌ വന്‍തോതില്‍ എന്‍ഡോസള്‍ഫാന്‍ കേരളത്തിലെത്തുന്നത്‌. കുമളി, ആനവിലാസം, ചക്കുപള്ളം, മാലി ,കട്ടപ്പന, വണ്ടന്‍മേട്‌ മേഖലകളിലാണ്‌ ഇതിന്റെ ഉപയോഗം വ്യാപകമായുള്ളത്‌. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ വിതരണം ചെയ്യാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു ലോബിയും പ്രവര്‍ത്തിക്കുന്നുണ്ട്‌.
എന്‍ഡോസള്‍ഫാന്റെ വിലക്കുറവും കര്‍ഷകരെ ആകര്‍ഷിക്കുന്ന ഘടകമാണ്‌. സാധാരണ ലഭ്യമാകുന്ന മോണോസില്‍, എക്കാലക്‌സ്‌ തുടങ്ങിയ കീടനാശിനികള്‍ക്ക്‌ ലിറ്ററിന്‌ 360 മുതല്‍400 രൂപവരെ വിലയുള്ളപ്പോള്‍ എന്‍ഡോ സ ള്‍ഫാന്‍ ലിറ്ററിന്‌ 220 മുതല്‍ 240 വരെയാണ്‌ വില. കുമളി,കമ്പംമെട്ട്‌ ചെക്ക്‌ പോസ്റ്റുകളിലൂടെ പെട്ടിക്കണക്കിനു എന്‍ ഡോസള്‍ഫാനാണ്‌ കേരളത്തിലേക്കു കടത്തുന്നത്‌. ചെക്ക്‌ പോസ്റ്റുകളില്‍ കാര്യമായ പരിശോധനയില്ലാത്തത്‌ ലോബിക്ക്‌ സഹായകമാകുന്നുണ്ട്‌. മുഖാവരണമോ മറ്റു സംരക്ഷണങ്ങളോ ഒന്നുമില്ലാതെയാണ്‌ കീടനാശിനി തളിക്കുന്നത്‌.കീടനാശിനിയുടെ അംശം ജലസ്രോതസുകളില്‍ കലരുന്നതും ഗുരുതരമായ ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു.
ഹൈറേഞ്ചിലെ ഏലംമേഖലകളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം വ്യാപകമായിട്ടും ഇക്കാര്യത്തെക്കുറിച്ചു പഠനം നടത്താനോ വേണ്ട നടപടികള്‍ സ്വീകരിക്കാനോ കൃഷിവകുപ്പും സ്‌പൈസസ്‌ ബോര്‍ഡും തയാറായിട്ടില്ല. കേരളത്തിലെ തേയിലത്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗം വ്യാപകമായതിനെത്തുടര്‍ന്ന്‌ ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക്‌ വന്‍തോതില്‍ കാന്‍സര്‍ രോഗം ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു.നിരന്തരമായ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെത്തുടര്‍ന്ന്‌ ഹൈറേഞ്ചില്‍ കാന്‍സര്‍ രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടും ആരോഗ്യവകുപ്പ്‌ ഇക്കാര്യത്തില്‍ നിസംഗ സമീപനമാണ്‌ പുലര്‍ത്തുന്നത്‌.

Sunday, September 20, 2009

ജീവന്‍ രക്ഷാ ഡ്രൈവര്‍



റോഡപകടത്തില്‍പ്പെട്ടവരെ കണ്ടാല്‍ വെറുതേ നോക്കിനില്‌ക്കുകയോ കടന്നുകളയുകയോ ചെയ്യുന്നവരാണു ബഹുഭൂരിപക്ഷവും. ഇതാ, വ്യത്യസ്‌തനായൊരു മനുഷ്യന്‍.



കഴിഞ്ഞ ഓഗസ്റ്റ്‌ 30 ഞായര്‍. സമയം പാതിരാത്രിയോടടുത്ത്‌. റോഡില്‍ വാഹനങ്ങള്‍ നന്നേ കുറവ്‌. ഉള്ളവയാകട്ടെ, തിരക്കൊഴിവു മുതലാക്കി, ആവുന്നത്ര സ്‌പീഡില്‍ പായുകയാണ്‌. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഒരു രോഗിയെ എത്തിച്ചശേഷം ചേര്‍ത്തലയിലേക്കു തിരികെ വരുകയാണ്‌ ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയിലെ ആംബുലന്‍സ്‌ ഡ്രൈവറായ സുഗുണന്‍. ഇടയ്‌ക്ക്‌ റോഡില്‍ ചെറിയ ഒരാള്‍ക്കൂട്ടം. വാഹനം നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ കണ്ടു, ഒരു കാറും ലോറിയും തമ്മില്‍ ഇടിച്ചിരിക്കുകയാണ്‌. പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനായി വാഹനങ്ങള്‍ക്കു കൈകാണിക്കുന്നുണ്ടെങ്കിലും പാഞ്ഞു പോകുന്ന വാഹനങ്ങളൊന്നും നിര്‍ത്തുന്നില്ല. രക്തത്തില്‍ കുളിച്ചു കിടക്കുന്ന നാലുപേരെ സുഗുണന്‍ കണ്ടു. ചെറുതായി അനക്കമുള്ളത്‌ ഒരാള്‍ക്കാണ്‌. സുഗുണന്‍ ഉടന്‍ തന്നെ അയാളെ പഞ്ചായ ത്തംഗത്തിന്റെ സഹായത്തോടെ ആംബുലന്‍സില്‍ ചേര്‍ത്തല കെവി എം ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍പ്പെട്ട മറ്റു മൂന്നു പേര്‍ മരിച്ചിരുന്നു. അന്നു സുഗുണന്‍ ആശുപത്രിയിലെത്തിച്ചതിലൂടെ ജീവിതത്തിലേക്കു തിരിച്ചുവന്നത്‌ കൊല്ലം സ്വദേശിയായ അഷ്‌കര്‍ എന്ന യുവാവാണ്‌.
ഇത്‌ സുഗുണന്‍ എന്ന ആംബുലന്‍സ്‌ ഡ്രൈവറുടെ ജീവിതത്തിലെ അത്ര അസാധാരണത്വ മൊന്നുമില്ലാത്ത സംഭവം. ഇതുപോലെ നിരവധിയാളുകളെയാണ്‌ അപകടസ്ഥലങ്ങളില്‍ നിന്നു സുഗുണന്‍ വാരിയെടുത്ത്‌ ആശുപത്രികളിലെത്തിച്ചു രക്ഷപ്പെടുത്തിയിട്ടുള്ളത്‌. അപകടങ്ങള്‍ കാണുമ്പോള്‍ മുഖം തിരിക്കുകയും വാഹനങ്ങള്‍ക്കു വേഗം കൂട്ടി പായുകയും ചെയ്യുന്ന ആളുകള്‍ ധാരാളമുള്ള നമ്മുടെ നാട്ടില്‍ സുഗുണന്റെ നടപടി അസാധാരണമാകുന്നു. എവിടെ അപകടം കണ്ടാലും ഉടന്‍തന്നെ അവിടെയിറങ്ങി അപകടത്തില്‍പ്പെട്ടവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയെന്നത്‌ സുഗുണന്റെ പതിവായിത്തീര്‍ന്നിരിക്കുന്നു.
സുഗുണന്‍ ഈ പ്രവര്‍ത്തനം തുടങ്ങിയിട്ട്‌ ഇരുപതിലധികം വര്‍ഷങ്ങളായി. ടാക്‌സി ഡ്രൈവറായിരിക്കുമ്പോള്‍ തുടങ്ങിയതാണ്‌. പതിന്നാലു വര്‍ഷം മുമ്പു ചേര്‍ത്തല താലൂക്ക്‌ ആശുപത്രിയില്‍ ആംബുലന്‍സ്‌ ഡ്രൈവറായി ജോലിക്കു കയറിയതിനു ശേഷമാണ്‌ കൂടുതല്‍പേരെ രക്ഷി ച്ചിട്ടുള്ളത്‌. അടുത്തുള്ള പ്രദേശങ്ങളില്‍ എന്തെ ങ്കിലും അപകടം നടന്നായി അറിഞ്ഞാല്‍ ഉടന്‍തന്നെ സുഗുണന്‍ അവിടെ ഓടിയെത്തും. പരിക്കേറ്റവരെ കഴിയുന്നത്ര വേഗത്തില്‍ ആംബുലന്‍സില്‍ ആശു പത്രിയിലെത്തിക്കും. അപകടത്തില്‍ പ്പെട്ടവരെ ആശുപത്രി യിലാക്കാന്‍ വൈമുഖ്യം കാട്ടുന്ന പ്രവണത നമ്മുടെ നാട്ടില്‍ ഞെട്ടിക്കും വിധം വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ഇക്കഴിഞ്ഞ തിരുവോണ ദിവസം നടന്ന സംഭവം സുഗുണന്‍ പറഞ്ഞു. ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപടത്തില്‍പ്പെട്ട യുവാവിനെ സുഗുണന്‍ ആംബുലന്‍സില്‍ കയറ്റി. പക്ഷേ കൂടെപ്പോകാന്‍ ആരും തയാറായില്ല. ആംബുലന്‍സില്‍ രോഗിയെ സേഫ്‌റ്റി ബെല്‍റ്റിട്ടു കിടത്തി ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തിച്ചു സുഗുണന്‍ അയാളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നു.
ഇതുപോലെ എത്രയോ രക്ഷപ്പെടുത്തലുകള്‍! തൈക്കലില്‍ വര്‍ഗീയകലാപം ഉണ്ടായപ്പോഴും, പട്ടണക്കാട്‌ അപകടമുണ്ടായപ്പോഴും മതിലകത്ത്‌ പോസ്റ്റല്‍ വര്‍ക്കേഴ്‌സിന്റെ വാഹനം അപകടത്തില്‍പ്പെട്ടപ്പോഴും, പള്ളിത്തോട്ടില്‍ വാഹനാപകടം ഉണ്ടായപ്പോഴുമെല്ലാം.
ഇതുവരെ എത്രപേരെ രക്ഷിച്ചിട്ടുണ്ടെന്നു ചോദിച്ചാല്‍ താന്‍ ഇത്തരം കാര്യങ്ങളുടെ കണക്കു സൂക്ഷിക്കാറില്ലെന്നു സുഗുണന്റെ മറുപടി. എങ്കിലും ഏകേദേശം? നൂറിലധികം വരുമെന്ന്‌ സുഗുണന്‍ ഓര്‍ത്തുനോക്കിയിട്ടു പറഞ്ഞു.
രക്ഷപ്പെടുത്തിയവരില്‍ ചിലര്‍ തിരികെയെത്തി നന്ദി പറയാന്‍ തയാറാകും. ചിലര്‍ പണവും മറ്റും സമ്മാനിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇതു തനിക്കു ലഭിച്ചിട്ടുള്ള ഒരു നിയോഗമായി മാത്രമാണു താന്‍ കാണുന്നതെന്നും യാതൊരു പ്രതിഫലവും തനിക്ക്‌ ഇത്തരം കാര്യങ്ങള്‍ക്ക്‌ ആവശ്യമില്ലെന്നും സുഗുണന്‍ പറയുന്നു. അപകടത്തില്‍പ്പെടുന്ന ഓരോരുത്തരെയും സഹോദരനായാണ്‌ താന്‍ കാണുന്നതെന്നും അതുകൊണ്ടാണ്‌ താന്‍ ഇതില്‍ ഉറച്ചു നില്‍ക്കുന്നതെന്നും സുഗുണന്‍ വിശദീകരിക്കുന്നു.
തന്റെ ഇത്രയും വര്‍ഷത്തെ ഡ്രൈവര്‍ജീവിതത്തിനിടയില്‍ ഒരു അപകടം പോലും ഉണ്ടാക്കിയിട്ടില്ല എന്നു സുഗുണന്‍. അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ ആരും തയാറാകാത്തതിനു പിന്നില്‍ പോലീസ്‌ കേസ്‌ ഉള്‍പ്പെടെയുള്ള നൂലാമാലകള്‍ ഉണ്ടാകുമെന്ന ഭയമാണെന്നു സുഗുണന്‍ കരുതുന്നു. ആശുപത്രിയില്‍ എത്തിക്കുന്നയാള്‍ പ്രതിയാക്കപ്പെടുന്ന അവസ്ഥാവിശേഷം ഇവിടെയുണ്ട്‌. സുഗുണനും ഇത്തരം അനുഭവങ്ങള്‍ അപരിചിതമല്ല.
തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ താലൂക്കാശുപത്രി സൂപ്രണ്ടില്‍ നിന്നും ചെയര്‍മാനില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും നിര്‍ലോപമായ സഹകരണമാണു ലഭിക്കുന്നതെന്നു സുഗുണന്‍ സംതൃപ്‌തിയോടെ പറഞ്ഞു. കഴിഞ്ഞ ദിവസം താലൂക്കാശുപത്രി അധികൃതരുടെ യോഗം സുഗുണനെ അനുമോദിച്ചിരുന്നു. സുഗുണന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഭാര്യ സരളയും മൂന്നു മക്കളും ഉള്‍പ്പെട്ട കുടുംബത്തിന്റെ ധാര്‍മിക പിന്തുണയുമുണ്ട്‌. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടായാലും, അപകടത്തില്‍പ്പെടുന്നവരായിതാന്‍ കണ്ടെത്തുന്നവരുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍തന്നെയാണ്‌ സുഗുണന്റെ തീരുമാനം.
ഫോട്ടോ: പി.ജി. രവികുമാര്‍

Sunday, September 6, 2009

വരികയായ്‌ വീണ്ടും സഞ്ചാരികള്‍






മൂന്നാര്‍ ഏറെ മാറിയിരിക്കുന്നു. വിവാദങ്ങളില്‍ നിന്നു മൂന്നാര്‍ പതിയെ പഴയ തിരക്കിന്റെ നാളുകളിലേക്കു മടങ്ങി വന്നുതുടങ്ങുകയാണ്‌. മൂന്നാര്‍ വീണ്ടും അതിന്റെ പ്രൗഢി വീണ്ടെടുക്കുകയാണെന്നു തോന്നുന്നു. കൈയേറ്റത്തിന്റെയും പൊളിക്കലിന്റെയും അസ്വാരസ്യങ്ങള്‍ മൂന്നാറില്‍ നിന്ന്‌ അകന്നുതുടങ്ങി യിരിക്കുന്നു. ഇപ്പോഴിവിടെ രാഷ്‌ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും ഒച്ചപ്പാടുകളില്ല. ജെ.സി.ബി.യുടെ നശീകരണാത്മകമായ മുരള്‍ച്ചയില്ല
സന്ദീപ്‌ വെള്ളാരംകുന്ന്‌
മലയുടെ പാര്‍ശ്വത്തിലുള്ള റോഡില്‍ക്കൂടി ടാക്‌സി നീങ്ങുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞു: ``ഈ ജോലി തീര്‍ന്നെന്നു വിചാരിച്ചതാണ്‌. രണ്ടുവര്‍ഷം മുന്‍പ്‌. കാറിന്‌ ഓട്ടമേ ഇല്ലാതായി. പല ഡ്രൈവര്‍മാരും പട്ടിണിയിലാകുകപോലും ചെയ്‌തു. കാര്യങ്ങള്‍ നേരെയാകുമെന്ന്‌ ഒരു പ്രതീക്ഷയുമു ണ്ടായിരുന്നില്ല“''
എന്നാല്‍ മൂന്നാറിലെ ഡ്രൈവര്‍മാര്‍ക്ക്‌ ഇപ്പോള്‍ വീണ്ടും തിരക്കായിരിക്കുന്നു. ഇവിടത്തെ മലമ്പാതകളില്‍ വീണ്ടും വാഹനങ്ങളുടെ നിരന്തരമായ ഇരമ്പല്‍. എല്ലാം നേരെയായി വരുകയാണെന്നു തോന്നുന്നു.
2007 മേയ്‌ ആദ്യവാരം. ഉച്ചനേരത്തും മൂന്നാറില്‍ നേരിയ തണുപ്പ്‌. സഞ്ചാരികളുടെ നിലയ്‌ക്കാത്ത പ്രവാഹം. എവിടെയും ടൂറിസ്റ്റുകളുടെ കലപില. കാട്ടിലും മേട്ടിലുമെല്ലാം സഞ്ചാരികളെക്കാത്ത്‌ നിരവധി റിസോ ര്‍ട്ടുകള്‍. പൂര്‍ത്തിയായതും നിര്‍മാണ ത്തിലുള്ളവയും ഒക്കെ. മൂന്നാറിലെ ടൂറിസം വമ്പിച്ച വരുമാനമാക്കാമെന്നു കണ്ടെത്തിയവര്‍ പട്ടണത്തിനകത്തും പുറത്തുമെല്ലാം കെട്ടിട നിര്‍മാണത്തിന്റെ തിരക്കിലായിരുന്നു. മൂന്നാര്‍ ഭൂമി യില്‍അനധികൃത കൈയേറ്റം നടക്കുന്നു വെന്ന വാര്‍ത്തകള്‍ തുടരേ പുറത്തുവന്നുകൊ ണ്ടിരുന്ന സമയമായിരുന്നു ഇത്‌. അനധികൃത കൈയേറ്റ ക്കാരെ മുഴുവന്‍ ഒഴിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആദ്യം ആളുകള്‍ അത്ര കാര്യമാക്കിയില്ല. എന്നാല്‍ പിന്നീടു കേരളം കണ്ടത്‌ ദേശീയ ശ്രദ്ധമാത്രമല്ല അന്തര്‍ദേശീയ ശ്രദ്ധപോലും നേടിയ ഒഴിപ്പിക്കല്‍ പ്രക്രിയയാണ്‌. അനേകം ഹോട്ടലുകളും റിസോര്‍ട്ടുകളും മറ്റു കെട്ടിടങ്ങളും നിലംപൊത്തി. ജെ.സി.ബി. എന്ന യന്ത്രം രാഷ്‌ട്രീയ നിഘണ്ടുവില്‍ കയറിക്കൂടിയ ദിവസങ്ങളായി രുന്നു അവ.
സഞ്ചാരികള്‍ തിങ്ങി നിറഞ്ഞിരുന്ന മൂന്നാറിന്റെ പാതകളില്‍ ടെലിവിഷന്‍ ചാനലുകളു ടെയും മാധ്യമങ്ങ ളുടെ യും രാഷ്‌ട്രീയ ക്കാരുടെയും വാഹനങ്ങള്‍ മാത്രമായി.
ജെസിബി യുടെ മുരള്‍ ച്ചയും രാഷ്‌ട്രീ യ കോലാ ഹലങ്ങളും മൂന്നാറിന്റെ സൗന്ദര്യ ത്തിനു മേല്‍ കരിനിഴല്‍ വീഴ്‌ത്തി. സഞ്ചാരികള്‍ കൂട്ടത്തോടെ മൂന്നാറില്‍ നിന്ന്‌ അക ന്നു. തെക്കിന്റെ കാഷ്‌മീര്‍ എന്നറിയ െപ്പടുന്ന മൂന്നാറിന്റെ വഴിത്താ രകളും മലകളും പൊളിച്ച കെട്ടിടങ്ങ ളുടെ അവശിഷ്‌ടങ്ങളാല്‍ നിറഞ്ഞു.
മാസങ്ങള്‍ നീണ്ട കൈയറ്റമൊഴിപ്പിക്കല്‍ രാഷ്‌ട്രീയ പടലപ്പിണക്കങ്ങള്‍ക്കൊടുവില്‍ പാതിയാക്കി ദൗത്യസംഘം മടങ്ങുമ്പോള്‍ മൂന്നാറില്‍ നിന്നു സഞ്ചാരികള്‍ ഏതാണ്ടു പൂര്‍ണമായും അക ന്നിരുന്നു. വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്നതിനാല്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മൂന്നാറിലേക്കുള്ള യാത്രകള്‍ റദ്ദാക്കി. വിദേശങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ തേക്കടിക്കു ശേഷം തീര്‍ച്ചയായും സന്ദര്‍ശിച്ചിരുന്ന മൂന്നാര്‍ അവരുടെ പരിപാടികളില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടു.
സഞ്ചാരികള്‍ ഒഴിഞ്ഞ വഴിത്താരകള്‍. താമസക്കാരില്ലാത്ത ഹോട്ടല്‍ മുറികള്‍. ഓട്ടമില്ലാതെ കിടക്കുന്ന വാഹനങ്ങള്‍. പ്രതിസന്ധിയിലായതു വിവിധ മേഖലകളിലെ ആയിരക്കണക്കിനു ജനങ്ങളാണ്‌. പെട്ടിക്കട നടത്തിയിരുന്നവര്‍ മുതല്‍ ഡ്രൈവര്‍മാര്‍ വരെ.
ഇതായിരുന്നു ഒഴിപ്പിക്കലിനൊടുവില്‍ മൂന്നാറിന്റെ ചിത്രം.
2009.
മൂന്നാര്‍ ഏറെ മാറിയിരിക്കുന്നു. വിവാദങ്ങളില്‍ നിന്നു മൂന്നാര്‍ പതിയെ പഴയ തിരക്കിന്റെ നാളുകളിലേക്കു മടങ്ങി വന്നുതുടങ്ങുകയാണ്‌. മൂന്നാര്‍ വീണ്ടും അതിന്റെ പ്രൗഢി വീണ്ടെടുക്കുകയാണെന്നു തോന്നുന്നു. കൈയേറ്റത്തിന്റെയും പൊളിക്കലിന്റെയും അസ്വാരസ്യങ്ങള്‍ മൂന്നാറില്‍ നിന്ന്‌ അകന്നുതുടങ്ങി യിരിക്കുന്നു. ഇപ്പോഴിവിടെ രാഷ്‌ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും ഒച്ചപ്പാടുകളില്ല. ജെ.സി.ബി.യുടെ നശീകരണാത്മകമായ മുരള്‍ച്ചയില്ല. അനധികൃത നിര്‍മാണങ്ങള്‍ ഏറക്കുറെ പൊളിച്ചു മാറ്റിയിരി ക്കുന്നു.റോഡുവക്കില്‍ പൊളിച്ചിട്ട അവശിഷ്‌ടങ്ങളും അധികമൊന്നും കാണാനില്ല. പുതിയ നിര്‍മാണങ്ങളും കാര്യമായിട്ടൊന്നുമില്ല.
എങ്കിലും വര്‍ഷങ്ങള്‍ക്കു മുന്‍പുകണ്ട അതേ പച്ചപ്പു മൂന്നാറില്‍ ഇപ്പോഴില്ല. മിക്കയിടത്തും മുന്തിയതരം റിസോര്‍ട്ടുകളാണ്‌. അത്യാധുനിക ഹോസ്‌പിറ്റാലിറ്റി ബിസിനസിന്റെ തന്ത്രങ്ങള്‍ ഉള്‍ക്കൊണ്ട്‌ മൂന്നാറും ലക്ഷ്വറി സ്വഭാവം കൈവരിച്ചിരിക്കുന്നുവെന്നു തോ ന്നുന്നു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമെല്ലാം നിരക്കുയര്‍ന്നിരിക്കുന്നു. ഇതു യാത്രാപാതകളിലെ പെട്ടിക്കടകളില്‍ തുടങ്ങി വന്‍ഹോട്ടലുകളില്‍വരെ പ്രകടമാണ്‌.
മൂന്നാറിലെ മാറ്റത്തിന്റെ ഉത്സാഹം ടാക്‌സി ഡ്രൈവര്‍മാരോടു ചോദിച്ചാല്‍ മനസിലാകും. പൊളിക്കല്‍ വിവാദങ്ങളെത്തുടര്‍ന്ന്‌ സഞ്ചാരികള്‍ ഒഴിഞ്ഞുപോയപ്പോള്‍ പട്ടിണിയിലായവരില്‍ നല്ലൊരുഭാഗം ഡ്രൈവര്‍മാരായിരുന്നു. എന്നാല്‍ പഴയതുപോലെ സഞ്ചാരികള്‍ വീണ്ടും തിരികെ യെത്തിത്തുടങ്ങിയെന്നാണു മിക്ക ഡ്രൈവര്‍മാര്‍ക്കും പറയാനുള്ളത്‌. ഹോട്ടലുകളിലെയും റിസോര്‍ട്ടു കളിലെയും മുറികളിലെല്ലാം തന്നെ സഞ്ചാരികളുണ്ട്‌. മുന്‍പെത്തെപ്പോലെതന്നെ അവധി ദിനങ്ങളിലാണു സഞ്ചാരികളുടെ പ്രവാഹം ഏറെയുള്ളത്‌. ഇവരില്‍ കൂടുതലും വിദ്യാര്‍ഥികളും യുവജനങ്ങളുമാണ്‌.
കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ മാത്രം മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഒഴുകിയെത്തിയത്‌ രണ്ടുലക്ഷത്തോളം സഞ്ചാരികളാണ്‌. ആയിരങ്ങളാണ്‌ ദിവസവും രാജമലയുള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നത്‌. ക്യൂവില്‍ നിന്നാല്‍ മാത്രമേ രാജമല സന്ദര്‍ശിക്കാനുള്ള പാസ്‌ ലഭിക്കൂ. സന്ദര്‍ശകരുടെ തിരക്കേറിയാല്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടിവരുന്ന സ്ഥിതിയാണ്‌. അതിനാല്‍ത്തന്നെ എല്ലാവര്‍ക്കും രാജമല സന്ദര്‍ശിക്കാന്‍ കഴിയാറുമില്ല.
മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ ആദ്യം അന്വേഷി ക്കുക നീലക്കുറിഞ്ഞിയെപ്പറ്റിയാവും. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി എക്കാലവും സഞ്ചാരികളുടെ കൗതുകമാണ്‌. നീല ക്കുറിഞ്ഞി പൂക്കുന്ന സമയങ്ങളില്‍ മൂന്നാറിലെ മലനിര കള്‍ മുഴുവന്‍ ഈ പൂക്കളുടെ വസ്‌ത്രം പുതയ്‌ക്കും. ഈ സമയം മൂന്നാറിലേക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ നിലയ്‌ക്കാത്ത പ്രവാഹമായിരിക്കും. മലകളെല്ലാം നീലക്കുറിഞ്ഞി പ്പൂക്കളാല്‍ നിറയുന്ന പ്രതിഭാസം വ്യാഴവട്ടത്തില്‍ ഒരിക്കലേ ഉള്ളൂവെങ്കിലും ചിലയിനം നീലക്കുറിഞ്ഞികള്‍ എല്ലാവര്‍ഷവും ചെറുതായി പുഷ്‌പിക്കാറുണ്ട്‌.
ഏറെയൊന്നും അറിയപ്പെടാത്തതിനാല്‍ മൂന്നാറില്‍ സഞ്ചാരികള്‍ കാണാതെ പോകുന്ന പലതുമുണ്ട്‌. അതിലൊന്നാണ്‌ മൂന്നാറിലെ ചരിത്രപ്രസിദ്ധമായ സിഎസ്‌ഐ പള്ളി. പള്ളിയുണ്ടാകുന്നതിനുമുന്‍പ്‌ സെമിത്തേരിയുണ്ടായതായാണ്‌ ചരിത്രം. പള്ളിയുടെ സ്ഥാപനത്തിനു പിന്നില്‍ ഒരു കഥയുണ്ട്‌: മൂന്നാറിലെ തേയിലത്തോട്ടത്തിന്റെ ജനറല്‍ മാനേജരായിരുന്ന ഹെന്‍റി മാന്‍സ്‌ നൈറ്റിനൊപ്പം താമസിക്കാനെത്തി യതായിരുന്നു നവവധു എലേനര്‍ ഇസബെല്‍ മേയെന്ന ബ്രിട്ടീഷ്‌ യുവതി. ഇംഗ്ലണ്ടില്‍ മൊട്ടിട്ട പ്രണയം പൂവണിഞ്ഞത്‌ മൂന്നാറിന്റെ മടിത്തട്ടില്‍. മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഭര്‍ത്താവിനൊപ്പം ചുറ്റിക്കറങ്ങിയ എലേനര്‍, ഇപ്പോള്‍ ദേവാലയം സ്ഥിതിചെയ്യുന്ന സ്ഥലത്തിനു മുകളിലുള്ള കുന്നിന്‍ മുകളിലുമെത്തി. അവിടെ നിന്നുള്ള മൂന്നാറിന്റെ ദൃശ്യം എലേനറിനെ വല്ലാതെ ആകര്‍ഷിച്ചു. ഭൂമിയിലെ ഏറ്റവും സുന്ദരമായ സ്ഥലം എന്ന്‌ ആ ഹര്‍ഷോന്മാദ വേളയില്‍ ഏലേനര്‍ക്കു തോന്നിയിരിക്കാം. താന്‍ മരിച്ചാല്‍ ഈ മല നിരകളില്‍ത്തന്നെ അടക്കംചെയ്യണമെന്ന്‌ അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു. ഇതു പറഞ്ഞതിന്റെ മൂന്നാംനാള്‍ എലേനര്‍ കോളറ പിടിപെട്ടു മരിച്ചുവത്രേ. എലേനറിന്റെ ആഗ്രഹപ്രകാരം അവരെ ആ കുന്നിന്‍ മുകളില്‍ത്തന്നെ സംസ്‌കരിച്ചു.
മരിക്കുമ്പോള്‍ എലേനറിന്‌ 23 വയസ്‌ മാത്രമായിരുന്നു പ്രായം.1894 ഡിസംബര്‍ 23 നായിരുന്നു മരണം. അതിനുശേഷം, 1910 ല്‍, അന്നു കണ്ണന്‍ദേവന്‍ മലനിര കളില്‍ താമസമുണ്ടായിരുന്ന ഇരുനൂറോളം ഇംഗ്ലീഷ്‌ കുടുംബങ്ങള്‍ ചേര്‍ന്നു നിര്‍മിച്ചതാണ്‌ ഇപ്പോള്‍ കാണുന്ന മൂന്നാര്‍ സിഎസ്‌ഐ ദേവാലയം. 1911- ലാണ്‌ ദേവാല യത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്‌. എലേനറിന്റെ കല്ലറ ഇപ്പോഴും മൂന്നാര്‍ മലനിരകളില്‍ ചരിത്രസ്‌മാരകമായി പരിരക്ഷിക്കപ്പെട്ടിട്ടുണ്ട്‌. കാലപ്രവാഹത്തില്‍ കല്ലറയ്‌ക്കു ചില തകരാറുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും എലേനറിന്റെ പേരുള്‍പ്പെടുന്ന ഭാഗം വളരെ വ്യക്തമായി ഇപ്പോഴും കാണാനാവും. പ്രത്യേകം വേലികെട്ടിത്തിരിച്ച്‌ ഈ കല്ലറ പള്ളി അധികൃതര്‍ സംരക്ഷിച്ചിട്ടുണ്ട്‌. സ്‌കോട്ടിഷ്‌ മാതൃകയില്‍ പണികഴിപ്പിച്ചിട്ടു ള്ള ഈ ദേവാലയത്തില്‍ അപൂര്‍വമായ നിരവധി വസ്‌തുക്കളുണ്ട്‌.പഴയ ബൈബിളും സംഗീതോ പകരണങ്ങളും ചിത്രങ്ങളും ഫര്‍ണിച്ചറും പിയാനോയുമെല്ലാം ചരിത്ര സ്‌മാരകങ്ങളായി ഈ ദേവാലയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്‌.മുന്‍പ്‌ ഇംഗ്ലീഷില്‍ മാത്രമാണ്‌ പ്രാര്‍ഥനകള്‍ നട ന്നിരുന്നതെങ്കില്‍ ഇപ്പോള്‍ തമിഴിലും മലയാ ളത്തിലും പ്രാര്‍ഥന നടക്കുന്നു.
മൂന്നാറിലെ ഏറ്റവും പഴക്കമുള്ള കെട്ടിടങ്ങ ളിലൊന്നാണ്‌ മൂന്നാറിലെ ഹൈറേഞ്ച്‌ ക്ലബ്‌ മന്ദിരം. 1910 ല്‍ വെള്ളക്കാര്‍ നേതൃത്വത്തിലാ ണ്‌ ഇതു നിര്‍മിച്ചത്‌.വെ ള്ളക്കാരുടെ വേട്ടയാടാ ന്‍ പോകുമ്പോള്‍ ഇടയ്‌ക്കുള്ള വിനോദകേന്ദ്രമാ യിരുന്നു ഇവിടം. ഇപ്പോഴും അക്കാലത്തിന്റെ അവശിഷ്‌ടങ്ങള്‍ ഹൈറേഞ്ച്‌ ക്ലബില്‍ സൂക്ഷി ച്ചിട്ടുണ്ട്‌. പ ഴയതൊപ്പികളുള്‍പ്പെടെയുള്ളവ ഈ ക്ലബിലുണ്ട്‌,. ഇന്നും വളെര കാര്യമാ യി ത്തന്നെയാണ്‌ ക്ലബ്‌ പരിരക്ഷിക്കു ന്നത്‌.
ഇതിനോടു ചേര്‍ന്നാണ്‌ ഏറെ പഴക്കമുള്ള ഗോള്‍ഫ്‌ കോഴ്‌സ്‌. മുന്‍പ്‌ വെള്ളക്കാര്‍ക്കുമാത്ര മേ ഗോള്‍ഫ്‌ കോഴ്‌സ്‌ ഉപയോഗിക്കാന്‍ അനുവാ ദമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ തേയിലത്തോ ട്ടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍മാത്രം ഗോള്‍ഫ്‌ കോഴ്‌സ്‌ ഉപയോഗിക്കുന്നു. വെള്ളക്കാര്‍ ഇന്ത്യ വിട്ടിട്ട്‌ അരനൂറ്റാണ്ടു പിന്നിട്ടെങ്കിലും മൂന്നാര്‍ ഇംഗ്ലീഷ്‌ പാ രമ്പര്യം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ല. സഞ്ചാരികള്‍ക്ക്‌ ഏറെ കൗതുകങ്ങള്‍ സമ്മാ നിക്കുന്നതാണ്‌ ഗോള്‍ഫ്‌ കോഴ്‌സും ഹൈറേഞ്ച്‌ ക്ലബും.ഒപ്പം മൂന്നാറിന്റെ പരമ്പരാഗത വിനോ ദകേന്ദ്രങ്ങളായ മാട്ടുപ്പെട്ടി ഡാമും ടോപ്‌ സ്റ്റേഷ നും സഞ്ചാരികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട സ്ഥ ലങ്ങളാണ്‌.
മൂന്നാറിലെ ഏറെ പഴക്കമുള്ള വില്‌പന വ സ്‌തുക്കളാണ്‌ ചോളവും കാരറ്റും. ചുട്ട ചോളം വില്‍ക്കുന്ന നിരവധി കച്ചവടക്കാരെ മൂന്നാറി ന്റെ വഴിയോരങ്ങളില്‍ കാണാം. വിള വെടു ത്താലുടന്‍ കാരറ്റ്‌ ചെടിയുടെ തണ്ടോടെ വില്‍ ക്കുന്ന നിരവധി കച്ചവടക്കാര്‍ മൂന്നാറിന്റെ പരി സരങ്ങളിലുണ്ട്‌. അതാകട്ടെ വളരെ വില ക്കുറവിലും. മൂന്നാ റിന്റെ പരിസരത്തുള്ള ഗ്രാമ ങ്ങളിലും മറയൂര്‍, കാന്തല്ലൂര്‍ മുതലായ സ്ഥല ങ്ങളിലുമാണ്‌ കാരറ്റ്‌ നന്നായി വിളയുന്നത്‌. കാലം തളംകെട്ടി നില്‍ക്കുന്ന മൂന്നാറില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്‌ പ്രകൃതിയുടെ ഏറ്റവും ലാവണ്യമാര്‍ന്ന ഭാവങ്ങളാണ്‌.
ചിത്രങ്ങള്‍: സി.കെ. രാജേഷ്‌കുമാര്‍,
അഭിലാഷ്‌ തോമസ്‌

Sunday, August 16, 2009

ഡ്രൈവിംഗ്‌ സ്‌കൂള്‍ ഓടുന്നു പുസ്‌തകങ്ങളുമായി



നാട്ടുകാരില്‍ വായനശീലം വളര്‍ത്താനുള്ള ശ്രമമാണു 'നാട്ടുവെളിച്ചം` പ്രതാപന്‍ ഇരുപത്തഞ്ചോളം വര്‍ഷമായി ചെയ്യുന്നത്‌. കിട്ടിയ സര്‍ക്കാര്‍ ജോലി ഇതിനായി ഉപേക്ഷിച്ചു. ഇപ്പോള്‍ ഡ്രൈവിംഗ്‌ സ്‌കൂള്‍ നടത്തുന്നു. ഈ കാറിന്റെ ഒരു പ്രയോജനം വായനക്കാര്‍ക്കു പുസ്‌തകങ്ങള്‍ എത്തിച്ചുകൊടുക്കാമെന്നതാണ്‌- സൗജന്യമായി.




1985നവംബര്‍ മാസത്തിലെ ഒരു സായാഹ്നം. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്‌ക്കടുത്തുള്ള പട്ടണക്കാട്‌ ഗവണ്‍മെന്റ്‌ സ്‌കൂളില്‍ ഗ്രാമോത്സവം പരിപാടി നടക്കുന്നു. സമ്മേളനത്തിന്റെ ഉദ്‌ഘാടകന്‍ ഗ്രന്ഥശാലാസംഘം സ്ഥാപകന്‍ പി.എന്‍. പണിക്കര്‍. മാര്‍ക്കറ്റില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനിറങ്ങിയ പ്രീഡിഗ്രി വിദ്യാര്‍ഥി പ്രതാപന്‍ സ്‌കൂളിനു മുന്നിലെ ആള്‍ക്കൂട്ടം കണ്ട്‌ അവിടെയെത്തി. പൊതുസമ്മേളനമാണെന്നറിഞ്ഞപ്പോള്‍ താത്‌പര്യമായി. പി.എന്‍. പണിക്കരുടെ പ്രസംഗമാണ്‌ . പുസ്‌തക വായനയില്‍ താല്‍പര്യമുള്ള പ്രതാപന്‍ പ്രസംഗം ശ്രദ്ധയോടെ കേട്ടു. ``അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മാര്‍ഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ച്‌ രാഷ്‌ട്രപുനര്‍നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ താത്‌പര്യമുള്ള യുവാക്കളെ ക്ഷണിക്കുന്നു. അവര്‍ ധനമോഹം ഇല്ലാത്തവരായിരിക്കണം, സ്‌ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നവരായിരിക്കരുത്‌. സാമൂഹിക സേവനത്തില്‍ തത്‌പരരായിരിക്കണം. അക്ഷരങ്ങളുടെ ലോകത്ത്‌ ജീവിക്കുകയെന്നതാണ്‌ ഇവര്‍ക്കുള്ള പ്രതിഫലം'' എന്ന പണിക്കരുടെ വാക്കുകള്‍ പ്രതാപനെ പ്രത്യേകം ആകര്‍ഷിച്ചു.
യോഗം കഴിഞ്ഞ്‌ വീട്ടിലെത്തിയ പ്രതാപന്‍ രാത്രി ചിന്തയിലാണ്ടു. പി.എന്‍. പണിക്കരുടെ ക്ഷണം മനസില്‍ വന്നലയ്‌ക്കുകയായിരുന്നു. രാത്രി മുഴുവന്‍ നീണ്ട ആലോചനയ്‌ക്കൊടുവില്‍ പ്രതാപന്‍ രാവിലെ ഉണര്‍ന്നത്‌ പുതിയൊരു നിയോഗവുമായാണ്‌ . `നാട്ടുവെളിച്ചം പ്രതാപ'നെന്ന സാമൂഹിക സാക്ഷരതാ പ്രവര്‍ത്തകന്റെ തുടക്കം അവിടെയാണ്‌ . നാട്ടുകാരുടെ ഉള്‍ക്കണ്ണുകള്‍ക്കു വെളിച്ചം പകരാനുള്ള പ്രതാപന്റെ പ്രവര്‍ത്തനങ്ങള്‍ രജതജൂബിലി വര്‍ഷത്തിലേക്കു കടക്കുന്നു.
പട്ടണക്കാട്‌ സ്‌കൂളിലെ പ്രസംഗം പ്രതാപന്റെ ജീവിതത്തില്‍ വഴിത്തിരിവാകുകയായിരുന്നു. അന്നു തീരുമാനിച്ചതാണ്‌ അറിവിന്റെ വെളിച്ചം പകരുന്നതിലൂടെ രാഷ്‌ട്രപുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കുവഹിക്കുകയെന്നത്‌. സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനുള്ള ആഗ്രഹം അന്നത്തെ അരൂര്‍ പഞ്ചായത്തു പ്രസിഡന്റായിരുന്ന കനകം കൃഷ്‌ണപിള്ള വഴി പി.എന്‍. പണിക്കരെ അറിയിച്ചപ്പോള്‍ ഒരെടുത്തുചാട്ടത്തില്‍ നിന്നു പ്രതാപനെ പിന്തിരിപ്പിക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. ഒരു പ്രീഡിഗ്രി വിദ്യാര്‍ഥിയുടെ ചാപല്യമോ എന്ന സംശയത്തോടെയാണ്‌ പണിക്കര്‍ പ്രതാപന്റെ അഭിനിവേശത്തെ വീക്ഷിച്ചത്‌. എന്നാല്‍ പ്രതാ പന്റെ ആത്മാര്‍ഥതയും നിശ്ചയദാര്‍ഢ്യവും സത്യസന്ധതയും മനസിലാക്കിയതോടെ പണിക്കര്‍ ആ യുവാവിനെ ഒപ്പംകൂട്ടി.
പ്രതാപന്റെ സാക്ഷരതാപ്രവര്‍ത്തനങ്ങളുടെ തുടക്കം അട്ടപ്പാടി, അഗളി പ്രദേശങ്ങളിലെ ആദിവാസികള്‍ക്കിടയിലായിരുന്നു. പിന്നീടു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനു ഗ്രാമങ്ങളില്‍ പ്രതാപന്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്‌. പണിക്കരോടൊപ്പം, അദ്ദേഹം പോകുന്ന സ്ഥലങ്ങളിലെല്ലാം പോയി സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
ഊര്‍ജസ്വലമായി ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കേയാണ്‌ ആകസ്‌മികമായി പി.എന്‍. പണിക്കരുടെ വേര്‍പാട്‌. അദ്ദേഹത്തിന്റെ മരണശേഷം പ്രതാപന്റെ ജീവിതത്തില്‍ ആകെ ശൂന്യതയായി. മുന്നില്‍ നിന്നു നയിക്കാനാരുമില്ലാത്ത അവസ്ഥ. വീട്ടിലാണെങ്കില്‍ കടുത്ത സാമ്പത്തികഞെരുക്കം. ജീവിക്കാന്‍ പ്രത്യേകിച്ച്‌ വരുമാനമൊന്നുമില്ല. ഇതിനിടയില്‍ പ്രതാപന്‌ മുനിസിപ്പല്‍ വിഭാഗത്തില്‍ സര്‍ക്കാര്‍ ജോലി കിട്ടിയിരുന്നു. പക്ഷേ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കു മുടക്കം വരുമെന്നുകണ്ടപ്പോള്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. അപ്പോഴാണ്‌ മുന്‍പു പഠിച്ച ഡ്രൈവിംഗ്‌ ഉപജീവനമാര്‍ഗമാക്കാമെന്നു തോന്നിയത്‌. പ്രതാപന്‍ ചേര്‍ത്തലയിലുള്ള കാര്‍ത്തിക ഡ്രൈവിംഗ്‌ സ്‌കൂളില്‍ ഡ്രൈവിംഗ്‌ പഠിപ്പിക്കാന്‍ തുടങ്ങി. വായനയ്‌ക്കും സാക്ഷരതാ പ്രവര്‍ത്തനത്തിനും ഒപ്പം കൊണ്ടുപോകാവുന്ന ജോലി. പത്തുവര്‍ഷത്തോളം ഇതു തുടര്‍ന്നു. രണ്ടുവര്‍ഷം മുന്‍പ്‌ പ്രതാപന്‍ സ്വന്തമായി ഡ്രൈവിംഗ്‌ സ്‌കൂള്‍ ആരംഭിച്ചു. അതിനു സഹായം നല്‌കിയത്‌ കാര്‍ത്തിക ഡ്രൈവിംഗ്‌ സ്‌കൂളിന്റെ ഉടമതന്നെ. സാധാരണയായി ഒരുഡ്രൈവിംഗ്‌ സ്‌കൂള്‍ ഉടമ മറ്റൊരാള്‍ ഇതേ രംഗത്തു വരുന്നത്‌ പ്രോത്സാഹിപ്പിക്കില്ലെങ്കിലും പ്രതാപന്റെ സാമൂഹിക സേവന സന്നദ്ധതയും സത്യസന്ധതയും അറിയാവുന്ന പഴയ ബോസ്‌ സഹായിക്കു കയായിരുന്നു. നാട്ടുവെളിച്ചം പ്രതാപന്‍ എന്നറിയപ്പെട്ടിരുന്ന പ്രതാപന്‍ തന്റെ ഡ്രൈവിംഗ്‌ സ്‌കൂളിന്‌ `നാട്ടുവെളിച്ചം' എന്നുതന്നെ പേരു നല്‌കി. പ്രതാപന്‌ ഈ പേരു ലഭിക്കാന്‍ കാരണമുണ്ട.്‌ 1990 കാലത്ത്‌ സ്റ്റേറ്റ്‌ റിസോഴ്‌സ്‌ സെന്റര്‍ `നാട്ടുവെളിച്ച'മെന്നപേരില്‍ ഒരു ചുമര്‍പത്രിക ഇറക്കിയിരുന്നു. ഇത്‌ ഈ പ്രദേശത്തു കൊണ്ടുനടന്ന്‌ ചുമരുകളില്‍ ഒട്ടിക്കുന്ന ജോലി പ്രതാപനായിരുന്നു ചെയ്‌തിരുന്നത്‌. ക്രമേണ വി. പ്രതാപന്‍ നാട്ടുവെളിച്ചം പ്രതാപനായി അറിയപ്പെട്ടു തുടങ്ങി. പ്രതാപന്‍ പുതിയ പേര്‌ അഭിമാനപൂര്‍വം സ്വീകരിക്കുകയും ചെയ്‌തു.
അക്ഷരങ്ങളെ ജീവനുതുല്യം സ്‌നേഹിക്കുകയും വായനയുടെ വ്യാപനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രതാപന്റെ പരിശ്രമങ്ങള്‍ ചേര്‍ത്തലക്കാരില്‍ പലര്‍ക്കും നിത്യകാഴ്‌ചയാണ്‌. എറണാകുളം ചേര്‍ത്തല ദേശീയ പാതയില്‍ കളവംകോടിനു സമീപമുള്ള രണ്ടുമുറി കെട്ടിടമാണു പ്രതാപന്റെ വീടും പ്രവര്‍ത്തന കേന്ദ്രവും. റോഡരികില്‍ എല്ലാവര്‍ക്കും സ്വാഗതതമോതി `നാട്ടുവെളിച്ച'മെന്ന ബോര്‍ഡുണ്ട്‌. വീടിനുളളില്‍ കടന്നാല്‍ ആദ്യം നമ്മെ വരവേല്‍ക്കുന്നത്‌ പി.എന്‍. പണിക്കരുടെ ചിത്രവും അതിനുതാഴെയായി `വായിച്ചു വളരുക' `നാമൊന്ന്‌' എന്നിങ്ങനെയുള്ള പണിക്കര്‍ വാക്യങ്ങളുമാണ്‌. ഷെല്‍ഫില്‍ നിരനിരയായി അടുക്കി വച്ചിരിക്കുന്ന പുസ്‌തകങ്ങള്‍. നോവലുകളും കഥകളും കവിതകളും ലേഖനസമാഹാരങ്ങളും വൈജ്ഞാനിക ഗ്രന്ഥങ്ങളുമെല്ലാം ഈ പുസ്‌തക ശേഖരത്തിലുണ്ട്‌. രണ്ടു മുറിമാത്രമുള്ള വീടിന്റെ ഒരു മുറിയുടെ നല്ലൊരുഭാഗവും പുസ്‌തകങ്ങള്‍ കൈയടക്കിയിരിക്കുന്നു. ഇതുതന്നെ ഡ്രൈവിംഗ്‌സ്‌കൂളിന്റെ ഓഫീസും.
ആര്‍ക്കു വേണമെങ്കിലും ഇവിടെ വന്നു പുസ്‌തകങ്ങള്‍ വായിക്കാം. ഇപ്പോള്‍ നിരവധിപ്പേര്‍ ഇവിടെ പുസ്‌തകം വായി ക്കാനെത്തുന്നുണ്ട്‌. പുസ്‌തകങ്ങള്‍ വായിക്കാന്‍ കൊടുത്തുവിടുന്നുമുണ്ട്‌. എല്ലാം സൗജന്യം. പക്ഷേ രണ്ടു ദിവസത്തേക്കു മാത്രമേ പുസ്‌തകങ്ങള്‍ കൊടുത്തുവിടുകയുള്ളൂ. കൂടുതല്‍ ദിവസത്തേക്കു പുസ്‌തകങ്ങള്‍ കൊടുത്തുവിട്ടാല്‍ നഷ്‌ടപ്പെടാനുള്ള സാധ്യത ഏറെയാണെന്നു പ്രതാപന്‍ പറയുന്നു. തന്റെ പക്കല്‍ നിന്നു പുസ്‌തകങ്ങള്‍ വായിക്കാനെടുത്ത ആരും തന്നെ അവ തിരിച്ചുതരാതിരുന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മറ്റുള്ളവരെ വായിക്കാന്‍ പ്രേരിപ്പിക്കുകമാത്രമല്ല കഴിയുന്നത്ര പുസ്‌തകങ്ങള്‍ വായിക്കുകയെന്നതും പ്രതാപന്റെ ശീലമാണ്‌. രാവിലെയും വൈകിട്ടും ഓരോ മണിക്കൂറെങ്കിലും പുസ്‌തകവായനയ്‌ക്കു മാറ്റിവയ്‌ക്കും.
തന്റെ ഡ്രൈവിംഗ്‌ സ്‌കൂളില്‍ പഠനത്തിനെത്തുന്നവര്‍ക്ക്‌ ഡ്രൈവിംഗിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനു മുന്‍പ്‌ വായനയുടെ മഹത്ത്വത്തെക്കുറിച്ചാവും പ്രതാപന്‍ സംസാരിക്കുന്നത്‌. ഡ്രൈവിംഗ്‌ പഠിക്കാനെത്തിയ നൂറുകണക്കിനാളുകള്‍ ഇപ്പോള്‍ പുസ്‌തകങ്ങളുടെ ഉറ്റ കൂട്ടുകാരായി മാറിയിട്ടുണ്ട്‌.
ലൈബ്രറിയില്‍ പോകാന്‍ സമയമില്ലെന്നുപറഞ്ഞ്‌ വായനയെ മറക്കുന്നവര്‍ക്കു മുന്നില്‍ ഇപ്പോള്‍ പുസ്‌കങ്ങള്‍ എത്തിച്ചു കൊടുക്കാനും തുടങ്ങിയിരിക്കുന്നു പ്രതാപന്‍. കമ്പനികളിലും മറ്റും തൊഴിലെടുക്കുന്നവര്‍ക്ക്‌ പതിവായും വ്യാപകമായും പുസ്‌തകങ്ങള്‍ എത്തിച്ചു നല്‌കാന്‍ ഉദ്ദേശിക്കുന്നു. ഇപ്പോള്‍ തന്റെ ഡ്രൈവിംഗ്‌ സ്‌കൂളിന്റെ വാഹനത്തിലാണു പുസ്‌തകങ്ങള്‍ വായനക്കാര്‍ക്ക്‌ എത്തിക്കുന്നത്‌. തൊഴിലാളികള്‍ക്കും മറ്റും സൗജന്യമായി പുസ്‌തകങ്ങള്‍ ഇങ്ങനെ ലഭ്യമാക്കുന്നതിലൂടെ ഒരു വായനാ വിപ്ലവം തന്നെസൃഷ്‌ടിക്കാനാകുമെന്നു പ്രതാപന്‍ വിശ്വസിക്കുന്നു. തന്റെ ഈ പുതിയ പരിപാടിവഴി നിരവധിപ്പേര്‍ പുസ്‌തകവായനയിലേക്കു തിരിഞ്ഞിട്ടുണ്ടെന്നു പ്രതാപന്‍ പറഞ്ഞു. മറ്റൊരു വാഹനം നിറയെ പുസ്‌തകങ്ങള്‍ നിറച്ച്‌ വായനക്കാര്‍ക്കെത്തിക്കാനുള്ള ശ്രമത്തിലാണ്‌ പ്രതാപനിപ്പോള്‍.
പ്രതാപന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയുമായി നിരവധിപ്പേരെത്തുന്നുണ്ട്‌. ഇതില്‍ ഡോക്‌ടര്‍മാര്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെയുണ്ട്‌. തനിക്കു പിന്തുണയുമായി എത്തുന്നവരോട്‌ പ്രതാപനുള്ള അഭ്യര്‍ഥന ഒന്നുമാത്രം. കഴിയുമെങ്കില്‍ ഒരു പുസ്‌തകമെങ്കിലും വാങ്ങി നല്‌കുക. പ്രതാപന്‍ സമ്മാനങ്ങള്‍ സ്വീകരിക്കുന്നതും പുസ്‌തകങ്ങളായി മാത്രമാണ.്‌ ഇത്തരത്തില്‍ ലഭിക്കുന്ന പുസ്‌തകങ്ങളെല്ലാം നിരവധി വായനക്കാരില്‍ എത്തുന്നു.
സാമൂഹിക സാക്ഷരതാ രംഗത്തുമാത്രം തന്റെ പ്രവര്‍ത്തനങ്ങള്‍ ഒതുക്കാന്‍ പ്രതാപന്‍ തയാറല്ല. നാടിന്റെ ഏതാവശ്യത്തിനും മുന്നിലിറങ്ങാന്‍ നാട്ടുകാര്‍ക്കൊപ്പം ഇദ്ദേഹവുമുണ്ട്‌. പ്രതാപന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സഹായം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു.
മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ്‌ മൂന്നു തവണ പ്രതാപനു ലഭിച്ചു. സാമൂഹിക നീതി പ്രവര്‍ത്തനത്തിനുള്ള കാന്‍ഫെഡ്‌ അവാര്‍ഡ്‌, ജസ്റ്റീസ്‌ വി.ആര്‍. കൃഷ്‌ണയ്യരുടെ ഭാര്യ ശാരദാ കൃഷ്‌ണയ്യരുടെ പേരിലുള്ള അവാര്‍ഡ്‌, ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യാ ഇന്റര്‍നാഷണല്‍ ഫ്രണ്ട്‌ഷിപ്പ്‌ സൊസൈറ്റിയുടെ വിജയരത്തന്‍ പുരസ്‌കാരം എന്നിവ.
സ്‌ത്രീധനരഹിത വിവാഹത്തെ ഏറെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൂടിയാണ്‌ പ്രതാപന്‍. തന്റെ ജീവിതത്തില്‍ ഈ ആദര്‍ശം പ്രാവര്‍ത്തികമാക്കുകയും ചെയ്‌തു. ആറുവര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ്‌ അയല്‍വാസിയായ സിനിമോളെ പ്രതാപന്‍ ജീവിതസഖിയാക്കിയത്‌. ഡ്രൈവിംഗ്‌ സ്‌കൂളിന്റെ പ്രവര്‍ത്തനത്തിലും പ്രതാപന്റെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളിലും കൈത്താങ്ങായി സിനിമോളുണ്ട്‌. മക്കള്‍: യദുകൃഷ്‌ണന്‍, ശ്രീലക്ഷ്‌മി.
ചിത്രങ്ങള്‍: പി.ജി. രവികുമാര്‍

Sunday, July 5, 2009

സ്‌റ്റെതസ്‌കോപ്പും പെയിന്റിംഗ്‌ ബ്രഷും




ഡോ.ജയിംസ്‌ ചിത്ര രചനയില്‍
തിരക്കേറിയ ഇ.എന്‍.ടി. സ്‌പെഷലിസ്റ്റാണു ഡോ. ടി.സി. ജയിംസ്‌. പക്ഷേ ഗൗരവപൂര്‍ണമായ ചിത്രരചനയ്‌ക്കും അദ്ദേഹം സമയം കണ്ടെത്തുന്നു. ആയിരത്തോളം രചനകളുടെ പ്രദര്‍ശനത്തിന്‌ ഒരുങ്ങുകയാണദ്ദേഹം.

രാവിലെ മുതല്‍ വൈകുവോളം തിരക്കിട്ട്‌ രോഗികളെ പരിശോധിക്കുന്ന ഒരു ഡോക്‌ടറുടെ ദിനചര്യയും മനസും കലോപാസനയ്‌ക്കു യോജിച്ചതാവില്ല എന്നതാണു പൊതുവേയുള്ള ധാരണ.അവര്‍ക്കുമാകാം കലോപാസന എന്നു സമ്മതിക്കുന്നവര്‍തന്നെ സംഗീതം പോലെയുള്ള കലകളുമായാണ്‌ അവരെ ബന്ധിപ്പിക്കാന്‍ തയാറാവുക.അധികം സമയം വിഴുങ്ങാത്ത കലകള്‍.
എന്നാല്‍ കട്ടപ്പന സെന്റ്‌ ജോണ്‍സ്‌ ആശുപത്രിയിലെ ഇ.എന്‍.ടി വിദഗ്‌ധനായ ഡോക്‌ടര്‍ ടി.സി. ജയിംസിന്റെ കലാസപര്യ വര്‍ണക്കൂട്ടുകളുടെ ലോകത്താണ്‌ .സ്റ്റെതസ്‌കോപ്പും ഓട്ടോസ്‌കോപ്പുമൊക്ക താഴെവച്ചുക ഴിഞ്ഞാല്‍ അദ്ദേഹം പാലറ്റും ബ്രഷും എടുക്കുന്നു. വിസ്‌മയകരമായ ചാതുരിയോടെ കാന്‍വാസില്‍ രചനകള്‍ നടത്തുന്നു. ആരില്‍നിന്നും ചിത്രകല ഔപചാരികമായി പഠിച്ചിട്ടില്ലെന്ന താണ്‌ ഈ ചിത്രകാരന്റെ മറ്റൊരു പ്രത്യേകത.
സ്‌കൂള്‍ പഠനകാലംമുതല്‍ ചിത്രരചനയിലും പെയിന്റംഗിലും താല്‍പര്യമുണ്ടാ യിരുന്ന ജയിംസ്‌ എത്തിയത്‌ വൈദ്യശാ സ്‌ത്രത്തി ന്റെ ലോകത്താണ്‌. മെഡിക്കല്‍ പഠനത്തിനായി പൂനാ മെഡിക്കല്‍ കോളജിലെത്തിയതാണ്‌ ജയിംസിലെ ഉറങ്ങിക്കിടന്ന ചിത്രകാരനെ വീണ്ടുമുണര്‍ത്തിയത്‌. മെഡിക്കല്‍ കോളജിനു സമീപമുള്ള കടകളില്‍ വരയ്‌ക്കുന്നതിനുള്ള ഉപകരണങ്ങളും ചായക്കൂട്ടുകളും സുലഭമായി രുന്നു.ഇവ വാങ്ങിയാണ്‌ ഡോക്‌ടര്‍ വീണ്ടും വരയുടെ ലോകത്ത്‌ സജീവമായത്‌. പിന്നീട്‌ ഡോക്‌ടറായി വിവിധ സ്ഥലങ്ങളിലെത്തിയപ്പോഴെല്ലാം വരയെയും ഒപ്പം കൊണ്ടുനടന്നു. മെഡിക്കല്‍ ഗ്രന്ഥങ്ങളോടൊപ്പം പെയിന്റിംഗുകളെപ്പറ്റിയുള്ള പുസ്‌തകങ്ങളും വാങ്ങിക്കൂട്ടിക്കൊണ്ടിരുന്നു.
ഡോക്‌ടറുടെ ജോലി അദ്ദേഹത്തിനു തൊഴിലും ആത്മസമര്‍പ്പണം ചെയ്‌ത സേവനവുമാണ്‌.എന്നാല്‍ ആത്മാവിഷ്‌കാരം തനിക്കു സാധ്യമാകുന്നതു ചിത്രരചനയിലൂടെയാണെന്ന്‌ അദ്ദേഹം പറയുന്നു. ജോലിക്കിടയിലും യാത്രകളിലും ജീവിതത്തിന്റെ മറ്റു സന്ദര്‍ഭങ്ങളിലും മനസില്‍ കടന്നുവരുന്ന രൂപങ്ങളും രംഗങ്ങളും നിറങ്ങളില്‍പൂണ്ടാണ്‌ ആ മനസില്‍ പതിയുന്നത്‌.അവയെ കാന്‍വാസില്‍ പകര്‍ത്തുവോളം ആ മാനസികബിംബങ്ങള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നു. മനസില്‍ നിന്നു ബ്രഷിലൂടെ കാന്‍വാസില്‍ ദൃശീഭവിപ്പിക്കുമ്പോള്‍ ആത്മസംതൃപ്‌തിയടയുകയും ചെയ്യുന്നു.
തിമിര്‍ത്തുപെയ്യുന്ന മഴയും അക്ഷമയുടെ മുഖമുദ്രയുള്ള യാത്രക്കാരും പ്രകൃതിയുടെ ദാനങ്ങളായ കാര്‍ഷികോതപ്‌ന്നങ്ങളുമെല്ലാം അദ്ദേഹത്തിന്റെ പെയിന്റംിഗുകള്‍ക്കു വിഷയങ്ങളാകുന്നു. ഇടുക്കി ജില്ലക്കാരനായതിനാല്‍ കുന്നുകളും മലകളും വെള്ളച്ചാട്ടങ്ങളുമെല്ലാം ഡോക്‌ടര്‍ ജയിംസിന്റെ രചനകളില്‍ പ്രാമുഖ്യം കണ്ടെത്തുന്നുണ്ട്‌. ഛായാചിത്രങ്ങളും ധാരാളം. വാന്‍ഗ്വോയുടെ ആരാധകനായ ഈ ചിത്രകാരന്റെ സൃഷ്‌ടികളില്‍ വാന്‍ഗ്വോയുടെ ഛായാചിത്രം ഉള്‍പ്പെട്ടതു സ്വാഭാവികം. സെന്റ്‌ ജോണ്‍ ഓഫ്‌ ഗോഡ്‌, അല്‍ഫോന്‍സാമ്മ തുടങ്ങിയവരുടെ ചിത്രങ്ങള്‍. കൂടാതെ ഈയിടെ അന്തരിച്ച മാധവിക്കുട്ടി ഉള്‍പ്പെടെയുള്ള പ്രതിഭാശാലികളുടെ ചിത്രങ്ങളുമുള്‍പ്പെടെ ആയിരത്തോളം രചനകള്‍. പെയിന്റിംഗിനെപ്പറ്റി ഇന്ത്യയിലും വിദേശത്തും ലഭ്യമായ ഒട്ടുമിക്ക പുസ്‌തകങ്ങളും ഡോക്‌ടര്‍ ജയിംസിന്റെ ശേഖരത്തിലുണ്ട്‌.
പെയിന്റിംഗ്‌ എന്നത്‌ തനിക്കു ഹോബിയെന്നതി ലുപരി ആത്മാവിഷ്‌കാര ത്തിന്റെ അനുഭവമാണെന്ന്‌ ഡോക്‌ടര്‍ ജയിംസ്‌ പറയുന്നു. അദ്ദേഹത്തിന്റെ വീട്‌ പെയിന്റിംഗുകളുടെ ഒരു ഗാലറിയാണെന്നു പറയാം. ``ജോലിയിലും ജീവിതത്തിലുമുള്ള ടെന്‍ഷനുകളെല്ലാം മറക്കുന്നത്‌ പെയിന്റിംഗിന്റെ ലോകത്തെത്തുമ്പോഴാണ്‌.ഇത്‌ എന്നെ ഏറെ ആഹ്ലാദിപ്പിക്കുകയും ഒപ്പം എനിക്ക്‌ ആത്മസംതൃപ്‌തി നല്‌കുകയും ചെയ്യുന്നു. എത്ര ടെന്‍ഷന
ടിച്ചു ജോലിചെയ്‌താലും അതിന്റെയെല്ലാം പ്രശ്‌നങ്ങള്‍ പെയിന്റിംഗിന്റെ ലോകത്തു പ്രവേശിക്കുമ്പോള്‍ അവസാനിക്കുന്നു,'' അദ്ദേഹം പറഞ്ഞു. ഞായറാഴ്‌ചകളിലും ഒഴിവുദിവസങ്ങളിലും സാധാരണ ദിവസങ്ങളിലെ രാത്രികളിലുമാണ്‌ ഡോ. ജയിംസ്‌ പെയിന്റിംഗിനു സമയം കണ്ടെത്തുന്നത്‌.വീടിന്റെ ഒരു മുറി തന്നെ സ്റ്റുഡിയോ.അവിടെ പൂര്‍ത്തിയായതും വരച്ചുകൊണ്ടിരിക്കുന്നതുമായ നിരവധി പെയിന്റംിഗുകള്‍. പല സമയങ്ങളിലായി മനസില്‍ വിരിയുന്ന ഭാവങ്ങള്‍ക്കു ഭാവം പകരുകയാണു താന്‍ ചെയ്യുന്നതെന്നു ഡോക്‌ടര്‍ പറയുന്നു.റിയലിസ്റ്റിക്‌ രചനകളാണ്‌ ഏറെയുമെങ്കിലും വ്യത്യസ്‌ത സങ്കേതങ്ങള്‍ പരീക്ഷിക്കാറുണ്ട്‌.ചിത്രകലയെ അഗാധമായി സ്‌നേഹിക്കുന്നുവെങ്കിലും ചിത്രചന വൈദ്യസേവനത്തെ ബാധിക്കാന്‍ അനുവദിക്കില്ല.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കട്ടപ്പന സെന്റ്‌ ജോണ്‍സ്‌ ആശുപത്രിയില്‍ നടന്ന നേഴ്‌സിംഗ്‌ ഫെസ്റ്റിവലില്‍ ഡോ. ജയിംസിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഡോക്‌ടര്‍മാരുടെ കോണ്‍ഫറന്‍സുകളിലും ചിത്രപ്രദര്‍ശനം നടത്താറുണ്ട്‌. വരച്ച പെയിന്റിംഗുകളെല്ലാം സമാഹരിച്ച്‌ കൂടുതല്‍ വിപുലമായ രീതിയില്‍ ഒരു പ്രദര്‍ശനം നടത്താനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍ ഡോ. ജയിംസ്‌.കലാസപര്യയില്‍ ഭാര്യ സുജയില്‍ നിന്നു ലഭിക്കുന്ന പ്രോത്സാഹനം ഇദ്ദേഹത്തിനു കൂടുതല്‍ ആത്മവിശ്വാസം പകരുന്നു. ഏക മകന്‍ ഡെറി.
ചിത്രങ്ങള്‍: ജേക്കബ്‌ തപോവനം

Wednesday, May 27, 2009

നെല്ലിയാമ്പതി



പാവപ്പെട്ടവന്റെ ഊട്ടി എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലമാണ്‌ നെല്ലിയാമ്പതി. പാലക്കാട്‌ ജില്ലയിലുള്‍പ്പെടുന്ന ഈ പ്രദേശം മഞ്ഞിന്റെ പുതപ്പുമായാണ്‌ മിക്കസമയങ്ങളിലും ദൃശ്യമാകുക. പാലക്കാടു നിന്നും എഴുപതോളം കിലോമീറ്റര്‍ അകലെയായാണ്‌ നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്‌. തേയില ,കാപ്പിത്തോട്ടങ്ങളും വനമേഖലയും,പച്ചപുതച്ച മലനിരകളുമാണ്‌ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്‌.മികച്ച രീതിയില്‍ പരിപാലിക്കുന്ന നിരവധി തേയിലത്തോട്ടങ്ങള്‍ നെല്ലിയാമ്പതിയിലുണ്ട്‌. നെല്ലിയാമ്പതിയിലുള്ള മാമ്പാറ,കേശവന്‍പാറ എന്നിവിടങ്ങളില്‍ നിന്നാല്‍ പാലക്കാട്‌ പൊള്ളാച്ചി നഗരങ്ങളുടെ വിദൂരദൃശ്യം കാണാനാവും.പാലക്കാട്‌ ജില്ല ചൂടുകൂടിയ സ്ഥലമാണെങ്കിലും എപ്പോഴും തണുപ്പു നിറഞ്ഞു നില്‍ക്കുന്ന സ്‌ഥലം കൂടിയാണ്‌ നെല്ലിയാമ്പതി.
ഏ ത ാണ്ട്‌ ഹൈറേഞ്ചിലേതുപോലുള്ള കാലാവസ്ഥയാണ്‌ ഇവിടെയും അനുഭവപ്പെടുന്നത്‌.അപൂര്‍വ സസ്യങ്ങളുടെയും പുഷ്‌പങ്ങളുടെയും സംഗമകേന്ദ്രംകൂടിയാണ്‌ നെല്ലിയാമ്പതി മലനിരകള്‍. നെല്ലിയാമ്പതി മലനിരകളില്‍ ഏറ്റവും ഉയരത്തിലുള്ളത്‌ 1572-ലധികം മീറ്റര്‍ ഉയരത്തിലുള്ള പാദഗിരി കൊടുമുടിയാണ്‌.ഇതിനടുത്തായുള്ള സീതാര്‍കുണ്ട്‌ എന്ന സ്ഥലത്ത്‌ വനവാസകാലത്ത്‌ രാമനും ലക്ഷ്‌മണനും സീതയും താമസിച്ചിരുന്നുവെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. നെല്ലിയാമ്പതിയിലെ വനമേഖലയില്‍ നിന്ന്‌ ആന ,മാന്‍ ഉള്‍പ്പെടയുള്ള നിരവധി വന്യമൃഗങ്ങളെ കാണാനാവും.നെന്‍മാറയില്‍ നിന്നാണ്‌ നെല്ലിയാമ്പതിയിലേക്കു പോകുന്നത്‌. നിരവധി ഹെയര്‍പിന്‍ വളവുകളും മലനിരകളും താഴ്‌വാരങ്ങളും നെല്ലിയാമ്പതിയിലേക്കുള്ള യാത്രതന്നെ അവിസ്‌മരണീയമാക്കുന്നു.ഇതോടൊപ്പം ഓറഞ്ചു തോട്ടങ്ങളുള്ള പ്രദേശംകൂടിയാണ്‌ നെല്ലിയാമ്പതി . നെല്ലിയാമ്പതിയിലേക്കുള്ള യാത്രാ മധ്യേയാണ്‌ പോത്തുണ്ടി ഡാം. നെല്ലിയാമ്പതിയിലേക്കുള്ള സഞ്ചാരികളുടെ ഒരു ഇടത്താവളംകൂടിയാണ്‌ പോത്തുണ്ടി ഡാം.
നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വാരത്തിലായാണ്‌ പോത്തുണ്ടി ഡാം നിര്‍മിച്ചിരിക്കുന്നത്‌. നെന്മാറയിലും പരിസര പ്രദേശങ്ങളിലും നെല്‍ക്കൃഷിക്കും മറ്റും ജലസേചനത്തിനായി വെള്ളമെത്തിക്കുന്നത്‌ പോത്തുണ്ടി ഡാമില്‍ നിന്നാണ്‌. കെ.എസ്‌. ആര്‍.ടി.സി ബസുകള്‍ നെല്ലിയാമ്പതിയിലേക്ക്‌ സര്‍വീസുകള്‍ നടത്തുന്നുണ്ട്‌. ഇതോടൊപ്പം ജീപ്പുകളും യാത്രാമാര്‍ഗമാണ്‌. ഏറ്റവും അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ പാലക്കാടാണ്‌. അടുത്തുള്ള വിമാനത്താവളം അന്‍പതുകിലോമീറ്റര്‍ അകലെയുള്ള കോയമ്പത്തൂര്‍ വിമാനത്താവളമാണ്‌.

Saturday, May 16, 2009

രാമക്കല്‍മേട്‌


ഇടുക്കി ജില്ലയിലുള്‍പ്പെടുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്‌ രാമക്കല്‍ മേട്‌.തേക്കടിക്കടുത്തുള്ള കുമളിയില്‍ നിന്നു നാല്‍പ്പത്തഞ്ചു കിലോമീറ്ററും കട്ടപ്പനയില്‍ നിന്ന്‌ 25 കിലോമീറ്ററുമാണ്‌ രാമക്കല്‍മേട്ടിലേക്കുള്ള ദൂരം. കുമളിയില്‍ നിന്നു മൂന്നാറിലേക്കുള്ള പാതയിലാണ്‌ രാമക്കല്‍മേടിന്റെ സ്ഥാനം. കേരളത്തില്‍ ഏറ്റവും ശക്ത മായി കാറ്റുവീശുന്ന സ്ഥലം എന്ന പേരിലാണ്‌ പുറംലോകത്തു രാമക്കല്‍മേടിനെക്കുറിച്ചുള്ള പ്രസിദ്ധി. ഇപ്പോള്‍ വിനോദ സഞ്ചാരകേന്ദ്രമെന്നതിലുപരി കാറ്റില്‍ നിന്നു വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന സ്ഥലം എന്ന നിലയിലാണ്‌ രാമക്കല്‍മേടിന്റെ ഖ്യാതി.
നിരവധി സ്വകാര്യ സംരഭകരാണ്‌ ഇപ്പോള്‍ രാമക്കല്‍ മേട്ടില്‍ കാറ്റാടിയില്‍ നിന്നു വൈദ്യുതി ഉത്‌പാദിപ്പിക്കു ന്നത്‌.
വെസ്റ്റാസ്‌ എന്ന സ്വകാര്യ കമ്പനിയാണ്‌ വിവിധ സംരംഭകര്‍ക്കായി ഇവിടെ കാറ്റാടികള്‍ നിര്‍മിച്ചു നല്‌കിയത്‌. ഇത്തരത്തില്‍ ഇവിടെ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാന വൈദ്യുതി ബോര്‍ഡിനു വില്‍ക്കുകയാണു ചെയ്യുന്നത്‌. സമുദ്രനിരപ്പില്‍നിന്ന്‌ 3630 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന രാമക്കല്‍മേട്‌ എന്ന സ്ഥലത്തിന്റെ ഉത്‌പത്തിയെക്കുറിച്ച്‌ ഒരു ഐതിഹ്യമുണ്ട്‌. രാമായണവുമായി ബന്ധപ്പെട്ടതാണിത്‌.
ത്രേതായുഗത്തില്‍ രാവണനാല്‍ അപഹരിക്കപ്പെട്ട സീതയെത്തേടിയലഞ്ഞ ശ്രീരാമന്‍ രാമക്കല്‍മേട്ടിലെ ത്തിയെന്നും അവിടെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കല്ലില്‍ ഇരുന്ന്‌ നാലുഭാഗത്തേക്കും കണ്ണോടിച്ച്‌ സീതയെ ഓര്‍ത്തു വിലപിച്ചുവെന്നുമാണ്‌ രാമക്കല്‍മേടിനെക്കുറിച്ചുള്ള ഐതിഹ്യം. ശ്രീരാമന്‍ ഇരുന്നതായി പറയപ്പെടുന്ന പാറ രാമക്കല്ല്‌ എന്ന പേരിലും ശ്രീരാമന്‍ സീതയെത്തേടിയല ഞ്ഞ കുന്ന്‌ രാമക്കല്‍മേട്‌ എന്നപേരിലും അറിയപ്പെടുന്നു.
രാമക്കല്‍മേടിനു താഴെയുള്ള പാണ്‌ഡവന്‍പാറയില്‍ 500- ലധികം വര്‍ഷം പഴക്കമുള്ള മറ്റൊരു ക്ഷേത്രവുമുണ്ട്‌.
രാമക്കല്ലിനു നേരേ എതി ര്‍ദിശയില്‍ ഇടുക്കി പദ്ധതിയുടെ ആവിര്‍ഭാവത്തിനു മാര്‍ഗദര്‍ശികളായ കുറവന്റെയും കുറത്തിയുടെയും സ്‌മാ രകമായി അടുത്തകാലത്ത്‌ ഒരു ശില്‌പവും രാമക്കല്‍ മേടിന്റെ മുകളില്‍ സ്ഥാപി ച്ചിട്ടുണ്ട്‌.
37 അടി ഉയരമുണ്ടിതിന്‌. ഇരട്ടശില്‌പങ്ങളില്‍ കേരളത്തില്‍ ഏറ്റവും വലുതാണിത്‌. ഇരുപത്‌ അടിയോളം ഉയരമുള്ള കല്‍മണ്‌ഡപ ത്തിലിരുന്ന്‌ കുഞ്ഞിനെ മുലയൂട്ടുന്ന കുറത്തിയുടെ സമീപം കൈയില്‍ പോരുകോഴിയുമായിരിക്കുന്ന കുറവനും അവരുടെ കടിഞ്ഞൂല്‍ പുത്രനുമടങ്ങിയ കുടുംബം - ഇതാണു ശില്‌പത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്‌.
രാമക്കല്‍മേടിനു മുകളില്‍ നിന്നാല്‍ തമിഴ്‌നാടിന്റെ നയനാനന്ദകരമായ കാഴ്‌ച സാധ്യമാണ്‌.കമ്പം,തേനി ,ഗൂഡല്ലൂര്‍ ഉത്തമപാളയം,മധുര, തുടങ്ങിയ പ്രദേശങ്ങള്‍ ഇവിടെ നിന്നാല്‍ കാണാനാവും. നൂറുകണക്കിനു സഞ്ചാരികളാണ്‌ ഇപ്പോള്‍ രാമക്കല്‍മേട്ടിലെ കാറ്റാടിപ്പാടവും ശില്‍പ്പവും കാണാനായി ഇവിടെയെത്തുന്നത്‌.

Saturday, May 9, 2009

പത്തനംതിട്ട


വിവിധ സ്ഥലങ്ങളിലേക്കുള്ള ഒരു ഇടത്താവളം എന്ന നിലയിലാണ്‌ പത്തനംതിട്ട അറിയപ്പെടുന്നത്‌ .ആദ്യം കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു പത്തനംതിട്ട .പിന്നീട്‌ 1982 ലാണ്‌ ജില്ല രൂപീകൃതമായത്‌.സാമൂഹികമായും സാംസ്‌കാരികമായും ഉന്നതി പ്രാപിച്ച നഗരമെന്നും പത്തനംതിട്ടയെ വിശേഷിപ്പിക്കാറുണ്ട്‌.ശബരിമല,മഞ്ഞനിക്കര,ചെറുകോല്‍പ്പുഴ,മാരാമണ്‍,നിലയ്‌ക്കല്‍, നിരണം തുടങ്ങിയ നിരവധി തീര്‍ഥാടനകേന്ദ്രങ്ങളിലേയ്‌ക്കുള്ള ഇടത്താവളം കൂടിയാണ്‌ പത്തനംതിട്ട.നഗരത്തിനു ചുറ്റുമുള്ള റിംഗ്‌ റോഡുകളാണ്‌ പത്തനംതിട്ടയുടെ മറ്റൊരു പ്രത്യേകത.1990-കളിലാണ്‌ നഗരവും പരിസര പ്രദേശങ്ങളും കൂടുതല്‍ വികാസം പ്രാപിച്ചത്‌. മതസൗഹാര്‍ദത്തിന്റെ ഉത്തമകേന്ദ്രം കൂടിയായ പത്തനംതിട്ടയില്‍ വിവിധ മതങ്ങളുടെ പ്രശസ്‌തങ്ങളായ നിരവധി ആരാധനാലയങ്ങളുണ്ട്‌.ആറന്മുള വള്ളകളിയും ആറന്മുളക്കണ്ണാടിയും പത്തനംതിട്ടയുടെ പെരുമ വര്‍ധിപ്പിക്കുന്നു.
തമിഴ്‌നാടുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സ്ഥലം കൂടിയാണ്‌ പത്തനംതിട്ട.നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി നിരവധി തമിഴര്‍ താമസിക്കുന്നുണ്ട്‌.അതുകൊണ്ടുതന്നെ പത്തനംതിട്ട നഗരവും പരിസരപ്രദേശങ്ങളും ഒരു തമിഴ്‌സംസ്‌കാരം കാത്തുസൂക്ഷിക്കുന്നുണ്ട്‌.
റബറാണ്‌ ജില്ലയിലെ പ്രധാന കാര്‍ഷികവിള.പരമ്പരാഗതമായി മലഞ്ചരക്കു കച്ചവട കേന്ദ്രമായിരുന്നു പത്തനംതിട്ടയും പരിസരപ്രദേശങ്ങളും.പറക്കോടുള്ള മലഞ്ചരക്കു ചന്ത ഇതിനൊരു ഉദാഹരണമാണ്‌ .നിരവധി ചന്തകളും നാടന്‍ വാണിഭ കേന്ദ്രങ്ങളും ജില്ലയിലുടനീളമുണ്ടായിരുന്നു. ഇതിന്റെ സ്‌മരണ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഓമല്ലൂര്‍,തെള്ളിയൂര്‍ക്കാവ്‌ വയല്‍വാണിഭങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്‌.പമ്പ,അച്ചന്‍കോവില്‍,മണിമല,കല്ലട എന്നീ നദികള്‍ പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുന്നു.
ടൂറിസം സാധ്യതയുള്ള നിരവധി ഉയര്‍ന്ന പ്രദേശങ്ങള്‍ നഗരത്തിനടുത്തുതന്നെയുണ്ട്‌.ആനപ്പാറ ,മണ്ണാറമല, മാക്കാംകുന്ന്‌ തുടങ്ങിയവ നഗരത്തിന്‌ ഏറെ അകലെയല്ലാതെ സ്ഥിതിചെയ്യുന്നു.50 വര്‍ഷത്തിലധികം പഴക്കമുള്ള കാതോലിക്കേറ്റ്‌ കോളജ്‌ പത്തനംതിട്ടയുടെ സാമൂഹിക സാംസ്‌കാരിക ജീവിതവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതാണ്‌.മുന്‍പ്‌ പത്തനംതിട്ടയുടെ കുറേ ഭാഗങ്ങള്‍ ഇടുക്കി ലോക്‌സഭാ മണ്‌ഡലത്തിന്റെ ഭാഗമായിരുന്നു. ഈ തിരഞ്ഞെടുപ്പു മുതല്‍ പത്തനംതിട്ട ലോക്‌സഭാ മണ്‌ഡലം രൂപീകൃതമായി.
ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപമുള്ളതും ജില്ലയില്‍ നിന്നാണ്‌.ജില്ലയുടെ പകുതിയോളം ഭാഗം വനപ്രദേശമാണ്‌.
നിരവധി പ്രമുഖര്‍ക്കാണ്‌ പത്തനംതിട്ട ജന്മം നല്‌കിയിട്ടുള്ളത്‌.സരസ കവി മൂലൂര്‍ പത്മനാഭപ്പണിക്കര്‍,പുത്തന്‍കാവ്‌ മാത്തന്‍തരകന്‍, കവി കടമ്മനിട്ട രാമകൃഷണന്‍ തുടങ്ങിയവര്‍ നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്നവരാണ്‌.അടൂര്‍ ഗോപാലകൃഷ്‌ണന്‍,,സംവിധായകരായ ബ്ലെസി,ശിവപ്രസാദ്‌,നടിമാരായ കവിയൂര്‍ പൊന്നമ്മ,മീരാജാസ്‌മിന്‍,നയന്‍താര,കവിയൂര്‍ രേണുക,അടൂര്‍ ഭവാനി,അടൂര്‍ പങ്കജം തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധി പ്രശസ്‌തര്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരാണ്‌.

Monday, May 4, 2009

മുന്നറിയിപ്പുകള്‍ക്കു പുല്ലുവില;

കഴിഞ്ഞ പതിനെട്ടിന്‌ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥികള്‍ മണിമലയാറിന്റെ തീരത്തുകൂടി നടന്നു പോകുന്നതുകണ്ട നാട്ടുകാരിലൊരാള്‍ അവര്‍ക്കു മുന്നറിയിപ്പു നല്‍കിയതാണ്‌. ``മക്കളെ ആറ്റിലിറങ്ങരുത്‌.
അവിടെ മുഴുവന്‍ കയങ്ങളും മണല്‍ക്കുഴികളുമാണ്‌.'' എന്നാല്‍ യുവാക്കളുടെ സംഘം അത്‌ അത്ര കാര്യമാക്കിയില്ല. അവര്‍ ഉല്ലാസത്തിമിര്‍പ്പിലായിരുന്നു. ആറ്റുതീരത്തെ സുഖകരമായ കാറ്റിന്റെ ശീതളിമ ആസ്വദിച്ച്‌ ചിരിച്ചുല്ലസിച്ച്‌ അവര്‍ യാത്ര തുടര്‍ന്നു. കുറച്ചകലെ പൊന്തക്കാടുകള്‍ നിറഞ്ഞ സ്ഥലത്ത്‌്‌ കളകളാരവം മുഴക്കുന്ന വെള്ളം അവരെ മാടിവിളിച്ചു. അവര്‍ വെള്ളത്തിലേക്കിറങ്ങി. എന്നാല്‍, ആ സന്തോഷം നിലവിളിയിലേക്കു വഴിമാറാന്‍ അധിക സമയം വേണ്ടി വന്നില്ല.
വെള്ളത്തിലിറങ്ങിയ സംഘത്തിലൊരാള്‍ കാലെടുത്തുവച്ചത്‌ മണല്‍ക്കുഴികള്‍ നിറഞ്ഞ കയത്തില്‍. കൂട്ടുകാരന്‍ മുങ്ങിത്താഴുന്നതു കണ്ട രണ്ടു സുഹൃത്തുക്കള്‍ കയത്തിലേക്ക്‌ എടുത്തുചാടി. മണല്‍ക്കുഴികളിലെ ചുഴികള്‍ അവരെ ആഴങ്ങളിലേക്കു വലിച്ചെടുത്തു. ശ്വാസം കിട്ടാതെ ആറിന്റെ അടിത്തട്ടില്‍ മൂവര്‍ക്കും ജീവന്‍ നഷ്‌ടപ്പെട്ടു.
നമ്മുടെ നാട്ടിലുണ്ടായിട്ടുള്ള ഭൂരിഭാഗം മുങ്ങിമരണങ്ങളും മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതുകൊണ്ടോ അശ്രദ്ധ മൂലമോ സംഭവിക്കുന്നതാണ്‌. ചെറുപ്പത്തിന്റെ ചോരത്തിളപ്പും ആവേശവുമാണ്‌ മിക്കവരെയും അപകടങ്ങളില്‍ കൊണ്ടുചെന്നെത്തിക്കുന്നത്‌.
വില്ലനാകുന്ന മദ്യം
യുവാക്കളുടെ കൂട്ടം ചേര്‍ന്നുള്ള വിനോദ സഞ്ചാര യാത്രകളാണ്‌ പലപ്പോഴും മുങ്ങിമരണങ്ങളില്‍ കലാശിക്കുന്നത്‌. ഇതില്‍ മദ്യത്തിനും ഒരുപരിധി വരെ പങ്കുണ്ട്‌. മദ്യപിച്ച ശേഷം വെള്ളത്തിലിറങ്ങുന്നവര്‍ മുന്നറിയിപ്പുകള്‍ വകവയ്‌ക്കാറില്ല. ഒഴുക്കിനെപ്പറ്റിയോ അപകടങ്ങളെപ്പറ്റിയോ അവര്‍ക്ക്‌ കാര്യമായ ബോധവുമുണ്ടാവില്ല. മിക്ക അപകടങ്ങള്‍ക്കും കാരണമിതാണെന്ന്‌ പോലീസ്‌ തന്നെ സാക്ഷ്യപ്പെടുത്തുന്നു. മദ്യപിച്ച ഒരാളുടെ തലച്ചോര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കില്ല. ശരീരത്തിലെ പേശികളുടെ പ്രവര്‍ത്തനവും സങ്കോചിക്കും. അയാള്‍ക്ക്‌ നീന്തി രക്ഷപെടാനുമാവില്ല. വെള്ളത്തിലിറങ്ങാന്‍ പേടിയുള്ളവര്‍ പോലും മദ്യപിച്ചുകഴിഞ്ഞാല്‍ വെള്ളത്തിലിറങ്ങാനുള്ള പ്രവണത കാണിക്കും. ഇത്‌ അപകടത്തിന്‌ കാരണമാകുകയും ചെയ്യും.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ്‌ പ്രഫസര്‍ ഡോ. ബി പത്മകുമാറിന്റെ അഭിപ്രായത്തില്‍ മുങ്ങിമരണം രണ്ടു വിധത്തിലാണ്‌ സംഭവിക്കുന്നത്‌. ഡ്രൈ സിങ്കിംഗ്‌ ഡെത്ത്‌, വെറ്റ്‌ സിങ്കിംഗ്‌ ഡെത്ത്‌ എന്നിവയാണവ. വെള്ളത്തില്‍വീഴുന്നയാള്‍ വെള്ളം കുടി ച്ചുത ന്നെ മരിക്കമെന്നില്ല. വെള്ളത്തില്‍വീഴുമ്പോഴുള്ള ഭയംമൂലം ശ്വാസകോശത്തിലെയും തൊണ്ടയിലെയും മാംസ പേശികള്‍ സങ്കോചിച്ചും മരണം സംഭവിക്കാം. ഇതിനെയാണ്‌ ഡ്രൈ സിങ്കിംഗ്‌ ഡെത്ത്‌ എന്നുപറയുന്നത്‌. ഇങ്ങനെ മരിക്കുന്നവരുടെ ശ്വാസകോശത്തില്‍ വെള്ളം കയറിയി ട്ടുണ്ടാ കില്ല. വെള്ളം കുടിച്ചുള്ള മരണത്തിനെയാണ്‌ വെറ്റ്‌ സിങ്കിംഗ്‌ ഡെത്ത്‌ എന്നു പറയുന്നത്‌.
ഇതോടൊപ്പം അപസ്‌മാരം പോലെയുള്ള അസുഖങ്ങളുള്ളവര്‍ വെള്ളത്തിലിറങ്ങിയാല്‍ മുങ്ങിമരിക്കാനുള്ള സാധ്യത വളരെയേറെയാണെന്നും ഡോ.പത്മകുമാര്‍ ചൂണ്ടിക്കാട്ടി.
മുന്നറിയിപ്പുകളുടെ അഭാവം
നമ്മുടെ സംസ്ഥാനത്തെ മിക്ക നദികളിലും വെള്ളച്ചാട്ടങ്ങളിലും നിരവധി അപകടക്കെണികള്‍ ഒളിഞ്ഞിരിപ്പുണ്ട്‌. എന്നാല്‍, ഇത്തരം സ്ഥലങ്ങളില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലൂടെ അപകടസൂചന നല്‍കാന്‍ കഴിയും. ജലസ്രോതസുകളുടെ സംരക്ഷണവും സുരക്ഷിതത്വവും അതാതു പ്രദേശത്തെ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയായതിനാല്‍ ഇക്കാര്യം പഞ്ചായത്തുകള്‍ക്ക്‌ വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതേയുള്ളൂ. നദികളില്‍നിന്നു മണല്‍വാരുന്നതിന്റെ പണം വാങ്ങുന്ന പഞ്ചായത്തുകള്‍ മുന്നറിയിപ്പുബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുപോലുള്ള കാര്യങ്ങളോടു പുറംതിരിഞ്ഞു നില്‍ക്കുകയാണ്‌. റിവര്‍ മാനേജുമെന്റ്‌ ഫണ്ടില്‍ നിന്നുള്ള പണം ഇതിനായി ഉപയോഗിക്കാമെങ്കിലും പലപ്പോഴും ഇതു പാഴാക്കിക്കളയുകയാണ്‌.
സ്‌കൂളുകളില്‍ നീന്തല്‍
പഠനം നിര്‍ബന്ധമാക്കുക
വിദ്യാര്‍ഥികളുടെ മുങ്ങി മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ നീന്തല്‍ പഠനത്തിന്റെ അനിവാര്യതയിലേക്കാണ്‌ ഇതു വിരല്‍ചൂണ്ടുന്നത്‌.സ്‌കൂളുകളില്‍ നീന്തല്‍ പഠനം നിര്‍ബന്ധമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചില സ്‌കൂളുകളില്‍ ഇപ്പോള്‍ത്തന്നെ ഇതാരംഭിച്ചിട്ടുണ്ട്‌. ഇത്‌ സംസ്ഥാനതലത്തില്‍ എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിലൂടെ മുങ്ങിമരണങ്ങളില്‍ നിന്നു വിദ്യാര്‍ഥികളെ രക്ഷപെടുത്താം.
അപകടങ്ങള്‍ ഒഴിവാക്കാന്‍
അധികൃതര്‍ ചെയ്യേണ്ടത്‌

1. കുളിക്കടവുകളോടു ചേര്‍ന്നുള്ള മണല്‍വാരല്‍ കര്‍ശനമായി നിരോധിക്കണം.
2. അപകടസാധ്യതയുള്ള കടവുകളില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇവിടങ്ങളില്‍ സുരക്ഷാ വേലികള്‍ നിര്‍മിക്കണം.
3. ജലാശയങ്ങളോടും നദികളോടും ചേര്‍ന്നുള്ള അപകടസാധ്യതയുള്ള മേഖലകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കണം.
4. തീര്‍ഥാടന കാലങ്ങളില്‍ പമ്പാനദിയുടെ കടവുകളുടെ സമീപത്ത്‌ ഫയര്‍ യൂണിറ്റുകള്‍ സ്ഥാപിക്കണം.
5. ജലവുമായി ബന്ധപ്പെട്ട്‌ കൂടുതലാളുകളെത്തു ന്ന പ്രദേശങ്ങളില്‍ ലൈഫ്‌ബോട്ടും ,ലൈഫ്‌ ജാക്കറ്റും പോലുള്ള രക്ഷാ ഉപകരണങ്ങള്‍ ഉറപ്പാക്കുക.
പ്രഥമശുശ്രൂഷ
വെള്ളത്തില്‍ മുങ്ങിയയാള്‍ വെള്ളം കുടിച്ചിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന്‌ വയറ്റില്‍ നിന്നു വെള്ളം പുറത്തുകളയണം. ഇതിനായി ആളിനെ കമിഴ്‌ത്തിക്കിടത്തണം. തുടര്‍ന്ന്‌ പുറത്ത്‌ നന്നായി അമര്‍ത്തണം. തല ഒരു വശത്തേക്കു ചരിച്ചുവയ്‌ക്കണം.വയറ്റിലെ വെള്ളം മുഴുവന്‍ പുറത്തു പോകുന്നതുവരെ ഈ പ്രവൃത്തി തുടരണം. തുടര്‍ന്ന്‌ വായിലും മൂക്കിലും പറ്റിയിട്ടുള്ള ചെളി, പായല്‍ എന്നിവ നീക്കം ചെയ്‌ത്‌ ശ്വാസോച്ഛ്വാസം സുഗമമാക്കുക. പിന്നീട്‌ മലര്‍ത്തിക്കിടത്തി ശ്വാസോച്ഛ്വാസവും നാഡിമിടിപ്പും പരിശോധിക്കുക.ഹൃദയാഘാതമോ ശ്വസന സ്‌തംഭനമോ സംഭവിച്ചിട്ടുണ്ടെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസവും കാര്‍ഡിയാക്‌ മസാജും(നെഞ്ചില്‍ ശക്തിയായി അമര്‍ത്തുന്നത്‌) നല്‍കുക. ഇതിനു ശേഷം എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുക.
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
അടുത്തു പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഒരു കാരണവശാലും ഇറങ്ങരുത്‌. ഓരോ സ്ഥലങ്ങളിലെയും വെള്ളത്തിന്റെ രീതിക്കും ഒഴുക്കിനും വ്യത്യാസമുണ്ടാകും. ജലാശയങ്ങളുടെ തീരത്തിരുന്ന്‌ മദ്യപിക്കാതിരിക്കുക. മദ്യപിച്ച ശേഷം വെള്ളത്തില്‍ ഇറങ്ങാതിരിക്കുക.
ചില വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വഴുക്കലുള്ള പാറകള്‍ സാധാരണയാണ്‌. ഇവിടെ കാല്‌ വഴുതി കയത്തില്‍ വീഴാനുള്ള സാധ്യത ഏറെയാണ്‌. നീന്തലറിയാത്തവരെ വെള്ളത്തിലിറങ്ങാന്‍ നിര്‍ബന്ധിക്കരുത്‌. സംഘം ചേര്‍ന്നുള്ള യാത്രകളിലാണ്‌ ഇത്തരം പ്രവണതകള്‍ കാണുന്നത്‌. ആരെങ്കിലും വെളളത്തില്‍ വീണാല്‍ നീന്തലറിയാത്തവര്‍ രക്ഷകരാകരുത്‌. നാട്ടുകാരുടെയും മറ്റും സഹായം തേടുകയാണ്‌ ഉചി തം.
സ്‌കൂള്‍ അധികൃതരും മറ്റു വിദ്യാഭ്യാസ സ്ഥാ പനങ്ങളില്‍ നിന്നുള്ള വരും വിനോദ സഞ്ചാരയാത്രകളിലും മറ്റും പുഴകളിലും കടലിലും ഇറങ്ങി അപകടത്തില്‍പ്പെടാറുണ്ട്‌. കുട്ടികള്‍ വെള്ളത്തിലിറങ്ങാതിരിക്കാന്‍ അ ധ്യാപകര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം.
മാതാപിതാക്കള്‍ ശ്രദ്ധിക്കാന്‍
മക്കള്‍ മുങ്ങിമരിച്ചതിന്റെ ദുഃഖവും പേറി ജീവിതകാലം മുഴുവന്‍ മരിക്കാത്ത ഓര്‍മകളുമായി കഴിയാന്‍ വിധിക്കപ്പെട്ട നൂറുകണക്കിനു മാതാപിതാക്കളുണ്ട്‌ നമ്മുടെ നാട്ടില്‍. അമ്മമാരുടെ കണ്‍മുന്നില്‍ മക്കള്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ നിത്യ സംഭവമാകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌ മാതാപിതാക്കള്‍ തന്നെയാണ്‌.
മക്കളെ ഒരിക്കലും പരിചയമില്ലാത്ത വെള്ളത്തിലിറങ്ങാന്‍ അനുവദിക്കാതിരിക്കുക. കൂട്ടുകൂടിയുള്ള മക്കളുടെ യാത്രകളെ നിരുത്സാഹപ്പെടുത്തുക. ഒരു നിമിഷത്തെ അശ്രദ്ധയും കൂട്ടുകാരുടെ നിര്‍ബന്ധവും മദ്യത്തിന്റെ ലഹരിയും നഷ്‌ടപ്പെടുത്തുന്നത്‌ സ്വന്തം ജീവിതമാണെന്ന്‌ ഓര്‍മിപ്പിക്കുക.
ഇനിയൊരു മുങ്ങിമരണം പോലും ഉണ്ടാവാതിരിക്കാന്‍ ജാഗ്രത പാലിക്കുക.

(അവസാനിച്ചു)

Sunday, May 3, 2009

നീന്തലറിയാത്ത ഫയര്‍ഫോഴ്‌സും കണ്ണുകാണാത്ത സര്‍ക്കാരും


കഴിഞ്ഞ 18-ന്‌ മണിമലയാറ്റില്‍ മുങ്ങിമരിച്ച കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥികളുടെ മൃതദേഹം തിരയുന്ന നാട്ടുകാര്‍. ഫയര്‍ഫോഴ്‌സിന്‌ ഇവിടെ കാര്യമായൊന്നും ചെയ്യാനാകുമായിരുന്നില്ല.



കഴിഞ്ഞ പതിനെട്ടിന്‌ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ്‌ കോളജില്‍ നിന്നു കുളിക്കാനെത്തിയ വിദ്യാര്‍ഥികള്‍ മണിമലയാറ്റില്‍ അകപ്പെട്ടതായി വാര്‍ത്ത പരന്നു. സഹപാഠികളുടെ നിലവിളികേട്ട്‌ നാട്ടുകാര്‍ ഓടിയെത്തി. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. എന്നാല്‍ ഫയര്‍ഫോഴ്‌സ്‌ തങ്ങളുടെ പഴയ വാഹനത്തില്‍ എത്തിയപ്പോഴേക്കും മണല്‍വാരല്‍ത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന്‌ ഏതാനും വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തിയിരുന്നു. കയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താനെത്തിയ ഫയര്‍ഫോഴ്‌സിന്റെ കൈവശം ആകെയുണ്ടായിരുന്നത്‌ പാതാളക്കരണ്ടി മാത്രം. നീന്തലറിയാത്ത ചില ജീവനക്കാര്‍ കരയ്‌ക്കു നിന്നപ്പോള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വള്ളങ്ങളിലും മറ്റും മണല്‍വാരല്‍ത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ്‌ മരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനാ യത്‌. തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന്‌ ആവും വിധം ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍ പ്രവര്‍ത്തിച്ചുവെന്നത്‌ വിസ്‌മരിക്കുന്നില്ല.
സംസ്ഥാനത്തുടനീളം മുങ്ങി മരണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ രക്ഷകരാകുന്നതു നാട്ടുകാര്‍. രക്ഷാപ്രവര്‍ത്തനം നടത്തേണ്ട ഫയര്‍ഫോഴ്‌സിനാകട്ടെ വേണ്ടത്ര ഉപകരണങ്ങളും പരിശീലനവുമില്ലാത്തതിനാല്‍ മിക്കയിടത്തും കാഴ്‌ചക്കാരായി നില്‍ക്കാനേ കഴിയുന്നുള്ളൂ. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ്‌ കോളജിലെ മൂന്നു വിദ്യാര്‍ഥികള്‍ മണിമലയാറ്റില്‍ മുങ്ങിമരിച്ച സംഭവം. നദികളില്‍ മുങ്ങിത്താ ഴുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങളില്‍ കൂടുതലും പങ്കാളികളാകുന്നത്‌ മണല്‍വാരല്‍ തൊഴിലാ ളികളാണ്‌.
ഫയര്‍ഫോഴ്‌സില്‍ ജോലി ലഭിക്കണമെങ്കില്‍ നീന്തല്‍ അറിയണമെന്നില്ല. ജോലി നേടിക്കഴിഞ്ഞ്‌ നീന്തല്‍ പഠിക്കലുമില്ല. ഇത്തരത്തിലുള്ള ജീവനക്കാരാണ്‌ പുഴകളിലും മറ്റും മുങ്ങിയവരെ രക്ഷിക്കാനായി പോകുന്നത്‌. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ നീന്തലറിയാത്ത ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍ കരയില്‍ നില്‍ക്കുകയാണ്‌ പതിവ്‌. ഒരാള്‍ ഒഴുക്കില്‍പ്പെട്ടെന്ന്‌ അറിഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനത്തിനു പോകാന്‍ ഫയര്‍ ഫോഴ്‌സിന്റെ പക്കലുള്ളത്‌ പാതാളക്കരണ്ടിയം ചെറിയ ലൈഫ്‌ ജാക്കറ്റും കയറ്‌, കപ്പി, ലൈഫ്‌ ബോട്ട്‌ തുടങ്ങിയ ഉപകരണങ്ങളും മാത്രം. ലൈഫ്‌ ബോട്ടും ലൈഫ്‌ ജാക്കറ്റുമാകട്ടെ വെള്ളത്തിനുമുകളില്‍ക്കൂടിയുള്ള തിരച്ചിലിനേ ഉപയോഗിക്കാനാവൂ. രാത്രിയാണെങ്കില്‍ തെരച്ചിലിനാവശ്യമായ ടോര്‍ച്ച്‌ ഉള്‍പ്പെടെയുള്ളവയ്‌ക്കായി നാടുമുഴുവന്‍ ഓടി നടക്കേണ്ടിയും വരും. നദിക്കുള്ളിലെ കയത്തില്‍ ഒരാള്‍ പെട്ടിട്ടുണ്ടെങ്കില്‍ മുങ്ങിയെടുക്കാനുള്ള അണ്ടര്‍ വാട്ടര്‍ ഡൈവിംഗ്‌ സ്യൂട്ട്‌ പോലെയുള്ള ഉപകരണങ്ങള്‍ ഫയര്‍ ഫോഴ്‌സിന്‌ ഇപ്പോഴും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഔദാര്യം കാണിച്ചിട്ടില്ല. അതുകൊണ്ടു തന്നെയാണ്‌ മിക്ക മുങ്ങിമരണ സംഭവങ്ങളിലും ഫയര്‍ ഫോഴ്‌സ്‌ കാഴ്‌ചക്കാരും നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തകരുമാകുന്നത്‌.
സംസ്ഥാനത്തുണ്ടായ നിരവധി മുങ്ങിമരണസംഭവങ്ങളില്‍ ഫയര്‍ഫോഴ്‌സിന്‌ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാതിരുന്നത്‌ ആധുനിക ഉപകരണങ്ങളുടെയും മതിയായ സൗകര്യങ്ങളുടെയും അഭാവം മൂലമാണ്‌. എങ്കിലും അപകടസ്ഥലത്തെത്തിയാലുടന്‍ തങ്ങളുടെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന്‌ ഫയര്‍ ഫോഴ്‌സ്‌ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.
തോട്ടിയുടെ പണി മുതല്‍ ഡോക്‌ടറുടെ പണി വരെ എടുക്കേണ്ടിവരുന്നവരാണ്‌ ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍. അപകടസഥലങ്ങളിലെത്തുമ്പോള്‍ കൈയിലിടാന്‍ ഒരു ഗ്ലൗസ്‌പോലും ഇവര്‍ക്കായി അനുവദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മൃതശരീരങ്ങളും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ ജീവനക്കാര്‍ക്ക്‌ സാംക്രമിക രോഗങ്ങള്‍ പടരുന്നതും പതിവാണ്‌.
ആഭ്യന്തര വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അവശ്യസര്‍വീസുകളിലൊന്നാണ്‌ ഫയര്‍ഫോഴ്‌സ്‌. പോലീസ്‌, ജയില്‍,ഫയര്‍ഫോഴ്‌സ്‌ എന്നിങ്ങനെയാണ്‌ ഈ മൂന്നു വിഭാഗങ്ങള്‍. ഇതില്‍ മൂന്നാംസ്ഥാനത്തുള്ളതാണ്‌ ഫയര്‍ഫോഴ്‌സ്‌. അത്യാവശ്യ ഉപകരണങ്ങളുടെ അഭാവവും വേണ്ടത്ര പരിശീലനവുമില്ലാത്തതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനം ഇപ്പോഴും ശൈശവദശയില്‍ത്തന്നെയാണ്‌. കാര്യമായ വരുമാനമില്ലാത്ത വകുപ്പായതിനാല്‍ സര്‍ക്കാരിന്റെ അവഗണന ഏറ്റവും കൂടുതല്‍ നേരിടുന്ന വകുപ്പും ഇതു തന്നെയാണെന്നു വേണമെങ്കില്‍ പറയാം. ജീവന്‍ പണയംവച്ചും അപകടസ്ഥലങ്ങളില്‍ ഓടിയെത്തേണ്ടി വരുന്ന ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്‌ സ്വന്തം തടിമിടുക്കുകൊണ്ടു മാത്രമാണ്‌.
ആഭ്യന്തര വകുപ്പിന്റെ കീഴില്‍ വരുന്നതാണെങ്കിലും ഫയര്‍ഫോഴ്‌സിന്റെ വികസനത്തിന്‌ സര്‍ക്കാര്‍ ഒരുകാലത്തും ശ്രമിച്ചിട്ടില്ലെന്നതാണ്‌ യാഥാര്‍ഥ്യം. ആവശ്യമായ ആധുനിക ഉപകരണങ്ങളും മതിയായ ശമ്പളവും അലവന്‍സുകളുമില്ലാത്തിനാല്‍ ഫയര്‍ഫോഴ്‌സിലെ ജീവനക്കാര്‍ നരകയാതന അനുഭവിക്കുകയാണ്‌. രക്ഷകരാകേണ്ടവരെ രക്ഷിക്കാന്‍ തലപ്പത്തിരിക്കുന്നവര്‍ക്കും താത്‌പര്യമില്ല.
പോലീസുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശമ്പളത്തിന്റെയും അലവന്‍സുകളുടെയും കാര്യത്തില്‍ ഫയര്‍ഫോഴ്‌സ്‌ മൂന്നാംകിടക്കാരായാണ്‌ പരിഗണിക്കപ്പെടുന്നത്‌. പോലീസിന്‌ അലവന്‍സ്‌ ഇനത്തില്‍ പ്രതിമാസം രണ്ടായിരത്തോളം രൂപ ലഭിക്കുമ്പോള്‍ ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍ക്ക്‌ ഇത്‌ 200 രൂപയില്‍ താഴെയാണ്‌. അതുകൊണ്ടുതന്നെ ഫയര്‍ഫോഴ്‌സില്‍ ജോലിക്കു വരാന്‍തന്നെ ഇപ്പോള്‍ ആളുകള്‍ മടികാണിക്കുകയാണ്‌. വരുന്നവര്‍തന്നെ മറ്റേതെങ്കിലും ജോലി കിട്ടിയാല്‍ ഇവിടം ഉപേക്ഷിച്ചു പോകുന്നതും പതിവായിട്ടുണ്ട്‌.പോലീസിനു വര്‍ഷം തോറും യൂണിഫോം അലവന്‍സായി 2500 രൂപ ലഭിക്കുമ്പോള്‍ ഫയര്‍ഫോഴ്‌സിന്‌ രണ്ടു വര്‍ഷം കൂടുമ്പോള്‍ ഈയിനത്തില്‍ ലഭിക്കുന്നത്‌ 1600 രൂപയാണ്‌.
വേണ്ടത്ര സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കാത്തിനാല്‍ കടുത്ത അസംതൃപ്‌തിയും ജീവനക്കാര്‍ക്കിടയിലുണ്ട്‌.
അഗ്നിപ്രതിരോധം, അഗ്നിസംരക്ഷണം, അഗ്നിശമനം എന്നിവയാണ്‌ ഫയര്‍ഫോഴ്‌സിന്റെ ചുമതലകള്‍ എന്നാല്‍ ഇപ്പോള്‍ അഗ്നിശമനം എന്ന പ്രവര്‍ത്തനം മാത്രമാണ്‌ നടക്കുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍ ഫയര്‍ഫോഴ്‌സിന്റെ ജോലി എന്താണെന്നുപോലും നിശ്ചയിച്ചിട്ടില്ലായെന്നതാണ്‌ യാഥാര്‍ഥ്യം.
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഫയര്‍ഫോഴ്‌സ്‌ ജീവനക്കാര്‍ക്ക്‌ പരിശീലനം നല്‍കുന്നതിനായി തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ ഫോഴ്‌സ്‌ അക്കാദമിയും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ക്കാവുന്നില്ല.സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഈ അക്കാദമിയില്‍ ഫയര്‍ ആന്‍ഡ്‌ സേഫ്‌റ്റി കോഴ്‌സ്‌ ആരംഭിക്കുകയാണെങ്കില്‍ ഫീസിനത്തില്‍ സര്‍ക്കാരിന്‌ മികച്ച വരുമാനവും ഒപ്പം മികച്ച പരിശീലനം ലഭിച്ച ജീവനക്കാരെ ഫയര്‍ഫോഴ്‌സിലേക്കു തെരഞ്ഞെടുക്കാനും കഴിയും. ഇപ്പോള്‍ ഈ കോഴ്‌സ്‌ നടത്തി സ്വകാര്യമേഖല കൊയ്യുന്നത്‌ കോടികളാണ്‌.
വന്‍കിട സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വ്യവസായ ശാലകള്‍ പെട്രോള്‍ പമ്പുകള്‍, മറ്റു സ്ഥപനങ്ങള്‍ എന്നിവിടങ്ങളില്‍ അഗ്നിപ്രതിരോധ മാര്‍ഗം ഘടിപ്പിച്ചിരിക്കണമെന്നു നിര്‍ബന്ധമുണ്ട്‌. എന്നാല്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കാനും പിഴ ചുമത്താനും ഇപ്പോള്‍ സര്‍ക്കാര്‍ ഫയര്‍ ഫോഴ്‌സ്‌ ജീവനക്കാര്‍ക്ക്‌ അനുവാദം നല്‍കിയിട്ടില്ല.
മതിയായ ജിവനക്കാരുടെ അഭാവവും ഫയര്‍ ഫോഴ്‌സിനെ വല്ലാതെ അലട്ടുന്നുണ്ട്‌. മിക്ക സ്റ്റേഷനുകളിലും അഞ്ചു മുതല്‍ പത്തുവരെ ജീവനക്കാരുടെ കുറവാണുള്ളത്‌, അതുകൊണ്ടുതന്നെ ഉള്ള ജീവനക്കാര്‍ ഇരട്ടി ജോലിയെടുക്കേണ്ടി വരുന്ന അവസ്ഥയും ഫയര്‍ഫോഴ്‌സിലുണ്ട്‌. അടിയന്തരഘട്ടങ്ങളില്‍ ചീറിപ്പാഞ്ഞെത്തേണ്ട വാഹനങ്ങളുടെ അവസ്ഥ അതീവ ദയനീയമാണ്‌. മിക്ക സ്ഥലങ്ങളിലും വാഹനം കിതച്ചെത്തുമ്പോഴേക്കും നാശനഷ്‌ടം ഏതാണ്ട്‌ പൂര്‍ണമായി ക്കഴിഞ്ഞിരിക്കും.
ഫയര്‍ ഫോഴ്‌സിന്റെ വികസനവും ആധുനിക വത്‌കരണവും അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളാണ്‌. ഇതോടൊപ്പം ഫയര്‍ ഫോഴ്‌സില്‍ ജീവനക്കാരെ നിയമിക്കുമ്പോള്‍ മതിയായ പരിശീലനം ലഭിച്ചവരെ മാത്രം നിയമിക്കണം. നീന്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാവുന്നവരെ നിയമിച്ചാല്‍ മാത്രമേ ഇതിനു പരിഹാരം കാണാനാവു. ഒപ്പം മികച്ച വാഹനങ്ങളും ആധുനിക സൗകര്യങ്ങളും ഒരുക്കിയാല്‍ മിക്ക അപകടങ്ങളില്‍ നിന്നും ഭൂരിപക്ഷംപേരെയും രക്ഷിക്കാനാവും.

(ഇനി: മുന്നറിയിപ്പുകള്‍ക്കു പുല്ലുവില; അപകടം അരികത്ത്‌)

Friday, May 1, 2009

മണല്‍ക്കുഴികളില്‍ മറഞ്ഞിരിക്കുന്ന മരണം


പത്തനംതിട്ട വാഴക്കുന്നം നീര്‍പ്പാലത്തിനു സമീപത്തുനിന്നുളള്ള പമ്പാനദിയുടെ ദൃശ്യം.

കേരളത്തിലെ നദികളുടെ ഇപ്പോഴത്തെ അവസ്ഥയ്‌ക്ക്‌ ഏറ്റവും നല്ല ഉദാഹരണം കാണാന്‍ പത്തനം തിട്ടയിലെത്തിയാല്‍ മതി. അനിയന്ത്രിതമായ മണല്‍വാരല്‍മൂലം രണ്ടു ചെറു നദികള്‍ തന്നെ ഇല്ലാതായ കഥയാണ്‌ പമ്പയ്‌ക്കു പറയാനുള്ളത്‌. പത്തനംതിട്ട ആലപ്പുഴ ജില്ലകളിലൂടെ ഒഴുകിയിരുന്ന പമ്പയുടെ ഒരു കൈവഴിയായ വരട്ടാറും പമ്പ അച്ചന്‍കോവിലാറുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന കുട്ടംപേരൂര്‍ ആറുമാണ്‌ മണല്‍വാരലിനെത്തുടര്‍ന്ന്‌ ഇല്ലാതായത്‌.
അനിയന്ത്രിതമായ മണല്‍വാരലിനെത്തുടര്‍ന്ന്‌ പമ്പയുടെ അടിത്തട്ടു വല്ലാതെ കുഴിയുകയും അങ്ങനെ ജലനിരപ്പ്‌ താണതുമാണ്‌ രണ്ടു ആറുകളുടെയും അകാല ചരമത്തിനു വഴി യൊരുക്കിയത്‌. കേരളത്തിലെ 44 നദികളും ഇപ്പോള്‍ ഇതേ അവസ്ഥയിലാണ്‌.
പുഴയില്‍ കുളിച്ച്‌ വസ്‌ത്രം അലക്കി കയറിവരുന്ന നാട്ടുകാരന്‍ ഒരുകാലത്ത്‌ നമ്മുടെ മനസിലെ പതിവുചിത്രമായിരുന്നു. മാമാങ്കവും, ഉത്സവങ്ങളും മാരാമണ്‍ കണ്‍വന്‍ഷനും ആലുവാ ശിവരാത്രിയും മലയാളിയുടെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. വരുംതലമുറയ്‌ക്ക്‌ ഇവയെല്ലാം ആസ്വദിക്കാന്‍ നദീതീരങ്ങളിലെ മണല്‍പ്പുറങ്ങള്‍ അവശേഷിക്കുമോയെന്ന കാര്യം സംശയമാണ്‌.
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിഡാം തുറന്നു വിട്ടപ്പോള്‍ നടന്ന മണല്‍ക്കൊയ്‌ത്തും പിന്നീട്‌ ഇപ്പോഴും തുടരുന്ന വിവാദങ്ങളും കേരളം മറന്നിട്ടില്ല. വൈദ്യുതി ബോര്‍ഡിന്റെ ആവശ്യത്തിനായി ഡാം തുറക്കുകയും പിന്നീട്‌ ഡാം അടയ്‌ക്കാനാകാതെ വന്നപ്പോഴുമാണ്‌ ഡാമിലെ മണല്‍ നദിയിലൂടെ ഒഴുകിയത്‌. ഒരു ദേശത്തിനുതന്നെ ചാകരയായിരുന്നു ഈ മണലൂറ്റ്‌. മണല്‍വാരി ലക്ഷാധിപതികളായവരും കിമ്പളം പറ്റി കീശ വീര്‍പ്പിച്ച റവന്യു, പോലീസ്‌, പഞ്ചായത്ത്‌ അധികാരികളും കൊള്ളയ്‌ക്ക്‌ കൂട്ടുനില്‍ക്കുന്നു. ഏറ്റവുമധികം മണല്‍ക്കൊള്ളയ്‌ക്ക്‌ വിധേയമായത്‌ കേരളത്തിലെ ഏറ്റവും വലിയ നദികളായ പെരിയാറും ഭാരതപ്പുഴയുമാണ്‌.
ഈ നദികളിലെ മണല്‍ക്കുഴികളില്‍ ഹോമിക്കപ്പെടുന്ന ജീവനുകള്‍ക്ക്‌ കൃത്യമായ കണക്കുകളില്ല. കൊള്ളയ്‌ക്ക്‌ വിധേയമായ നിളാനദി ഇന്ന്‌ `നൂല്‍പ്പുഴ'യാണ്‌. വറ്റിവരണ്ട ഈ നദി കേരളത്തിന്റെ നാളെയെക്കുറിച്ച്‌ മുന്നറിയിപ്പു നല്‍കുന്നു. പെരിയാറില്‍നിന്ന്‌ വാരുന്ന ആലുവാമണലിന്‌ ലോഡ്‌ ഒന്നിന്‌ 15,000 രൂപയ്‌ക്ക്‌ മുകളിലാണ്‌ വില. പണത്തോടുള്ള ആര്‍ത്തി മൂത്ത്‌ മണല്‍വാരി നാം നമുക്കുതന്നെ കുഴിതോണ്ടി. മണല്‍ക്കൊള്ളമൂലം നദികളിലെ ആഴം കൂടുകയും അതിനനുസരിച്ച്‌ കര ഇടിയുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. നദികള്‍ ആഴങ്ങളിലേക്ക്‌ ഇറങ്ങിയതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായി.
കേരളം പോലൊരു സംസ്ഥാനത്തെ നിര്‍മാണാവശ്യങ്ങള്‍ക്ക്‌ പ്രതിവര്‍ഷം വേണ്ടി വരുന്നത്‌ 40 ദശലക്ഷം ടണ്ണിലധികം മണലാണ്‌. എന്നാല്‍, ഇത്രയും മണല്‍ശേഖരം നമ്മുടെ നദികളിലില്ല. അത്‌ വകവയ്‌ക്കാതെ മാഫിയാ സംഘങ്ങള്‍ നദികളില്‍ മഹാഗര്‍ത്തങ്ങള്‍ തീര്‍ത്തു. നദികളില്‍ മുമ്പുണ്ടായിരുന്ന തുരുത്തുകള്‍ പലതും മണല്‍ക്കുഴികളായി മാറി. മണല്‍ ഇല്ലാത്ത പുഴകള്‍ വെറും തോടുകളായി മാറി. തോടുകളില്‍ അടിഞ്ഞുകൂടുന്നത്‌ ചെളിയാണ്‌. കുളിക്കാനിറങ്ങുന്നവര്‍ ചെളിയില്‍ പൂണ്ടുപോകുന്നതും സാധാരണം. അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്‌ നഷ്‌ടപരിഹാരം നല്‍കുന്ന പതിവ്‌ സര്‍ക്കാരിനുണ്ട്‌. എന്നാല്‍, മുങ്ങി മരിക്കുന്നവര്‍ക്ക്‌ അതിന്‌ അവകാശമില്ല. നദികളുടെ സംരക്ഷണം ഉറപ്പു വരുത്തേണ്ട സര്‍ക്കാര്‍ അതു ചെയ്യുന്നില്ലെന്നു മാത്രമല്ല, അതൂമൂലം ജീവഹാനിയുണ്ടാകുന്നവരെ പരിഗണിക്കുന്നുമില്ല.
നഗരങ്ങളില്‍ കഴിയുന്നര്‍ മറ്റുവിനോദത്തിനായി നദിയിലേക്കിറങ്ങുന്നത്‌ സാധാരണയാണ്‌. വിനോദത്തിനായി പുഴയിലേക്കിറങ്ങുന്നവര്‍ അവിടെയുള്ള മണല്‍ക്കുഴികളെ അറിയുന്നില്ല. അപ്രതീക്ഷിതമായി പുഴയിലിറങ്ങുന്നവരാണ്‌ സാധാരണനിലയില്‍ കെണിയില്‍പ്പെടുന്നത്‌. കഴിഞ്ഞ മാസമുണ്ടായ മുങ്ങിമരണങ്ങളെല്ലാം മണല്‍ക്കുഴിയില്‍ വീണാണ്‌ സംഭവിച്ചത്‌. പതിവായി പുഴയില്‍ കുളിക്കാനിറങ്ങുന്നവര്‍ പോലും അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ നിരവധി. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ കഴിഞ്ഞദിവസം മീനിച്ചിലാറ്റിലുണ്ടായ അമ്മയുടെയും മകളുടെയും മരണം.
മണിമലയാറിന്റെ കൊരട്ടിപ്പാലം മുതല്‍ എരുമേലി വരെയുള്ള 20 കിലോമീറ്റര്‍ ദൂരത്തിനിടയില്‍ 200-ലധികം മണല്‍കടവുകളാണുള്ളത്‌. വന്‍ തോതിലുള്ള മണല്‍ഖനനം മൂലം മണിമലയാറ്റില്‍ നൂറുകണക്കിനു വന്‍കയങ്ങളാണു രൂപപ്പെട്ടിട്ടുള്ളത്‌. അഞ്ചു വര്‍ഷത്തിനുള്ളില്‍ പത്തിലധികം പേര്‍ മണിമലയാറ്റില്‍ മുങ്ങി മരിച്ചു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ്‌ കോളജിലെ നാലു വിദ്യാര്‍ഥികളാണ്‌ രണ്ടു വര്‍ഷത്തിനുള്ളില്‍ മണിമലയാറ്റില്‍ മുങ്ങിമരിച്ചത്‌.
അനിയന്ത്രിത മണല്‍വാരല്‍ മൂലം നദികളുടെ തീരമിടിയുന്നതും പതിവാണ്‌. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ മണല്‍വാരുന്നതിനിടെ തിട്ടയിടിഞ്ഞ്‌ തൊഴിലാളി മരിച്ചു. അച്ചന്‍കോവിലാറ്റില്‍ മണല്‍ വാരുന്നതിനിടെ ചെങ്ങന്നൂര്‍ എണ്ണയ്‌ക്കാട്‌ പെരിങ്ങേലിപ്പുറത്ത്‌ ചാലയ്‌ക്കാമണ്ണില്‍ ബാബു(52) ആണ്‌ മരിച്ചത്‌. ഓമല്ലൂര്‍ കടവില്‍ വച്ചായിരുന്നു സംഭവം. മീനിച്ചിലാറ്റിലെ മണല്‍വാരലിനെത്തുടര്‍ന്ന്‌ പാലായ്‌ക്കടുത്ത്‌ മുത്തോലിയിലെ സി.എം.ഐ ആശ്രമത്തിന്റെ ഒരേക്കറോളം സ്ഥലം പുഴയിലേക്ക്‌ ഇടിഞ്ഞ്‌ നഷ്‌ടമായി. തിട്ടയിടിച്ചുള്ള മണല്‍വാരലാണ്‌ സ്ഥലം നഷ്‌ടപ്പെടാന്‍ കാരണമായതെന്ന്‌ ആശ്രമാധികൃതര്‍ പറയുന്നു.
പമ്പയിലെ എല്ലാ കടവുകളിലും മണല്‍ക്കുഴികളാണ്‌. ശബരിമല തീര്‍ഥാടകരുടെ പാതയില്‍ പമ്പാനദിയില്‍ നിരവധി അപകട കടവുകളാണുള്ളത്‌.മണ്ണാരക്കുളഞ്ഞി, പെരുന്നാട്‌ മാടമണ്‍ കടവ്‌ എന്നിവിടങ്ങളിലാണ്‌ കൂടുതല്‍ തീര്‍ഥാടകരും ഒഴുക്കില്‍പ്പെടുന്നത്‌. നിറയെ തീര്‍ഥാടകരെത്തുന്ന പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിനു സമീപമുള്ള അച്ചന്‍കോവിലാറ്റിലെ കടവിലും മണല്‍ക്കുഴികളേറെയാണ്‌.
ഭരണഘടനയുടെ 48 എ 51(ജി) വകുപ്പനുസരിച്ച്‌ നദീസംരക്ഷണം സര്‍ക്കാരിന്റെ ചുമതലയാണ്‌. പഞ്ചായത്തീരാജ്‌ 218-ാം വകുപ്പനുസരിച്ച്‌ ജലസ്രോതസുകളുടെ സംരക്ഷണം പഞ്ചായത്തുകളും നിര്‍വഹിക്കണം.
2002 ഏപ്രില്‍ 27-നു പ്രാബല്യത്തില്‍ വന്ന സംസ്ഥാന നദീ സംരക്ഷണ നിയമം നദീസംരക്ഷണത്തിന്റെ ആവശ്യകത മുന്നില്‍ക്കണ്ട്‌ വളരെ വിശാലമായ അര്‍ഥത്തില്‍ തയാറാക്കിയതാണ്‌. എന്നാല്‍ ഈ നിയമം കേരളത്തില്‍ ഒരു പഞ്ചായത്തും പ്രാവര്‍ത്തികമാക്കുന്നില്ലായെന്നതാണ്‌ യാഥാര്‍ഥ്യം.
മണല്‍വാരല്‍ തടയാനെത്തുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍വരെ ശ്രമിക്കുന്ന അവസ്ഥയും സംസ്ഥാനത്തുട നീളമുണ്ട്‌. തിരുവല്ല സബ്‌കളക്‌ടറായിരുന്ന ജ്യോതി കുമാറിനെ മണല്‍മാഫിയ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്‌ ഒരു വര്‍ഷം മുന്‍പാണ്‌.

(ഇനി: രക്ഷകരാകുന്നത്‌ നാട്ടുകാര്‍, ഫയര്‍ഫോഴ്‌സ്‌ നിസഹായര്‍ )

Monday, April 27, 2009

മരണക്കെണിയാകുന്ന നദികള്‍

കേരളത്തിലെ നദികള്‍ യുവത്വത്തിന്റെ ജീവനെടുക്കുന്ന മരണക്കെണികളായി മാറിയോ ? കഴിഞ്ഞവര്‍ഷം മാത്രം കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ മുങ്ങിമരിച്ചത്‌ നൂറ്റമ്പതിലേറെപ്പേര്‍. ഇതില്‍ തൊണ്ണൂറു ശതമാനവും 12-നും 23-നും ഇടയില്‍ പ്രായമുള്ളവര്‍. എന്തുകൊണ്ട്‌ ഈ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു ? പലപ്പോഴും ഒരു നിമിഷത്തെ അശ്രദ്ധയോ മുന്നറിയിപ്പുകളോടുള്ള അവഗണനയോ ആണ്‌ ഇത്തരം ദുരന്തങ്ങള്‍ക്കു വഴിയൊരുക്കുന്നത്‌. യുവത്വം മരണക്കയങ്ങളിലേക്കു മറയുമ്പോള്‍
നൂറു കണക്കിനു കുടുംബങ്ങളിലാണ്‌ തോരാത്ത
കണ്ണീരിന്റെ തീ മഴ പെയ്‌തിറങ്ങുന്നത്‌. വിലപ്പെട്ട ജീവിതങ്ങളെ
മരണക്കയങ്ങളിലേക്കു വലിച്ചടുപ്പിക്കുന്ന
ദുരന്തമുഖങ്ങളിലേക്ക്‌ ഒരന്വേഷണം.

നീര്‍ക്കുമിളയാകുന്ന ജീവന്‍
2006 ജൂലൈ ഒമ്പത്‌. ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ ദിനം. കാലവര്‍ഷം കലിതുള്ളി പെയ്‌തതിനാല്‍ തൊടുപുഴ നഗരത്തിന്റെ ഹൃദയംഭേദിച്ചൊഴുകുന്ന തൊടുപുഴയാര്‍ ഇരുകരകളുംമുറ്റി നിറഞ്ഞൊഴുകിയിരുന്നു. പുഴയോരത്തുള്ള പാറത്തോട്ടാല്‍ വീടിന്റെ പിന്‍മുറ്റത്തെ കല്‍ക്കെട്ടിനൊപ്പം ഉയര്‍ന്ന്‌ ചെമ്മണ്ണുകുത്തിയൊഴുക്കി പതഞ്ഞ്‌ പതഞ്ഞ്‌.... മാനം ഇടയ്‌ക്കിടയ്‌ക്ക്‌ കറുത്തും വെളുത്തും പെയ്‌തിറങ്ങി. വൈകുന്നരം അല്‌പം പ്രകാശം ചൊരിഞ്ഞ പകല്‍. ലോകം ഫുട്‌ബോള്‍ ജ്വരത്തിലും. അന്നുരാത്രി പതിനൊന്നിന്‌ ഫൈനലില്‍ ഫ്രാന്‍സും ഇറ്റലിയും ഏറ്റുമുട്ടുന്നു.
ഫുട്‌ബോള്‍ കളിയെ ഏറെ സ്‌നേഹിച്ചിരുന്ന ഇരട്ട സഹോദരങ്ങളായ അക്ഷയും അഷിമും അന്ന്‌ പതിവിലേറെ സന്തോഷത്തിലായിരുന്നു. പ്ലസ്‌ടു കഴിഞ്ഞിരുന്നതിനാല്‍ പഠനത്തിന്റെ അലോസരങ്ങളൊന്നുമില്ല. ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനല്‍ തുടങ്ങുന്നതിനു മുന്‍പ്‌ അന്നും അവര്‍ പതിവുപോലെ വീടിനു പിന്നിലെ മുറ്റത്തു കളിക്കാനിറങ്ങി.
പാറത്തോട്ടാല്‍ വീടിനെ വിളിച്ചുണര്‍ത്തിയിരുന്നത്‌ ലിയോണ്‍സ്‌ -ഷൈനി ദമ്പതികളുടെ ഈ ഇരട്ടകുഞ്ഞുങ്ങളാണ്‌. പഠനത്തില്‍ മിടുമിടുക്കര്‍. പ്രായത്തില്‍ കവിഞ്ഞ പക്വത, ബുദ്ധിസാമര്‍ഥ്യം. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഏറെ പ്രിയപ്പെട്ടവര്‍. അതിരാവിലെ പഠനം, പിന്നെ സ്‌കൂള്‍. സ്‌കൂള്‍ വിട്ടുവന്നാല്‍ അല്‌പസമയം കളി, അത്‌ അനുവദനീയമായ പതിവാണ്‌. പുതുമണം മാറാത്ത വീടിനു പിന്നിലായി കൊച്ചു ചെറുമുറ്റമുണ്ട്‌. അവിടമാണ്‌ ഈ ഇരട്ടകളുടെ ഫുട്‌ബോള്‍ ഗ്രൗണ്ട്‌. അകലെയല്ലാതെ നിലയില്ലാ കയങ്ങള്‍ ഒളിപ്പിച്ച്‌ മന്ദമായൊഴുകുന്ന തൊടുപുഴയാറും.
കളി അധിക നേരം നീണ്ടുനിന്നില്ല. പന്തു തെറിച്ചു പുഴയിലേക്ക്‌. പുഴയുടെ അരികില്‍ വീണ പന്ത്‌ പുല്ലില്‍ത്തട്ടി കിടക്കുന്നുണ്ടായിരുന്നു. അങ്ങിനെ പലതവണപന്തുകള്‍ പുഴയില്‍ വീണിട്ടുണ്ടെങ്കിലും അതെടുക്കാന്‍ പോകരുതെന്ന അമ്മയുടെ കര്‍ശന ശാസന അവര്‍ അനുസരിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ പന്ത്‌ വെറുതേ കളയാന്‍ അവര്‍ക്കു മനസുവന്നില്ല. പുഴയിലിറങ്ങി പന്തെടുക്കാന്‍ ഇരുവരും തീരുമാനിച്ചു. പേഴ്‌സും വാച്ചും കരയിലെ പടവില്‍ സൂക്ഷിച്ചുവച്ച്‌ അക്ഷയ്‌ ആണ്‌ പുഴയിലേക്ക്‌ ആദ്യമിറങ്ങിയത്‌. വെള്ളത്തില്‍ ഇറങ്ങി പന്തില്‍ പിടിത്തമിട്ടതും അക്ഷയ്‌ ഒഴുക്കില്‍പ്പെട്ടതും ഒരുമിച്ചായിരുന്നു. ഒഴുക്കില്‍പ്പെട്ട സഹോദരനെ രക്ഷിക്കാന്‍ അഷിമിന്റെ ശ്രമവും വിഫലമായി. നിമിഷങ്ങള്‍ക്കുള്ളില്‍ ഇരുവരും തൊടുപുഴയാ റിന്റെ നിലയില്ലാക്കയത്തിലേക്ക്‌ മറഞ്ഞു. പതിവു സമയം കഴിഞ്ഞും മക്കള്‍ കളി നിര്‍ത്തി മടങ്ങിയെത്താത്തതുകണ്ട്‌ അമ്മ ഷൈനി അന്വേഷണം തുടങ്ങി. വീടിന്റെ പരിസരം മുഴുവന്‍ തെരഞ്ഞിട്ടും മക്കളെ കണ്ടുകിട്ടിയില്ല. അയലത്തെ വീടുകളിലും കൂട്ടുകാരുടെ വീടുകളിലും തിരക്കി. അക്ഷയും അ ഷിമും മാത്രം മടങ്ങിവന്നില്ല.
ഇരട്ടസഹോരങ്ങളുടെ കളിയും ചിരിയുംകൊണ്ട്‌ സന്തോഷം നിറഞ്ഞ പാറത്തോട്ടാല്‍ വീട്ടില്‍നിന്ന്‌ നിലവിളിയുയരാന്‍ അധികസമയം വേണ്ടിവന്നില്ല. അന്വേഷണം പുഴയിലേക്ക്‌ നീണ്ടു. ഫയര്‍ഫോഴ്‌സും തൊടു പുഴ നഗരത്തിലെ ജനങ്ങളും അപകടസ്ഥലത്തേക്ക്‌ ഒഴുകി യെത്തി. പിന്നെ പുഴയില്‍ സംയുക്ത തിരച്ചിലായി.
രാത്രി എട്ടുമണിയോടെ അ ഷിമിന്റെയും പിന്നീട്‌ ഒരു മണിക്കൂറിനു ശേഷം അക്ഷയിന്റെയും ചേതനയറ്റ ശരീരങ്ങള്‍ പുഴയുടെ ആഴങ്ങളില്‍നിന്ന്‌ കണ്ടെടുത്തു. ഓരോരുത്തരെയും കരയിലേക്ക്‌ കൊണ്ടുവരുമ്പോള്‍ ജീവന്റെ കണികയെങ്കിലും അവശേഷിച്ചിട്ടുണ്ടാകണേയെന്ന്‌ പ്രാര്‍ഥിച്ചത്‌ ആ മാതാപിതാക്കള്‍ മാത്രമല്ല, പാറത്തോട്ടാല്‍ മുറ്റത്തേക്ക്‌ ഒഴുകിയെത്തിയ തൊടുപുഴ നഗരം മുഴുവനുമായിരുന്നു. പക്ഷേ, അ പ്പോഴേക്കും തൊടുപുഴയാ റിന്റെ ആഴങ്ങളില്‍ ആ കുഞ്ഞുങ്ങളുടെ പ്രാണന്‍ അലിഞ്ഞു ചേ ര്‍ന്നിരുന്നു.
പന്തെടുക്കാനിറങ്ങി തൊടുപുഴയാറ്റില്‍ മുങ്ങിമരിച്ച സഹോദരങ്ങള്‍ ഇന്നും നാടിന്റെയും മാതാപിതാക്കളുടെയും നെഞ്ചില്‍ വിങ്ങുന്ന ഓര്‍മയാണ്‌. പന്തെടുക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട ഒരാളെ രക്ഷിക്കാനിറങ്ങിയ രണ്ടുപേരും അപകടത്തില്‍പ്പെടുകയായിരുന്നു. ഓര്‍മകള്‍ക്കുമാത്രം മരണമില്ലല്ലോ. മക്കളുടെ മരണത്തില്‍ മനംനൊന്ത മാതാപിതാക്കള്‍ ഇപ്പോള്‍ പ്രാര്‍ഥനയും സേവന പ്രവര്‍ത്തനങ്ങളുമായി കഴിയുന്നു. പുഴയുടെ സമീപത്തായിരുന്നു വീടെന്നതിനാല്‍ പുഴയിലിറങ്ങരുതെന്നു മാതാപിതാക്കള്‍ മക്കള്‍ക്ക്‌ കര്‍ശന നിര്‍ദേശം നല്‌കിയിരുന്നു. എങ്കിലും ഒരു നിമിഷത്തെ അബദ്ധം ഇരുവരുടെയും ജീവന്‍ പൊലിയാന്‍ കാരണമായി.
കേരളത്തില്‍ ഇതുപോലെ മക്കള്‍ മുങ്ങി മരിച്ചതിന്റെ വേദനയുമായി കഴിയുന്ന നൂറുകണക്കിനു മാതാപിതാക്കളുണ്ട്‌. കഴിഞ്ഞ ശനിയാഴ്‌ചമാത്രം കോട്ടയം, എറണാകുളം ജില്ലകളിലായി മുങ്ങി മരിച്ചത്‌ ആറു യുവാക്കള്‍. എല്ലാവരും പുഴയില്‍ കുളിക്കാനിറങ്ങി മുങ്ങിമരിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥികളായ എറണാകുളം ഞാറയ്‌ക്കല്‍ വലിയവീട്ടില്‍ പുത്തനങ്ങാടി കുര്യന്റെ മകന്‍ ജോസഫ്‌ കുര്യന്‍ (19), കോട്ടയം പേരൂര്‍ മുല്ലൂര്‍ കെ.എല്‍ ജോയിയുടെ മകന്‍ ലൂക്ക്‌സ്‌ ജോയി (20) പത്തനംതിട്ട കരിമ്പനാംകുഴി കാരേത്ത്‌ കെ.ബേബി മാത്യുവിന്റെ മകന്‍ സുനില്‍ കെ.മാത്യു എന്നിവരാണ്‌ മണിമലയാറ്റില്‍ മുങ്ങി മരിച്ചത്‌. ഈസ്റ്റര്‍, വിഷു ആഘോഷങ്ങളുടെ മധുരസ്‌മരണകള്‍ കൂട്ടുകാരുമായി പങ്കുവയ്‌ക്കുന്നതിനിടെയിലാണ്‌ മൂന്നുപേരും മരണത്തിന്റെ തുരുത്തിലേ്‌ക്കു യാത്രയായത്‌. അന്നു തന്നെ ചാലക്കുടിപ്പുഴയിലും മൂന്നു യുവാക്കള്‍ മുങ്ങി മരിച്ചു. ജിബിന്‍ ഇഗ്ന്യേഷ്യസ്‌, ജിബിന്‍ ജോയി, ബൈജു എന്നീ യുവാക്കളെയാണ്‌ ചാലക്കുടിപ്പുഴയുടെ ആഴങ്ങള്‍ കവര്‍ന്നെടുത്തത്‌.
ഈ മാസം ഏഴിനാണ്‌ മണിമലയാറ്റില്‍ അമ്മയോടും സഹോദരനോടുമൊപ്പം കുളിച്ചുകൊണ്ടിരുന്ന എരുമേലി മണങ്ങല്ലൂര്‍ ആലംപരപ്പ്‌ കോളനിയില്‍ ചൂരപ്പാടിയില്‍ (അഖില്‍ നിവാസ്‌) സജി - മിനി ദമ്പതികളുടെ ഇളയ മകനായ (കണ്ണന്‍)പത്തു വയസുകാരന്‍ നിഖിലിനെയാണ്‌ പുഴ വലിച്ചുകൊണ്ടുപോയത്‌. തലേന്നും കുളിക്കാനിറങ്ങിയ പുഴ തന്നെച്ചതിക്കുമെന്നു പാവം കുട്ടി കരുതിയിരുന്നില്ല. ജ്യേഷ്‌്‌ഠനോടൊപ്പം വെള്ളത്തില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി പൊടുന്നനെ മണല്‍ക്കുഴിയില്‍ താണു പോവുകയായിരുന്നു. മണല്‍വാരലുകാര്‍ തലേന്നുണ്ടാക്കിയ കുഴിയാണ്‌ കുട്ടിയുടെ ജീവനെടുത്തത്‌. രണ്ടു മാസം മുന്‍പാണ്‌ ബന്ധുവീട്ടിലെത്തി യ ബാലന്‍ സഹോദരന്റെ കണ്‍മുന്നില്‍ മുങ്ങി മരിച്ചത്‌. സഹോദരനോടൊപ്പം പുഴയിലിറങ്ങിയപ്പോ ള്‍ കയത്തില്‍ അകപ്പെടുകയായിരുന്നു.
ഒന്നര വര്‍ഷം മുമ്പാണ്‌ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥിനി ലിന്‍സ മണിമലയാറ്റില്‍ വീണു മരിച്ചത്‌. കൊരട്ടിപ്പാലത്തിനു സമീപം സുഹൃത്തായ ഗ്ലാഡിയയോടൊപ്പം ചിത്രമെടുത്തുകൊണ്ടിരിക്കെ വെള്ളത്തില്‍ വീണ ഷാളെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ പുഴയില്‍വീണു ലിന്‍സ മരിച്ചത്‌. ലിന്‍സയോടൊപ്പം പുഴയില്‍വീണ ഗ്ലാഡിയ അദ്‌ഭുതകരമായി രക്ഷപെടുകയായിരുന്നു.
ഒരു വര്‍ഷം മുന്‍പാണ്‌ റാന്നി വലിയ പാലത്തിനു സമീപം കുളിക്കാനിറങ്ങിയ കൊല്ലം സ്വദേശികളായ മൂന്നു യുവാക്കള്‍ മുങ്ങിമരിച്ചത്‌. പമ്പാ നദിയിലെ മണല്‍ക്കുഴികളെപ്പറ്റി അറിവില്ലാതിരുന്ന യുവാക്കള്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. കേരളത്തില്‍ ചെറുപ്പക്കാരുടെ ജീവനെടുക്കാന്‍ മാത്രം പുഴകള്‍ ഒരുങ്ങിയിരിക്കുകയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലെ സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ കഴിഞ്ഞ 18-ന്‌ മണിമലയാറ്റിലും ചാലക്കുടിപ്പുഴയിലുമായി ആറുപേര്‍ മുങ്ങി മരിച്ചത്‌. കളമശേരിയില്‍ നീന്തല്‍ പഠിക്കാന്‍ പുഴയിലിറങ്ങിയ അഖില്‍, ആന്റണി ബെന്‍, ഡയസ്‌ വര്‍ഗീസ്‌ എന്നീ കുട്ടികള്‍ മുങ്ങി മരിച്ചതു കഴിഞ്ഞ മാസം 18-നാണ്‌. സ്റ്റഡി ലീവിലായിരുന്ന കുട്ടികള്‍ പെരിയാറിന്റെ കൈവഴിയായ ചേരാനെല്ലൂര്‍ പുഴയില്‍ നീന്തല്‍ പഠിക്കാനിറങ്ങി ജീവിതം നഷ്‌ടപ്പെടുത്തുകയായിരുന്നു. മറ്റു സംഭവങ്ങളിലേതുപോലെ പുഴയില്‍ ഒളിഞ്ഞിരുന്ന മണല്‍ക്കുഴികളാണ്‌ ഇവര്‍ക്കും മരണക്കെണിയായി മാറിയത്‌.
പമ്പയില്‍ കുളിക്കാനിങ്ങുന്നവര്‍പോലും മണല്‍ക്കുഴികളില്‍ അകപ്പെടുന്നത്‌ നിത്യസംഭവമായി മാറിയിട്ടുണ്ട്‌. കഴിഞ്ഞ ശബരിമല തീര്‍ഥാടന കാലത്തുമാത്രം പമ്പയുടെ വിവിധകടവുകളിലായി 12 പേരാണ്‌ മുങ്ങിമരിച്ചത്‌. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ്‌ കൂടുതലും പമ്പാ നദിയില്‍ മുങ്ങി മരിക്കുന്നത്‌. ഓരോ തീര്‍ഥാടനകാ ലത്തും പത്തു മുതല്‍ പതിനഞ്ചു വരെ തീര്‍ഥാടകരുടെ ജീവന്‍ പമ്പാ നദിയില്‍ ഹോമിക്കപ്പെടുന്നുണ്ട്‌. പമ്പാ നദിയില്‍ കുളിക്കാനിറങ്ങി കാണാതായിട്ട്‌ മൃതശരീരം പോലും കണ്ടുകിട്ടാത്ത സംഭവങ്ങളുമുണ്ട്‌.
കുളിക്കാനായി പുഴയിലിറങ്ങുന്നത്‌ ഇപ്പോള്‍ മരണത്തിലേക്കു തലവച്ചു കൊടുക്കുന്നതുപോലയായിരിക്കുന്നു. പുഴയില്‍ മുങ്ങിയുള്ള മരണങ്ങള്‍ നിത്യവും വാര്‍ത്തകളാകുമ്പോഴും ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നില്ല. കൂട്ടുകൂടിയുള്ള വിനോദസഞ്ചാര യാത്രകളും കൗതുകത്തിനായി വെള്ളത്തിലിറങ്ങുന്നതുമെല്ലാം ഇപ്പോള്‍ മരണത്തിലേക്ക്‌ യുവാക്കളെ പറഞ്ഞുവിടുകയാണ്‌. മദ്യലഹരിയില്‍ വെള്ളത്തിലിറങ്ങുന്നതും അപകടം ക്ഷണിച്ചുവരു ത്തുന്നുണ്ട്‌.
മുന്‍കാലങ്ങളില്‍ പുഴകളില്‍ കുളിക്കുകയെന്നതും നീന്തിത്തുടിക്കുന്നതും ഒരു ഉത്സവമായി കണക്കാക്കിയിരുന്നു. എന്നാല്‍, ഇന്ന്‌ പുഴകള്‍ ആത്മാവ്‌ നഷ്‌ടപ്പെട്ട അസ്ഥിപഞ്‌ജരങ്ങളാണ്‌. പുഴകളില്‍ ഇപ്പോള്‍ തുരുത്തുകളില്ല, മറിച്ച്‌ ആഴമുള്ള മണല്‍ക്കയങ്ങള്‍ മാത്രം. പുഴകളുടെ രൂപവും ഭാവവും മാറിയിരിക്കുന്നു. ഇതു മനസിലാക്കാതെ എടുത്തു ചാടുന്നവരാണ്‌ ഏറെയും അപകടത്തില്‍പ്പെടുന്നത്‌. കേരളത്തിലെ പുഴകളുടെ അവസ്ഥ അത്രകണ്ടു ദയനീയമായിരിക്കുന്നു. പുഴകളില്‍ നിന്നുള്ള മണല്‍ വരുമാനത്തിലും കൈമടക്കുകളിലും മാത്രം കണ്ണുവയ്‌ക്കുന്ന പഞ്ചായത്തുകളും സര്‍ക്കാര്‍ സംവിധാനങ്ങളും നോക്കുകുത്തിയാകുമ്പോള്‍ മുങ്ങി മരണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
അതേക്കുറിച്ച്‌ നാളെ

Wednesday, April 22, 2009

തിരുവനന്തപുരം



കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ജില്ല. സംസ്ഥാനതലസ്ഥാനം, ഭരണസിരാകേന്ദ്രം തുടങ്ങിയ നിലകളിലാണ്‌ തിരുവനന്തപുരത്തിന്റെ ഖ്യാതി. നിത്യഹരിതനഗരം എന്നാണ്‌ തിരുവനന്തപുരത്തെ മഹാത്മാഗാന്ധി വിശേഷിപ്പിച്ചത്‌. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുള്ളതും സര്‍ക്കാര്‍ ജീവനക്കാര്‍ താമസിക്കുന്നതും തിരുവന്തപുരത്താണ്‌.
കേരള നിയമസഭയുടെ ആസ്ഥാനവും ഇവിടെത്തന്നെ.കേരള സര്‍വകലാശാല, ടെക്‌നോപാര്‍ക്ക്‌, തുമ്പ റോക്കറ്റ്‌ വിക്ഷേപ ണകേ ന്ദ്രം തുടങ്ങിയവയും തിരുവനന്തപുരത്താണ്‌ സ്ഥിതിചെയ്യുന്നത്‌. പാങ്ങോട്‌ സൈനിക കേന്ദ്രം, ശ്രീചിത്ര, ആര്‍.സി .സി, മെഡിക്കല്‍ കോളജ്‌ തുടങ്ങിയ പ്രശസ്‌തമായ ആശുപത്രികളും ഗാന്ധിപാര്‍ക്കും തിരുവനന്തപുരത്താണ്‌. സംസ്ഥാന ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റ്‌ ഉള്‍പ്പെടെയുള്ളവ തിരുവനന്തപുരത്തു സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്‌നോ പാര്‍ക്ക്‌ 1995-ല്‍ തിരുവനന്തപുരത്താണ്‌ പ്രവര്‍ത്തനം തുടങ്ങിയത്‌. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ കീഴിലുള്ള ചിത്രാഞ്‌ജലി സ്‌റ്റുഡിയോ തിരുവനന്തപുരത്തെ ആകര്‍ഷണ കേന്ദ്രമാണ്‌.
നിരവധി സ്വകാര്യ ചാനലുകളുടെ കേന്ദ്ര ഓഫീസും സ്റ്റുഡിയോകളും തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്നു. ദൂര്‍ദര്‍ശനും ഓള്‍ ഇന്ത്യ റേഡിയോയിക്കും തിരുവന്തപുരത്ത്‌ കേന്ദ്രങ്ങളുണ്ട്‌. പ്രശസ്‌ത വാസ്‌തുശില്‍പിയായിരുന്ന ലാറി ബേക്കര്‍ രൂപ കല്‌പന ചെയ്‌ത ഇന്ത്യന്‍ കോഫീ ഹൗസ്‌ കെട്ടിടം തമ്പാനൂരിലെ പ്രധാന ആകര്‍ഷണമാണ്‌. തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനവും തിരുവനന്തപുരമായിരുന്നു. കനകക്കുന്ന്‌, കവടിയാര്‍ കൊട്ടാരങ്ങള്‍ തിരുവനന്തപുരത്തിന്റെ തിലകക്കുറികളായി നിലകൊള്ളുന്നു. പ്രശസ്‌തമായ പത്മനാഭ സ്വാമിക്ഷേത്രവും ഈ നഗരത്തിനു സ്വന്തമാണ്‌. തിരുവനന്തപുരത്തിന്റെ ആദ്യകാല പേര്‌ വഞ്ചിയൂര്‍ എന്നായിരുന്നു. തിരു അനന്തപുരം എന്നത്‌ ലോപിച്ചാണ്‌ തിരുവനന്തപുരം എന്നായതെന്ന്‌ ചരിത്രം. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ തിരുവനന്തപുരത്തിന്റെ പേര്‌ ട്രിവാന്‍ട്രം എന്നായിരുന്നു. ആറ്റുകാല്‍ പൊങ്കാല, വെട്ടുകാട്‌ പള്ളി തിരുനാള്‍ എന്നിവ തിരുവനന്തപുരത്തെ പ്രശസ്‌തമായ ഉത്സവങ്ങളാണ്‌. കാഴ്‌ച ബംഗ്ലാവ്‌, മൃഗശാല, പ്ലാനറ്റോറിയം തുടങ്ങിയവയും തിരുവനന്തപുരത്തിന്റെ പ്രത്യേകതയാണ്‌. തിരുവനന്തപുരത്തുള്ള കിന്‍ഫ്ര ഫിലിം ആന്‍ഡ്‌ വീഡിയോ പാര്‍ക്ക്‌ ഇന്ത്യയിലെ തന്നെ പ്രമുഖമായ ആനിമേഷന്‍ ചലച്ചിത്ര നിര്‍മാണ സ്ഥാപനമാണ്‌.
നിരവധി പ്രശസ്‌തമായ തീയേറ്ററുകളുള്ള ഇവിടെ എല്ലാ വര്‍ഷവും ഡിസംബറില്‍ അന്തര്‍ദേശീയ ചലച്ചിത്രത്സവം അരങ്ങേറാറുണ്ട്‌. തിരുവനന്തപുരത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ വെള്ളായണി നഗത്തിന്റെ പ്രാന്തപ്രദേശത്താണ്‌.
കരമനയാറും കിള്ളിയാറും നഗരത്തെ തൊട്ടാണ്‌ ഒഴുകുന്നത്‌. തിരുവനന്ത പുരത്തിനടുത്തുള്ള ഏറ്റവും ഉയര്‍ന്ന പ്രദേശം അഗസ്‌ത്യകൂടമാണ്‌. കോവളം ബീച്ചിലേക്ക്‌ തിരുവനന്തപുരത്തുനിന്ന്‌ 16 കിലോമീറ്ററോളം ദൂരമുണ്ട്‌. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ കേന്ദ്രത്തിന്റെ ആസ്ഥാനവും ഈ നഗരത്തിലാണ്‌.

Wednesday, April 15, 2009

ഇടുക്കി


ചെറിയൊരു ഗ്രാമമാണെങ്കിലും അന്താരാഷ്‌ട്ര പ്രശസ്‌തമാണ്‌ ഇടുക്കി എന്ന സ്ഥലം. സ്ഥലത്തിന്റെ പേരുതന്നെയാണ്‌ ജില്ലയ്‌ക്കുമുള്ളത്‌. ഏതാനും കിലോമീറ്ററുകള്‍ അകലെയുള്ള കുയിലിമലയിലാണ്‌ ജില്ലയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതിചെയ്യുന്നത്‌.
സിവില്‍ സ്‌റ്റേഷനും ഇവിടെയാണുള്ളത്‌. ഇടുക്കിയെ ലോക പ്രശസ്‌തമാക്കുന്നത്‌ ഇടുക്കിയില്‍ സ്ഥിതിചെയ്യുന്ന ഇടുക്കി ആര്‍ച്ച്‌ ഡാമാണ്‌.
ജില്ലയുടെ പേര്‌ ഇടുക്കിയാ ണെങ്കിലും ജില്ലാ ആ സ്ഥാനം സ്ഥിതിചെയ്യുന്നത്‌ പൈനാവിലാണ്‌. ഇടുക്കിഡാമിന്റെ നിര്‍മാണത്തിനു മുന്‍പ്‌ പെരിയാര്‍ നദി കുറവന്‍ കുറത്തി മലകള്‍ക്കിടയിലൂടെയാണ്‌ ഒഴുകിയിരുന്നത്‌ .
അതില്‍ നിന്നാണ്‌ ഈ സ്ഥലത്തിന്‌ ഇടുക്കിയെന്ന പേര്‍ ലഭിച്ചതെന്നാണു ചരിത്രം. മുന്‍കാലങ്ങളില്‍ വനമായിരുന്ന പ്രദേശം കുടിയേറ്റത്തോടെയാണ്‌ ജനവാസ കേന്ദ്രമായത്‌.പിന്നീട്‌ കുറവന്‍ കുറത്തി മലകള്‍ക്കു നടുവിലൂടെ ഒഴുകിയിരുന്ന പെരിയാറിനു കുറുകെയാണ്‌ ഇടുക്കി അണക്കെട്ടു നിര്‍മിച്ചത്‌.
839 മീറ്റര്‍ ഉയരമുള്ള കുറവന്‍മലയെയും 925 മീറ്റര്‍ ഉയരമുള്ള കുറത്തി മലയെയുമാണ്‌ ഒരുമിച്ചു ചേര്‍ത്തത്‌.
കനേഡിയന്‍ സാങ്കേതികവിദ്യയാണ്‌ ഡാം നിര്‍മാണത്തിന്‌ ഉപയോഗിച്ചിട്ടുള്ളത്‌. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആര്‍ച്ചു ഡാമായ ഇടുക്കിയില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളാണുള്ളത്‌.
എങ്കിലും വിശേഷാവസരങ്ങളില്‍ ഡാമും പരിസരപ്രദേശങ്ങളും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കാറുണ്ട്‌. ഈ സമയങ്ങളില്‍ ഇടുക്കിയും പരിസരപ്രദേശങ്ങളും ഡാമും സന്ദര്‍ശകബാഹുല്യത്താല്‍ നിബിഡമാകും.ഇടുക്കിക്ക ടുത്ത ുതന്നെയുള്ള ഗ്രാമമാണ്‌ ചെറുതോണി. ഇടുക്കി ഡാമിന്റെ ഒരു പാര്‍ശ്വഡാം ചെറുതോണിയിലുണ്ട്‌.
ഇടുക്കി ,ചെറുതോണി ,കുളമാവ്‌ എന്നിവ ചേര്‍ന്നതാണ്‌ ഇടുക്കി ഡാം ഈ ഡാമുകളില്‍ സംഭരിക്കുന്ന വെള്ളം മൂലമറ്റത്തെത്തിച്ചാണ്‌ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നത്‌.
1975 ഒക്‌ടോബര്‍ നാലിനാണ്‌ ഇടുക്കിയില്‍നിന്നുള്ള ജലം ഉപയോഗിച്ച്‌ വൈദ്യുതോത്‌പാദനം ആരംഭിച്ചത്‌.
കേരളത്തിന്റെ ഭൂരിഭാഗം വൈദ്യുതാവശ്യങ്ങളും നിര്‍വഹിക്കുന്നത്‌ ഇടുക്കി ഡാമില്‍ നിന്നുള്ള ജലം ഉപയോഗിച്ച്‌ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ടാണ്‌.ഇടുക്കി അണക്കെട്ടിനുള്ള സ്ഥാനം മലങ്കര പ്ലാന്റേഷനിലെ സൂപ്പര്‍വൈസറായിരുന്ന ഡബ്ല്യു.ജെ ജോണിനെ കാണിച്ചുകൊടുത്തത്‌ കൊലുമ്പനെന്ന ഒരു ആദിവാസിയാണ്‌ .ഇതാണ്‌ പിന്നീട്‌ ഇടുക്കി ഡാമിന്റെ നിര്‍മാണത്തിനു വഴിത്തിരിവായത്‌.
ഇതിന്റെ സ്‌മരണയ്‌ക്കായി ഇടുക്കിക്കടുത്തുള്ള വെള്ളാപ്പാറയില്‍ കൊലുമ്പന്റെ സമാധി മണ്‌ഡപമുണ്ട്‌.

Wednesday, April 8, 2009

മലയാറ്റൂര്‍


എറണാകുളം ജില്ലയിലുള്‍പ്പെടുന്ന ക്രിസ്‌ത്യന്‍ തീര്‍ഥാടനകേന്ദ്രമാണ്‌ മലയാറ്റൂര്‍. മല, ആറ്‌, ഊര്‌ എന്നീ വാക്കുകള്‍ കൂടിച്ചേര്‍ന്നാണ്‌ മലയാറ്റൂര്‍ എന്ന പേരുണ്ടായത്‌. ഈസ്റ്ററിനോടനുബന്ധിച്ചുള്ള ആഴ്‌ചകളില്‍ മലയാറ്റൂര്‍ കുരിശുമല കയറാന്‍ ലക്ഷക്കണക്കിന്‌ തീര്‍ഥാടകരാണ്‌ ഇവി ടെയെത്തുന്നത്‌. ക്രിസ്‌തുശിഷ്യനായ സെന്റ്‌ തോമസ്‌ പ്രാര്‍ഥിക്കാന്‍ തെരഞ്ഞെടുത്ത സ്ഥല മെന്ന നിലയിലാണ്‌ മലയാറ്റൂര്‍ പ്രശസ്‌തമായത്‌. എറണാകുളത്തുനിന്ന്‌ 52 കിലോമീറ്ററും അടുത്തുള്ള പട്ടണമായ കാലടിയില്‍നിന്നു പത്തു കിലോമീറ്ററുമാണ്‌ മലയാറ്റൂരിലേക്കുള്ള ദൂരം.അടുത്തുള്ള വിമാനത്താവളം നെടുമ്പാശേരി വിമാനത്താവളമാണ്‌.പതി നേഴു കിലോമീറ്റര്‍ അകലെയുള്ള അങ്കമാലി റെയില്‍വേ സ്റ്റേഷനാണ്‌ അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ദുഖ:വെള്ളിയാഴ്‌ചയും പുതുഞായറാഴ്‌ചയുമാണ്‌ മലയാറ്റൂരില്‍ കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത്‌. ഈ സമയങ്ങളില്‍ 40 ലക്ഷത്തിലധികം തീര്‍ഥാടകര്‍ മലകയറാനെത്തുന്നുണ്ടെന്നാണ്‌ കണക്ക്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 1,269 അടി ഉയരത്തിലാണ്‌ മലയാറ്റൂര്‍ കുരിശുമല സ്ഥിതിചെയ്യുന്നത്‌. എഡി52-ല്‍ കൊടുങ്ങല്ലൂരിലെത്തിയ തോമാശ്ലീഹാ പ്രാര്‍ഥിക്കാന്‍ സ്വസ്ഥമായ അന്തരീക്ഷം അന്വേഷിച്ച്‌ നടന്നുവെന്നും അങ്ങനെ മലയാറ്റൂര്‍ മലയിലെത്തിയെന്നുമാണ്‌ വിശ്വാസം. മലമുകളിലെ പാറപ്പുറത്ത്‌ കാണപ്പെടുന്ന കാല്‌പാദം തോമാ ശ്ലീഹയുടേതാണെന്നു വിശ്വസിക്കപ്പെടുന്നു. 'പൊന്നിന്‍കുരിശുമുത്തപ്പോ പൊന്‍മല കയറ്റം' എന്ന മന്ത്രവും ഉരുവിട്ടാണ്‌ തീര്‍ഥാടകര്‍ മലകയറുന്നത്‌. വഴി നിറയെ കല്ലുകളും വഴുക്കലുള്ള പാറകളും നിറഞ്ഞ പാതയിലൂടെയുള്ള യാത്ര ക്രിസ്‌തുവിന്റെ കാല്‍വരിയാത്രയെ അനുസ്‌മരിപ്പിക്കുന്നതാണ്‌. നേര്‍ച്ചയായി വലിയ കുരിശുകളും കല്ലുകളുമൊക്കെ ചുമന്ന്‌ മല ചവിട്ടുന്ന ഭക്തരുമുണ്ട്‌. മലമുകളിലെ പാറക്കല്ലില്‍ തോമാശ്ലീഹാ ഒരു കുരിശുരൂപം വരച്ചുവെന്നും അവിടെ ക്രമേണ ഒരു പൊ ന്‍ കുരിശു പ്രത ്യക്ഷ പ്പെട്ടുവെന്നുമാണ്‌ ക രുതപ്പെടുന്നത്‌. മലയാറ്റൂര്‍ മലയുടെ മുകളിലുള്ള കുരിശിന്റെ അടിയില്‍ ഇപ്പോഴും ആ പൊന്‍കുരിശു മറഞ്ഞു കിടപ്പുണ്ടെന്നാണ്‌ വിശ്വാസം. മലയുടെ മുകളില്‍ ഒരു അദ്‌ഭുത ഉറവയുണ്ട്‌. തീര്‍ഥാടകര്‍ ഇവിടെനിന്ന്‌ ജലം ശേഖരിക്കാറുണ്ട്‌. മലമുകളില്‍ പ്രാര്‍ഥിക്കാനെത്തിയ തോമാശ്ലീഹാ പാറപ്പുറത്ത്‌ കമ്പുകൊണ്ട്‌ അടിച്ചുവെന്നും അപ്പോള്‍ പാറയില്‍നിന്നു ജലപ്രവാഹം ഉണ്ടായെന്നുമാണ്‌ വിശ്വാസം.
പെരിയാര്‍ നദിയുടെ കരയിലാണ്‌ മലയാറ്റൂര്‍ പള്ളി സ്ഥിതിചെയ്യുന്നത്‌. മലയാറ്റൂര്‍ മലമുകളില്‍നിന്നുള്ള പെരിയാര്‍ നദിയുടെ ദൃശ്യം മനോഹരമാണ്‌. പ്രകൃതിയുടെ മനോഹരമായ ദൃശ്യകാഴ്‌ചകള്‍ക്കൊപ്പം ആത്മീയതയുടെ ചിന്തകളും മലയാറ്റൂര്‍ വിശ്വാസികളില്‍ ഉയര്‍ത്തുന്നു.

Thursday, April 2, 2009

ബാര്‍ബര്‍ ഷോപ്പുകള്‍ ഹൈ ടെക്കായി: രാഷ്‌ട്രീയം ഔട്ട്‌


മരക്കസേരയില്‍ മുഖം ഉയര്‍ത്തി വച്ചിരിക്കുന്നയാളെ ഷേവ്‌ ചെയ്യുന്ന ബാര്‍ബര്‍. കടയ്‌ക്കുള്ളിലും പുറത്തും സജീവമായ ജനക്കൂട്ടം.കടയ്‌ക്കു ചുറ്റും ഉച്ചത്തിലുള്ള രാഷ്‌ട്രീയ വിലയിരുത്തലുകള്‍. ഷേവിംഗിനിടയില്‍ ഇടയ്‌ക്ക്‌ ചര്‍ച്ചകളില്‍ പങ്കാളിയാകുന്ന ബാര്‍ബര്‍. വാക്കു തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒരു വിഭാഗം പിണങ്ങി കടയ്‌ക്കു പുറത്തേയ്‌ക്ക്‌. രണ്ടു പതിറ്റാണ്ടു മുന്‍പുവരെ കേരളത്തിലെ ഗ്രാമങ്ങളിലുടനീളമുള്ള ബാര്‍ബര്‍ ഷോപ്പുകളിലെ സ്ഥിരംകാഴ്‌ചയായിരുന്നു ഇത്തരം ചൂടുപിടിച്ച രാഷ്‌ട്രീയ ചര്‍ച്ചകള്‍. ഒരു തെരഞ്ഞെടുപ്പിനുകൂടി കേരളം സാക്ഷിയാകുമ്പോള്‍ ഒരു കാലത്ത്‌ തെരഞ്ഞെടുപ്പുകളിലെ മുഖ്യ ചര്‍ച്ചാകേന്ദ്രവും രാഷ്‌ട്രീയ ചര്‍ച്ചകളുടെ പ്രധാന സങ്കേതവുമായിരുന്ന ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്ന്‌ രാഷ്‌ട്രീയം പാടേ അപ്രത്യക്ഷമായിരിക്കുന്നു. ടെലിവിഷനും പത്രങ്ങളും അത്ര പ്രചാരത്തിലല്ലാതിരുന്ന കാലത്ത്‌ ബാര്‍ബര്‍ ഷോപ്പുകളായിരുന്നു നാട്ടിന്‍പുറങ്ങളിലെ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കു വേദിയായിരുന്ന പ്രധാന കേന്ദ്രം.തെരഞ്ഞെടുപ്പു സമയങ്ങളില്‍ മുന്നണികളുടെ വിജയവും പരാജയവുമെല്ലാം തീരുമാനിക്കപ്പെട്ടിരുന്നതും ബാര്‍ബര്‍ഷോപ്പുകളിലെ ചൂടുപിടിച്ച ചര്‍ച്ചകളില്‍ നിന്നാണ്‌.ചിലപ്പോള്‍ വീറുറ്റ ചര്‍ച്ചകള്‍ കടയ്‌ക്കു പുറത്തേയ്‌ക്കുള്ള ഇറങ്ങിപ്പോക്കില്‍ കലാശിച്ചിരുന്നെങ്കിലും ഒരിക്കലും അത്‌ സംഘര്‍ഷത്തിലേയ്‌ക്കു കടന്നിരുന്നില്ല. രാഷ്‌ട്രീയ വാരികകളും റേഡിയോയുമായിരുന്നു ഒരു കാലത്ത്‌ ബാര്‍ബര്‍ ഷോപ്പുകളില്‍ തെരഞ്ഞെടുപ്പു വിവരങ്ങളും നിലപാടുകളും അറിയാന്‍ ജനത്തെ സഹായിച്ചിരുന്നത്‌. ഇന്ന്‌ ബാര്‍ബര്‍ ഷോപ്പുകള്‍ ഹെയര്‍കട്ടിംഗ്‌ സലൂണുകളും ബ്യൂട്ടി സെന്ററുകളുമായി മാറിയതോടെ ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്ന്‌ കൂട്ടംകൂടിയുള്ള സംസാരവും രാഷ്‌ട്രീയ ചര്‍ച്ചകളും വിടപറഞ്ഞു.മരക്കസാരകള്‍ക്കു പകരം കുഷന്‍ കേസരയും എസി മുറികളുമായി മാറിയതോടെ ബാര്‍ബര്‍ ഷോപ്പുകളുടെ നിലവാരവും അമ്പേ മാറിമറിഞ്ഞു. തേച്ച കത്തികള്‍ക്കു പകരം കത്രികയും ആധുനിക ഉപകരണങ്ങളും പ്രചാരത്തിലുമായി. മുന്‍ കാലങ്ങളില്‍ പ്രായമായവരാണ്‌ ബാര്‍ബര്‍മാരെങ്കില്‍ ഇന്ന്‌ ബാര്‍ബര്‍ ഷോപ്പുകളില്‍ ഭൂരിഭാഗവും അരങ്ങുവാഴുന്നത്‌ ചെറുപ്പക്കാരാണ്‌. കാലത്തിന്റെ മാറ്റത്തിനനുസരിച്ച്‌ നാട്ടിന്‍ പുറങ്ങളിലും ബാര്‍ബര്‍മാര്‍ക്ക്‌ ആധുനിക സൗകര്യങ്ങളിലേക്കു മാറേണ്ടി വന്നിരിക്കുന്നു. മുന്‍പ്‌ രാഷ്‌ട്രീയ വാരികകളും റേഡിയോയും ഉണ്ടായിരുന്ന ബാര്‍ബര്‍ ഷോപ്പുകളില്‍ ഇപ്പോള്‍ ആ സ്ഥാനം കൈയടക്കിയിരിക്കുന്നത്‌ സിനിമാ വാരികകളും ടെലിവിഷനും.മുന്‍പ്‌ ഗ്രാമങ്ങളിലെ സ്ഥിരം ബാര്‍ബര്‍മാരുടെ യടുത്തുനിന്നു മുടിവെട്ടുന്ന പതിവുണ്ടായിരുന്നെങ്കില്‍ ഇന്ന്‌ നഗരത്തിലെ എസി മുറികളില്‍ കുഷന്‍ കസേരകളിലിരുന്നു മുടിവെട്ടുന്നതിലാണ്‌ പുതുതലമുറയുള്‍പ്പെടെ താല്‍പര്യം കാണിക്കുന്നത്‌.ഒരു കാലത്ത്‌ സജീവമായ രാഷ്‌ട്രീയ ചര്‍ച്ചാ വേദികള്‍ക്കുള്ള കേന്ദ്രമായ ബാര്‍ബര്‍ ഷോപ്പുകളിലെ സംവാദം അപ്രത്യ ക്ഷമാകുന്നതിലൂടെ സാംസ്‌കാരിക കേരളത്തിനു നഷ്‌ടപ്പെടുന്നത്‌ സംഘം ചേര്‍ന്നുളള ചര്‍ച്ചകളും കാപട്യമില്ലാത്ത രാഷ്‌ട്രീയ വിലയിരുത്തലുകളുമാണ്‌.

Wednesday, April 1, 2009

കൊല്ലം


കയര്‍, കശുവണ്ടി വ്യവസായങ്ങള്‍ക്കു പേരുകേട്ട നഗരമാണ്‌ കൊല്ലം. പുരാതനകാലം മുതല്‍ വാണിജ്യ കേന്ദ്രമെന്ന നിലയില്‍ കൊല്ലം പ്രസിദ്ധമായിരുന്നു. കയര്‍, കശുവണ്ടി വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ ഇടിവു സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്നും കൊല്ലം കയര്‍ കശുവണ്ടി വ്യവസായങ്ങളുടെ ഈറ്റില്ലം തന്നെയാണ്‌. തിരുവനന്തപുരത്തുനിന്നും 71 കിലോമീറ്ററാണ്‌ കൊല്ലത്തേക്കുള്ള ദൂരം. ബ്രിട്ടീഷ്‌ ഭരണത്തിന്‍കീഴില്‍ കൊല്ലത്തിന്റെ പേര്‌ ക്വയിലോണ്‍ എന്നായിരുന്നു. കിഴക്ക്‌ തമിഴ്‌നാടും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ കൊല്ലത്തിന്റെ അതിര്‍ത്തികള്‍.
കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദങ്ങളിലൊന്നുമാണ്‌ കൊല്ലം. കായലുകളുടെ അതിര്‍ത്തിയായ ഇവിടെയാണ്‌ പ്രശസ്‌തമായ അഷ്‌ടമുടിക്കായല്‍ സ്ഥിതിചെയ്യുന്നത്‌. ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദ േകന്ദ്രംകൂടിയാണ്‌ അഷ്‌ടമുടിക്കായലും പരിസര പ്രദേശങ്ങളും. മലയാളത്തിലെ കൊല്ലവര്‍ഷാരംഭത്തിന്റെ തുടക്കംതന്നെ കൊല്ലമെന്ന പേരില്‍നിന്നാണ്‌. കേരളത്തില്‍ ആദ്യമായി റെയില്‍വേ ലൈന്‍ ആരംഭിച്ച സ്ഥലമെന്നഖ്യാതിയും കൊല്ലത്തിനു അവകാശപ്പെട്ടതാണ്‌. ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള റെയില്‍വേലൈനിലുള്ള ഏറ്റവും വലിയ വളവ്‌ കൊല്ലത്താണുള്ളത്‌. കൊല്ലത്തുനിന്നും തമിഴ്‌നാട്ടിലെ ചെ േങ്കാട്ടയിലേക്കുള്ള മീറ്റര്‍ഗേജ്‌ റെയില്‍ വേപ്പാത ഇപ്പോള്‍ ബ്രോഡ്‌ഗേജിനു വഴിമാ റിക്കൊണ്ടിരിക്കുകയാണ്‌.
പഴയ ദേശിംഗനാട്‌ എന്ന പേരിലും കൊല്ലം അറിയപ്പെട്ടിരുന്നു. മത്സ്യസമ്പത്തിനും ഇതര വ്യവസായങ്ങള്‍ക്കും പ്രശസ്‌തമാണ്‌ കൊല്ലം പട്ടണം. ചെമ്മീനും കൊഞ്ചും ഉള്‍പ്പെടെയുള്ളവ വന്‍തോതില്‍ ഇവിടെ നിന്നു വിദേശങ്ങളിലേയ്‌ക്കു കയറ്റി അയയ്‌ക്കുന്നുണ്ട്‌. കൊല്ല നഗരത്തിനു സമീപത്തുള്ള നീണ്ടകര സംസ്ഥാനത്തെ പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രമാണ്‌. കേരളത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ ലൈറ്റ്‌ ഹൗസ്‌ കൊല്ലത്തിനടുത്തുള്ള തങ്കശേരിയിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ഇതിനടുത്താണ്‌ പുരാതനമായ തങ്കശേരി കോട്ട. കൊല്ലത്തുള്ള മണ്‍റോതുരുത്ത്‌ എന്ന ഗ്രാമം ഇപ്പോള്‍ പ്രധാനപ്പെട്ട വിനോദസഞ്ചാര മേഖലയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌.
രാജ്യത്തെ തന്നെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി കൊല്ലത്തു നിന്ന്‌ 80 കിലോമീറ്റര്‍ അകലെയുള്ള തെന്‍മലയിലാണ്‌ ആരംഭിച്ചത്‌. രാജ്യത്തെ ആദ്യത്തെ ചിത്രശലഭ പാര്‍ക്കും തെന്‍മല യിലാണുള്ളത്‌. രാമായണത്തില്‍ ജടായുവിന്റെ ചിറകരിഞ്ഞു വീഴ്‌ത്തിയ പാറ എന്ന പേരില്‍ അറിയപ്പെടുന്ന ജടായുപ്പാ റയും കൊല്ലത്താണു സ്ഥിതിചെയ്യുന്നത്‌. ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇവിടെ ഇപ്പോള്‍ വന്‍ തോതിലുള്ള വികസനം നടക്കുന്നുണ്ട്‌. ജടായുവിന്റെ ഒരു ശില്‍പവും ഇവിടെ നിര്‍മിക്കുന്നുണ്ട്‌. ആശ്രാമം ശ്രീകൃഷ്‌ണ ക്ഷേത്രം പുതിയകാവ്‌ ഭഗവതി ക്ഷേത്രം പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയം എന്നിവയാണ്‌ കൊല്ലത്തെ പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍. മാതാ അമൃതാനന്ദമയി മഠം സ്ഥിതിചെയ്യുന്നത്‌ കൊല്ലം ജില്ലയിലെ അമൃതപുരിയിലാണ്‌. മുനിസി പ്പാലിറ്റിയായിരുന്ന കൊല്ലത്തിന്‌ ഇപ്പോള്‍ കോര്‍പറേഷന്‍ പദവിയാണുള്ളത്‌.

Wednesday, March 25, 2009

പൊന്നാനിയെപ്പറ്റി ചില വിവരങ്ങള്‍




കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ചരിത്രത്തില്‍ നിരവധി അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത സ്ഥലമാണ്‌ മലപ്പുറം ജില്ലയിലുള്‍പ്പെടുന്ന പൊന്നാനി. കേരളത്തിലെ പഴയതുറമുഖങ്ങളിലൊന്ന്‌ പൊന്നാനിയിലാണ്‌ സ്ഥിതിചെയ്യുന്നത്‌.ഇപ്പോള്‍ ഫിഷിംഗ്‌ ഹാര്‍ബറായി ഉപയോഗിക്കുന്ന പൊന്നാനി തുറമുഖം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. കേരളത്തിലെ ഏറ്റവും വലിയ നദിയായ ഭാരതപ്പുഴയും അറബിക്കടലുമാണ്‌ പൊന്നാനിയുടെ അതിര്‍ത്തി പങ്കിടുന്നത്‌. ഭാരതപ്പുഴ അറബിക്കടലുമായി കൂടിച്ചേരുന്നതും പൊന്നാനിയില്‍ വച്ചാണ്‌.
മുസ്‌ലിം ഹിന്ദു മതവിഭാഗത്തി ല്‍പ്പെട്ടവര്‍ തിങ്ങി പ്പാര്‍ക്കുന്ന പ്രദേശംകൂടിയാണ്‌ െപ ാന്നാനി.കേരളത്തില്‍ മതസൗഹാര്‍ദത്തിനു പേരു കേട്ട പ്രദേശം കൂടിയാണ്‌ പൊന്നാനി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംപള്ളികളുള്ള സ്ഥലംകൂടിയാണ്‌ പൊന്നാനി. നൂറിലധികം മുസ്‌ലിം പള്ളികളാണ്‌ പൊന്നാനിയിലും പരിസരപ്രദേശങ്ങളിലുമായുള്ളത്‌. കേരളം സന്ദര്‍ശിച്ച ആദ്യത്തെ മുസ്‌ലിം മിഷനറിമാരിലൊരാളായ മാലിക്‌ ബിന്‍ദിനാര്‍ പൊന്നാനി സന്ദര്‍ശിച്ചിരുന്നതായി കരുതപ്പെടുന്നു.
സാമൂതിരിയുടെ ആസ്ഥാനം കൂടിയായിരുന്നു പൊന്നാനി. പ്രശസ്‌ത ബ്രിട്ടീഷ്‌ ചരിത്രകാരനായ വില്യം ലോഗന്റെ മലബാര്‍ മാനുവലില്‍ പൊന്നാനിയിലെ ജുമാ മസ്‌ദിജ്‌ ഹിജറാവര്‍ഷം 925-ലാണ്‌ നിര്‍മിച്ചതെന്നു രേഖപ്പെടുത്തിയിട്ടുണ്ട്‌.തെക്കേ ഇന്ത്യയില്‍ ചെറിയ മെക്കയെന്ന പേരിലാണ്‌ പൊന്നാനി അറിയപ്പെടുന്നത്‌. പ്രശസ്‌തമായ നിരവധി മുസ്‌ലിം മതപഠനകേന്ദ്രങ്ങള്‍ പൊന്നാനിയില്‍ സ്ഥിതിചെയ്യുന്നുണ്ട്‌. സ്വാതന്ത്ര്യസമരകാലത്ത്‌ നിര്‍ണായകമായ പങ്കുവഹിച്ച നിരവധി നേതാക്കള്‍ പൊന്നാനിയില്‍ നിന്നു ള്ളവരായിരുന്നു.പൊന്നാനി ഗാന്ധിയെന്നറിയപ്പെടുന്ന കെ.പി രാമന്‍മേനോന്‍ മലബാറിലെ തന്നെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേ നാനിയായിരുന്നു.പൊന്നാനിയുടെ ആത്മാവ്‌ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇ.കെ ഇമ്പിച്ചിബാവ പ്രതിനിധീകരിച്ചിരുന്നത്‌ പൊന്നാനി നി േയാജ കമ ണ്‌ ഡല ത്തെയായിരുന്നു. ക്ഷേത്രങ്ങളുടെയും മുസലിംപള്ളികളുടെയും നാട്‌ എന്ന പേരും പൊന്നാനിക്ക്‌ ഏറെ അനു േയാ ജ്യമാണ്‌.പ്രശസ്‌ത ങ്ങളായ നിരവധി ക്ഷേത്രങ്ങളും പൊന്നാനിയിലുണ്ട്‌.
സാംസ്‌കാരിക രംഗത്തും മികച്ച സംഭാവനകളാണ്‌ പൊന്നാനി നല്‌കിയിട്ടുള്ളത്‌. ഇടശേരി, ഉറൂബ്‌ ,സി രാധാകൃഷ്‌ണന്റെയും ഇടശേരി ഗോവിന്ദന്‍ നായര്‍,കെ.പി രാമനുണ്ണി,മാധവിക്കുട്ടി എന്നിവരുടെയെല്ലാം ആസ്ഥാനം പൊന്നാനിയായി രുന്നു.
പ്രശസ്‌ത ചിത്രകാരന്‍മാരായ നമ്പൂതിരി,കെ.സി.എസ്‌ പണിക്കര്‍ എന്നിവരുടെ പ്രവര്‍ത്തന കേന്ദ്രവും പൊന്നാനി ആയിരുന്നു. വിനോദസഞ്ചാര കേന്ദ്രമായ ബീയംകായല്‍ ഏറെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്‌.ഇവിടെത്തെ ഫെറി സര്‍വീസും ഏറെ പ്രശസ്‌തമാണ്‌.

Wednesday, March 11, 2009

മറയൂരിലേയ്‌ക്കു പോകാം

മറയൂരിലെ മുനിയറകളിലൊന്ന്‌


ഇടുക്കി ജില്ലയിലുള്‍പ്പെടുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രമാണ്‌ മറയൂര്‍. മറഞ്ഞിരുന്ന ഊര്‌ എന്നപേരില്‍ നിന്നാണ്‌ ഈ സ്ഥലത്തിന്‌ മറയൂര്‍ എന്നപേരു ലഭിച്ചത്‌. വനവാസകാലത്ത്‌ പാണ്‌ഡവര്‍ മറഞ്ഞിരുന്ന സ്ഥലമായതിനാലാണ്‌ മറയൂരിന്‌ ഈ പേര്‍ ലഭിച്ചതെന്നാണ്‌ സ്ഥലപുരാണം.
പുരാണ കാലത്ത്‌ മുനിമാര്‍ തപസു ചെയ്‌തിരുന്നെതെന്നു കരുതുന്ന നിരവധി മുനിയറകളുടെ ഭാഗങ്ങള്‍ ഇപ്പോഴും മറയൂരില്‍ അവശേഷിക്കുന്നുണ്ട്‌. മലനിരകളുടെയും വനത്തിന്റെയും സാന്നിധ്യം, ചിന്നാര്‍, നിരവധി ചെറിയ വെള്ളച്ചാട്ടങ്ങള്‍, കാര്‍ഷിക സംസ്‌കാരം നിറഞ്ഞു നില്‍ക്കുന്ന ഗ്രാമങ്ങള്‍ എന്നിവ മറയൂരിന്റെ ആകര്‍ഷകഘടകങ്ങളാണ്‌. വര്‍ഷത്തിന്റെ ഭൂരിഭാഗം സമയവും തണുപ്പ്‌ അനുഭവപ്പെടുന്ന മറയൂരില്‍ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളില്‍ കനത്ത തണുപ്പാണ്‌. എന്നാല്‍ വേനല്‍ക്കാലത്ത്‌ താപനില 36 ഡിഗ്രിസെല്‍ഷ്യസായി വര്‍ധിക്കുകയും ചെയ്യും.
സാധാരണ 21 മുതല്‍ 27 വരെയാണ്‌ മറയൂരിലെ താപനില. മറയൂരിലെ ചന്ദനക്കാടുകള്‍ ഏറെ പ്രസിദ്ധമാണ്‌. കേരളത്തിലെ ഏക സ്വഭാവിക ചന്ദനക്കാടുകളാണ്‌ മറയൂരിലേത്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവശ്യമുള്ള ചന്ദനം എത്തിക്കുന്നത്‌ മറയൂരിലെ ചന്ദന ഡിപ്പോയില്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചന്ദനലേത്തില്‍ നിന്നാണ്‌. കേരളത്തിലെ ഏക ചന്ദന ഡിപ്പോയും മറയൂരിലാണ്‌ സ്ഥിതിചെയ്യുന്നത്‌. ചന്ദനമോഷ്‌ടാക്കളുടെ നിരന്തരമായ ഭീഷണിയുള്ളതിനാല്‍ ചന്ദനക്കാടുകള്‍ക്ക്‌ കനത്ത സുരക്ഷയാണ്‌ അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.
മറയൂരിലെ പ്രശസ്‌തമായ മറ്റൊരു വസ്‌തുവാണ്‌ മറയൂര്‍ ഉണ്ടശര്‍ക്കര. കൃഷിക്കാരുടെ വീടുകളില്‍ത്തന്നെ പ്രത്യേക രീതിയിലാണ്‌ ശര്‍ക്കര സംസ്‌കരിച്ചെടുക്കുന്നത്‌.
ആപ്പിള്‍,വെളുത്തുള്ളി, കാരറ്റ്‌ തുടങ്ങിയവയുടെ കൃഷി വ്യാപകമായുള്ള പ്രദേശംകൂടിയാണ്‌ മറയൂര്‍. മറയൂരില്‍ നിന്ന്‌ 18 കിലോമീറ്റര്‍ അകലെയാണ്‌ ചിന്നാര്‍ വന്യജീവി സങ്കേതം.
സഞ്ചാരികള്‍ക്ക്‌ ഇവിടടെയുള്ള വാച്ച്‌ ടവറില്‍ കയറിയാല്‍ വനത്തിലൂടെ മേയുന്ന മൃഗങ്ങളെ കാണാന്‍ സാധിക്കും. അപൂര്‍വങ്ങളായ നിരവിധ പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രംകൂടിയാണ്‌ മറയൂര്‍ കാടുകള്‍. നക്ഷത്ര ആമയുള്‍പ്പെടെയുള്ള വ്യത്യസ്ഥ തരത്തിലുള്ള ജീവികളെയും പക്ഷികളെയും ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.
മുതുവാന്‍മാര്‍, ആദിവാസികള്‍ തുടങ്ങിയ ഗോത്രവര്‍ഗക്കാരാണ്‌ മറയൂരിലെ പ്രദേശവാസികളില്‍ അധികവും.
മൂന്നാറില്‍ നിന്നു 42 കിലോമീറ്ററാണ്‌ മറയൂരിലേയ്‌ക്കുള്ള ദൂരം. മൂന്നാറില്‍നിന്ന്‌ ഉടുമല്‍പേട്ടവഴി തമിഴ്‌നാട്ടിലെ വിനോദസഞ്ചാരകേന്ദ്രമായ കൊടൈ ക്കനാലിലേയ്‌ക്കും ഈവഴിപോകാം.

Wednesday, March 4, 2009

വാഗമണ്‍


ഇടുക്കി- കോട്ടയം ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ്‌ വാഗമണ്‍. കോടമഞ്ഞ്‌ പുതച്ചുകിടക്കുന്ന മൊട്ടക്കുന്നുകളുടെ മനംമയക്കുന്ന കാഴ്‌ചയാണ്‌ വാഗമണിന്റെ പ്രത്യേകത. വിനോദസഞ്ചാര കേന്ദ്രമെന്നതിലുപരി ഒരു ആത്മീയകേന്ദ്രമെന്ന പരിവേഷം കൂടി വാഗമണിനുണ്ട്‌. സമുദ്രനിരപ്പില്‍നിന്ന്‌ നാലായിരത്തോളം അടി ഉയരത്തിലുള്ള വാഗമണ്‍ കുരിശുമല പ്രശസ്‌തമായ തീര്‍ഥാടന കേന്ദ്രമാണ്‌.ദുഃഖവെള്ളിയാഴ്‌ചയോടുബന്ധിച്ചുള്ള ആഴ്‌ചകളില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ വാഗമണ്‍ കുരിശുമല കയാറാനെത്താറുണ്ട്‌. വാഗമണിലുള്ള തങ്ങള്‍ പാറയാണ്‌ മറ്റൊരു പ്രധാന തീര്‍ഥാടന കേന്ദ്രം. ഇതിനു സ മീ പത്തു ള്ള മുരുകന്‍ മലയും സ ഞ്ചാ രികള്‍ക്ക പ്രി യ പ്പെട്ട താ ണ്‌.വാഗമണ്‍ ഇപ്പോള്‍ അഡ്വഞ്ചര്‍ ടൂറിസത്തിന്റെയും പ്രിയപ്പെട്ട സങ്കേതമാണ്‌. ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള താരങ്ങള്‍ വര്‍ഷം തോറും ഇവിടെ നടക്കുന്ന പാരാഗ്ലൈഡിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തുന്നു. അപൂര്‍വ സസ്യങ്ങളുടെയും ഓര്‍ക്കിഡുകളുടെയും സങ്കേതം കൂടിയാണ്‌ വാഗമണ്‍ മലനിരകള്‍. അത്യപൂര്‍വമായ നിരവധി സസ്യങ്ങള്‍ വാഗമണ്‍ മലനിരകളില്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌.
ഭാരതീയ പൈതൃകത്തില്‍ ക്രൈസ്‌തവ സന്ന്യാസിമാര്‍ നടത്തുന്ന കുരിശുമല ആശ്രമമാണ്‌ വാഗമണിലെ മറ്റൊരു പ്രത്യേകത. ആശ്രമം സ്ഥാപിച്ചത്‌ വിദേശിയായ ഫ്രാന്‍സിസ്‌ ആചാര്യയെന്ന മിഷനറിയാണ്‌. 2002 -ല്‍ അന്തരിച്ച ഫ്രാന്‍സിസ്‌ ആചാര്യയുടെ ഭൗതിക ശരീരം അടക്കം ചെയ്‌തിരിക്കുന്നതും വാഗമണ്‍ മലനിരകളിലാണ്‌. ആശ്രമത്തോടനുബന്ധിച്ചു നടത്തുന്ന ഫാം ശാസ്‌ത്രീയമായ പശുപരിപാലന രീതികളാല്‍ ശ്രദ്ധേയമാണ്‌. ഭാരതീയ പൈതൃകത്തിലുള്ള ആശ്രമ മാതൃകകള്‍ പിന്തുടരുന്ന കുരിശുമല ആശ്രമത്തില്‍ ജോലികളെല്ലാം ചെയ്യുന്നത്‌ അന്തേവാസികള്‍ തന്നെയാണെന്ന പ്രത്യേകതയുമുണ്ട്‌. ഇന്‍ഡോ-സിസ്‌ പദ്ധതിയുടെ ഭാഗമായുള്ള അത്യുത്‌പാദനശേഷിയുള്ള പശുക്കളുടെ ബീജോത്‌പാദന കേന്ദ്രം വാഗമണിനു സമീപമുള്ള കോലാഹലമേട്ടിലാണ്‌.വാഗമണി ലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ്‌ വിശാലമായ തേയിലത്തോട്ടങ്ങളുടെയും പൈന്‍ മരക്കാടുകളുടെയും സാന്നിധ്യം. മലയാളത്തിലേതുള്‍പ്പെടെ നിരവധി സിനിമകളുടെ ഷൂട്ടിംഗ്‌ ലോക്കേഷനായും വാഗമണ്‍ നിറഞ്ഞുനില്‍ക്കുന്നു. കോട്ടയത്തു നിന്നു 64 കിലോമീറ്ററാണ്‌ വാഗമണിലേയ്‌ക്കുള്ള ദൂരം.എന്താ കൂട്ടുകാരേ ഈ അവധിക്കാലത്ത്‌ നമുക്ക്‌ വാഗമണിലേയ്‌ക്കൊരു യാത്ര പോയാലോ.

Sunday, March 1, 2009

കഥകളുടെ മുന്തിരിത്തോപ്പുകളില്‍

കെ.കെ.സുധാകരന്‍

'നമുക്കു ഗ്രാമങ്ങളില്‍ച്ചെന്നു രാപ്പാര്‍ക്കാം`-
രണ്ടു ദശകം മുമ്പു കെ.കെ. സുധാകരന്‍ എഴുതിയ ഈ നോവല്‍ ഇന്നും മലയാളകഥാസാഹിത്യത്തില്‍ പൂത്തുലയുന്ന ഒരു മുന്തിരിത്തോപ്പിന്റെ കാല്‌പനിക സൗന്ദര്യത്തോടെ ആസ്വദിക്കപ്പെടുന്നു. എഴുത്തിന്റെ 25-ാം വര്‍ഷത്തില്‍ എത്തിയിരിക്കുന്ന, ഇന്നത്തെ ഏറ്റവും തിരക്കുള്ള കഥാകാരന്മാരില്‍ ഒരാളായ, സുധാകരനെ നമുക്ക്‌ അദ്ദേഹത്തിന്റെ ഗ്രന്ഥശാലയില്‍ച്ചെന്നു പരിചയപ്പെടാം.
അദ്ദേഹത്തിന്റെ കഥകളുടെ തോട്ടത്തിലെ പഴയ ഫലങ്ങളും പുതിയ നാമ്പുകളും കാണാം.

സന്ദീപ്‌ വെള്ളാരംകുന്ന്‌

നമുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം.അതികാലത്ത്‌ എഴുന്നേറ്റ്‌ തോട്ടങ്ങളില്‍ പോയി മുന്തിരി വള്ളികള്‍ തളിര്‍ത്തുവോയെന്നും മാതള നാരകം പൂത്തുവോയെന്നും നോക്കാം . അവിടെ വച്ച്‌ നിനക്ക്‌ ഞാന്‍ എന്റെ പ്രേമം തരും.' ബൈബിളിലെ ഉത്തമ ഗീതങ്ങളിലെ ഈ വരികള്‍ രണ്ടു പതിറ്റാണ്ടു മുമ്പ്‌ കേരളത്തിലെ യുവതീ യുവാക്കളുടെ ചുണ്ടുകളില്‍ ഒരു ഹിറ്റ്‌ ഗാനം പോലെ പതിഞ്ഞതിനു കാരണം പി.പദ്‌മരാജന്‍ സംവിധാനം ചെയ്‌ത `നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന സിനിമയാണ്‌. ആ സിനിമയ്‌ക്കു കാരണമായത്‌ കെ.കെ സുധാകരന്റെ `നമുക്കു ഗ്രാമങ്ങളില്‍ച്ചെന്നു രാപ്പാര്‍ക്കാം എന്ന നോവലും.' പലരും കരുതിയത്‌ `നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന സിനിമയുടെ കഥ പദ്‌മരാജന്‍ തന്നെയെഴുതിയതാണെന്നാണ്‌. സിനിമയുടെ ടൈറ്റില്‍സില്‍ കെ.കെ സുധാകരന്റെ കഥയോടുള്ള കടപ്പാട്‌ വ്യക്തമാക്കിയിരുന്നുവെങ്കിലും അന്ന്‌ സുധാകരന്‍ അത്രയൊന്നും പ്രസിദ്ധനല്ലായിരുന്നതിനാലാവാം സാധാരണക്കാര്‍ പലരും കഥയുടെ ക്രെഡിറ്റ്‌ പദ്‌മരാജനു കൊടുത്തത്‌ .എന്നാല്‍ ഇന്ന്‌ കെ.കെ. സുധാകരനെ അറിയാത്ത മലയാളികള്‍ ചുരുക്കമായിരിക്കും.ജനപ്രിയ വാരികകള്‍ക്കും നിലവാരമുള്ള പ്രസിദ്ധീകരണങ്ങള്‍ക്കും ടിവിക്കുമെല്ലാം കെ.കെ സുധാകരന്‍ എന്ന പേര്‌ സുപരിചിതമാണ്‌. ഇന്നും പുതുമ മായാതെ മലയാളികള്‍ ഏറെ താത്‌പര്യത്തോടെ ആസ്വദിക്കുന്ന സിനിമകളിലൊന്നാണ്‌ `നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍.' അതിനു കാരണം പദ്‌മരാജന്റെ സംവിധാനം മാത്രമാണെന്നു പറയാനാവില്ല.സുധാകരന്റെ കഥയുടെ പുതുമ അനിഷേധ്യമാണ്‌. എഴുത്തിന്റെ രജത ജൂബിലി വര്‍ഷത്തിലെത്തി നില്‍ക്കുന്ന കെ.കെ സുധാകരന്‌ ഇപ്പോഴും പുതുമകളോടെ രചന നടത്താന്‍ കഴിയുന്നു. മുപ്പതിലധികം നോവലുകളും അത്രയും തന്നെ നോവലെറ്റുകളും അമ്പതിലേറെ കഥകളും മൂന്നു ചലച്ചിത്ര തിരക്കഥകളും നിരവധി ടിവി സീരിയല്‍ കഥകളും എഴുതിക്കഴിഞ്ഞിട്ടും ഇനിയുമേറെ എഴുതാനുണ്ട്‌ എന്ന ഉന്മേഷം മനസില്‍ പുലര്‍ത്തുന്ന കെ.കെ. സുധാകരന്‍ തന്റെ സാഹിത്യ ജീവിതത്തെക്കുറിച്ചു സംസാരിക്കുന്നു.
എഴുത്തിലേക്കുള്ള കടന്നുവരവ്‌ എങ്ങനെയായിരുന്നു?
വര്‍ഷങ്ങള്‍ നീണ്ട വായനയില്‍ നിന്നാണ്‌ എഴുത്തിന്റെ തുടക്കം. അഞ്ചാംക്ലാസുമുതല്‍ പുസ്‌തകങ്ങളായിരുന്നു എന്റെ അടുത്ത കൂട്ടുകാര്‍. ബിരുദമായപ്പോഴേക്കും അടുത്തുള്ള ലൈബ്രറികളിലെ പുസ്‌തകങ്ങളെല്ലാംതന്നെ വായിച്ചു തീര്‍ത്തിരുന്നു. കോളജ്‌ വിദ്യാഭ്യാസം മാവേലിക്കര ബിഷപ്‌ മൂര്‍ കോളജിലായിരുന്നു. അവിടത്തെ പഠനകാലത്തും നിരവധി പുസ്‌്‌തകങ്ങള്‍ വായിക്കാന്‍ അവസരം ലഭിച്ചു.വിദ്യാഭ്യാസ കാലത്ത്‌ കോളജ്‌ മാഗസിനുകളിലും മറ്റും കഥകളും മറ്റുമെഴുതിയിരുന്നുവെങ്കിലും എഴുത്തിനെ ഗൗരവമായി സ്വീകരിക്കുന്നത്‌ ലൈബ്രേറിയനായി ജോലി കിട്ടിയശേഷമാണ്‌. പുസ്‌തകങ്ങളോടും അക്ഷരങ്ങളോടുമുള്ള സ്‌നേഹമാണു ലൈബ്രറി സയന്‍സ്‌ പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്‌.
പ്രസിദ്ധീകരിച്ച ആദ്യ രചന?
1984-ല്‍ കേരള കൗമുദി സണ്‍ഡേയില്‍ പ്രസിദ്ധീകരിച്ച `ഒരു ഞായറാഴ്‌ചയുടെ ഓര്‍മയ്‌ക്ക്‌' എന്ന നോവലാണ്‌ ആദ്യ രചന. പാലാ സെന്റ്‌ തോമസ്‌ കോളജില്‍ ലൈബ്രേറിയനായിരിക്കേ 1984-ലാണ്‌ ഈ നോവല്‍ എഴുതിയത്‌. പാലായിലെ താമസത്തിനിടെ വൈകുന്നേരങ്ങളില്‍ ധാരാളം ഒഴിവു സമയം ലഭിച്ചിരുന്നു. ഈ സമയം ഒരു നേരംപോക്കിനായാണ്‌ `ഒരു ഞായറാഴ്‌ചയുടെ ഓര്‍മയ്‌ക്ക്‌' എന്ന നോവലെഴുതിയത്‌. അത്‌ `കൗമുദി'യിലുള്ള ഒരു സുഹൃത്തിന്‌ വായിക്കാന്‍ കൊടുക്കുകയും അവര്‍ അത്‌ പ്രസിദ്ധീകരിക്കുകയുമായിരുന്നു. ഈ നോവല്‍ പിന്നീട്‌ ജേസി `നീയെത്ര ധന്യ'എന്ന പേരില്‍ ചലച്ചിത്രമാക്കി.
എഴുത്തിന്റ രീതിയും സമയവുമൊക്ക?
എഴുതുന്നതിന്‌ അങ്ങനെ പ്രത്യേക സമയമൊന്നുമില്ല.എവിടെപ്പോയാലും പേപ്പറും പേനയും എന്റെ കൈയിലുണ്ടാവും.എത്ര തിരക്കിലും ബഹളത്തിലുമിരുന്ന്‌ എനിക്ക്‌ എഴുതാന്‍ കഴിയുന്നുണ്ട്‌. ഓടുന്ന ട്രെയിനിലിരുന്നും ഞാന്‍ എഴുതിയിട്ടുണ്ട്‌.വായനക്കാര്‍ ആസ്വദിക്കുന്നവയാകണം ഞാന്‍ എഴുതുന്ന നോവലുകളും കഥകളുമെന്ന്‌ എനിക്കു നിര്‍ബന്ധമുണ്ട്‌ .അതുകൊണ്ടാണ്‌ എഴുത്തില്‍ എന്റേതായ പാത സ്വീകരിക്കുന്നത്‌.
രചനകളിലെല്ലാം സ്‌ത്രീ കഥാപാത്രങ്ങള്‍ക്കു വലിയ പ്രാമുഖ്യമുണ്ടല്ലോ?
എന്റെ മിക്ക നോവലുകളിലും വളരെ ബോള്‍ഡായ സ്‌ത്രീകളെയാണു ഞാന്‍ അവതരിപ്പിച്ചിട്ടുള്ളത്‌.അതു മന:പൂര്‍വമല്ല. സ്‌ത്രീകള്‍ക്കും പല കാര്യങ്ങളിലും തീരുമാനമെടുക്കാന്‍ കഴിയുമെന്നും അവരെക്കൊണ്ടു പലകാര്യങ്ങളും ചെയ്യാനാകുമെന്നുമാണു ഞാന്‍ വിശ്വസിക്കുന്നത്‌ .എന്റെ രചനകളിലൂടെ അതു പുറത്തുവരുന്നുവെന്നേയുള്ളൂ.ഇത്തരത്തില്‍ ബോള്‍ഡായ സ്‌ത്രീക്ക്‌ ഉദാഹരണമാണ്‌ `നമുക്കു ഗ്രാമങ്ങളില്‍ച്ചെന്നു രാപാര്‍ക്കാം` എന്ന നോവലിലെ സോഫിയ എന്ന കഥാപാത്രം. വളരെ തീവ്രമായ സ്‌ത്രീപുരുഷ ബന്ധത്തെപ്പറ്റിയും കുടുംബ ബന്ധങ്ങള്‍ ചിത്രീകരിക്കാനും മഹത്ത്വം ഉയര്‍ത്തിക്കാട്ടാനുമാണ്‌ ഞാന്‍ ശ്രമിച്ചിട്ടുള്ളത്‌.
`നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളെക്കുറിച്ച്‌ ?
1985 ല്‍ `കലാകൗമുദി`യില്‍ പ്രസിദ്ധീകരിച്ചതായിരുന്നു `നമുക്കു ഗ്രാമങ്ങളില്‍ച്ചെന്നു രാപ്പാര്‍ക്കാം` എന്ന നോവല്‍ . ആ നോവല്‍ വായിച്ച പത്മരാജന്റെ ഭാര്യ രാധാലക്ഷ്‌മി ഈ നോവല്‍ സിനിമയ്‌ക്കു പറ്റിയതാണെന്നു പത്മരാജനോടു പറയുകയും അദ്ദേഹം അതു ചലച്ചിത്രമാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇങ്ങനെയാണ്‌ 1986-ല്‍ പുറത്തിറങ്ങിയ `നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍`എന്ന ചലച്ചിത്രത്തിന്റെ പിറവി. ഒരു ഓണക്കാലത്ത്‌ പുറത്തിറങ്ങിയ ഈ ചിത്രം ചലച്ചിത്രം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. മലയാള സിനിമയില്‍ അന്നുവരെ കാണാത്ത, പുതുമയുള്ള, കഥയായിരുന്നതിനാല്‍ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എനിക്ക്‌ ഏറെ അംഗീകാരം നേടിത്തന്ന ഒന്നായിരുന്നു ഈ ചിത്രം. എഴുത്തിനെ കൂടുതല്‍ ഗൗരവപൂര്‍വം കാണാന്‍ തുടങ്ങിയതും ഇതിനുശേഷമാണ്‌ .
ബൈബിളിലെ കാവ്യ ഭംഗിയിലേക്കുള്ള ഒരു ക്ഷണവും കൂടിയായല്ലോ ഈ ചിത്രം?
മലയാളികള്‍ക്ക്‌ അന്നു വരെ പരിചിതമല്ലാത്ത മുന്തിരിത്തോപ്പുകളുടെ പശ്ചാത്തലവും ബൈബിള്‍ വാക്യങ്ങളിലൂടെയുള്ള പ്രണയത്തിന്റെ വികാസവുമെല്ലാം `നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുക`ളുടെ പ്രത്യേകതയായിരുന്നു. കാമുകന്‍ കാമുകിയോട്‌ തന്റെ പ്രണയം അറിയിക്കുന്നത്‌ ബൈബിളിലെ ` സോംഗ്‌ ഓഫ്‌ സോംഗ്‌സ്‌' വാക്യങ്ങളിലൂടെയാണ്‌.`നമുക്കുഗ്രാമങ്ങളില്‍ച്ചെന്നു രാപാര്‍ക്കാം' എന്നു പറഞ്ഞതിനുശേഷം ബാക്കി ഭാഗം പറയാതെ ബൈബിളിലെ സോളമന്റെ ഉത്തമഗീതങ്ങള്‍ നോക്കാനാണ്‌ കാമുകന്‍ പറയുക. ബൈബിള്‍ വായിക്കുമ്പോഴാണ്‌ കാമുകന്‍ തന്റെ ഇഷ്‌ടം വെളിപ്പെടുത്താന്‍ ആ വാക്യങ്ങള്‍ ഉപയോഗിക്കുകയായിരുന്നുവെന്ന്‌ കാമുകി പോലും മനസിലാക്കുന്നത്‌. മലയാളിക്ക്‌ ഇതൊരു പുതുമയായിരുന്നു. ഈ മൊബൈല്‍ യുഗത്തില്‍പ്പോലും `നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന സിനിമ സ്വീകരിക്കപ്പെടുന്നത്‌ അതിലെ പ്രമേയത്തിന്റെ പുതുമയും സ്വീകാര്യതയുംകൊണ്ടാണ്‌ .
പത്മരാജനുമൊത്തുള്ള അനുഭവങ്ങള്‍?
മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്‌ടമാണ്‌ പത്മരാജന്റെ അകാലത്തിലുള്ള വേര്‍പാട്‌ . പത്മരാജനോടൊത്തുള്ള സിനിമാ അനുഭവം ഇന്നും മറക്കാനാവാത്ത ഓര്‍മയായാണ്‌ എന്റെ മനസിലുള്ളത്‌. പ്രതിഭയുള്ളവരെ കണ്ടെത്താനും അവരെ ലോക സമക്ഷം എത്തിക്കാനുമുള്ള പത്മരാജന്റെ താത്‌പര്യം എടുത്തുപറയേണ്ടതാണ്‌. അതുപോലെ, തന്റെ സിനിമകളില്‍ ഒരിക്കലും ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്ത വിധത്തിലുള്ള പരീക്ഷണങ്ങള്‍ നടത്താനും പദ്‌മരാജനു കഴിഞ്ഞു. `നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുക'ളിലെ സോളമന്റെയും സോഫിയയുടെയും ദു:ഖം ഓരോരുത്തരുടെയും വ്യക്തിപരമായ ദു:ഖമായി മാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പദ്‌മരാജനുമാത്രം സിനിമയില്‍ ചെയ്യാനാവുന്ന നിരവധി കഥകള്‍ ഇപ്പോഴും എന്റെ കൈയിലുണ്ട്‌.
കെ.കെ. സുധാകരനു സാഹിത്യലോകത്തെ സ്ഥാനം?
ഗൗരവമുള്ള സാഹിത്യമെന്നും പൈങ്കിളി സാഹിത്യമെന്നും രണ്ടു വ്യത്യസ്ഥ ധ്രുവങ്ങളിലുള്ള രചനകള്‍ മാത്രമുള്ള സ്ഥാനത്ത്‌ ഇതിനു രണ്ടിനും നടുക്കുള്ള ഒരു പാത സ്വീകരിക്കാനായിരുന്നു എന്റെ തീരുമാനം. ഇതില്‍ നിന്നാണ്‌ ഇടത്തരക്കാരായ വായനക്കാരെ ലക്ഷ്യമിട്ടുള്ള എന്റെ രചനകള്‍ തുടങ്ങുന്നത്‌. എന്റെ നോവലുകളിലും കഥകളിലും കൂടുതല്‍ പരാമര്‍ശിച്ചിട്ടുള്ളത്‌ സാധാരണക്കാരായ ആളുകളുടെ കുടുംബബന്ധങ്ങളാണ്‌ . ഇത്തരത്തില്‍ മലയാളത്തില്‍ എന്റേതായ സ്ഥാനം കണ്ടെത്താന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടെന്നാണ്‌ എന്റെ വിശ്വാസം. എങ്കിലും ഗൗരവമുള്ള രചനകളെ വളരെ ഗൗരവത്തോടെ തന്നെയാണ്‌ ഞാന്‍ വായിക്കുന്നതും സമീപിക്കുന്നതും. ആധുനിക സാഹിത്യത്തില്‍ എനിക്ക്‌ ഏറ്റവും ഇഷ്‌ടമുള്ളത്‌ എംടിയുടെ രചനകളാണ്‌.
പൈങ്കിളി സാഹിത്യത്തെപ്പറ്റി...
പൈങ്കിളി സാഹിത്യമെന്നു പറഞ്ഞ്‌ ജനപ്രിയ സാഹിത്യത്തെ പലരും ആക്ഷേപിക്കാറുണ്ട്‌. മുട്ടത്തുവര്‍ക്കിയുടെയും കാനത്തിന്റെയുമൊക്കെ നോവലുകള്‍ ഞാന്‍ ആസ്വദിച്ചുതന്നെ വായിച്ചവയാണ്‌ . അക്ഷരങ്ങളുടെ ലോകത്തേ്‌ക്ക്‌ എന്നെ കൈപിടിച്ചു നടത്തിയത്‌ ഇവരെപ്പോലുള്ള എഴുത്തുകാരാണെന്നു പറയാന്‍ എനിക്കു മടിയില്ല. പൈങ്കിളി സാഹിത്യമെന്നു മറ്റുള്ളവര്‍ അവഗണിക്കുന്ന സാധാരണക്കാരുടെ കഥകളാണ്‌ ജനങ്ങളെ സാഹിത്യവുമായി അടുപ്പിക്കുന്നത്‌. പുതു തലമുറകളെ വായനയുടെ ലോകത്തേയ്‌ക്കു കൈപിടിച്ചു നടത്തുന്നതും അവരെ അക്ഷരങ്ങള്‍ മറന്നുപോകാതിരിക്കാന്‍ പ്രാപ്‌തരാക്കുന്നതും ഇത്തരം ജനപ്രിയ എഴുത്തുകാരാണെന്നാണ്‌ എന്റെ അഭിപ്രായം.
പൈങ്കിളി സാഹിത്യരംഗം ഇന്നൊരു വലിയ മത്സര രംഗമാണല്ലോ?
ജനപ്രിയ വാരികകള്‍ക്കു വേണ്ടി ഈ കിടമത്സര കാലത്ത്‌ നോവലെഴുതുകയെന്നത്‌ ഏറെ ശ്രമകരമാണ്‌. ഈ മത്സരം എപ്പോഴും ആരോഗ്യകരമായ മത്സരമാണെന്നു പറയാനാവില്ല. ഓരോ ആഴ്‌ചയും വായനക്കാരെ ഉദ്വേഗത്തില്‍ നിര്‍ത്താന്‍ തക്കവിധത്തില്‍ വേണം അവയ്‌ക്കു വേണ്ടി എഴുതാന്‍.
ഇടക്കാലത്ത്‌ വാരികകളില്‍ തുടര്‍ക്കഥകളുടെ രംഗത്തും സജീവമായിരുന്നല്ലോ?
എഴുത്തില്‍ സജീവമായ ഇടക്കാലത്താണ്‌ അത്തരമൊരു പരീക്ഷണത്തിനു മുതിര്‍ന്നത്‌. ഇടക്കാലത്ത്‌ പ്രസിദ്ധീകരണം നിലച്ചുപോയ `മനോരാജ്യം' എന്ന വാരികയ്‌ക്കു വേണ്ടിയായിരുന്നു അത്‌. അല്‌പം നിലവാരമുള്ള നോവലുകള്‍ പ്രസിദ്ധീകരിച്ചിരുന്ന മനോരാജ്യത്തിന്‌ ഇത്തരത്തില്‍ നിരവധി നോവലുകള്‍ നല്‍കി. ഇടക്കാലത്ത്‌ എം പ്രസാദചന്ദ്രന്‍, ആന്‍സി ജോസഫ്‌ എന്നീ പേരുകളിലും ഞാന്‍ നോവലുകള്‍ എഴുതിയിരുന്നു.
എഴുത്തിന്റെ ലോകത്തെപ്പറ്റി?
ആദ്യം കേരള സര്‍വകലാശാലയുടെ കീഴില്‍ ലൈേ്രബറിയനായാണ്‌ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്‌ .പിന്നീട്‌ എംജി സര്‍വകലാശാലയുടെ തുടക്കം മുതല്‍ അവിടേക്കു മാറുകയായിരുന്നു. എപ്പോഴും പ്രവര്‍ത്തന രംഗം ലൈബ്രറിയായിരുന്നതിനാല്‍ വായനയ്‌ക്ക്‌ കൂടുതല്‍ സമയം ലഭിച്ചു.
ടിവി സീരിയല്‍ രംഗത്തെപ്പറ്റി?
ഞാനെഴുതിയ പല നോവലുകളും സീരിയലുകളായി പ്രമുഖ ചാനലുകള്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്‌. ഏഷ്യാനെറ്റ്‌, സംപ്രേഷണം ചെയ്യുന്ന `എന്റെ മാനസ പുത്രി,'സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന `പാരിജാതം' എന്നിവയുള്‍പ്പെടെ ധാരാളം സീരിയലുകള്‍.ഈ സീരിയലുകളെല്ലാം റേറ്റിംഗില്‍ ഏറെ മുന്‍പന്തിയിലാണ്‌. അടുത്തിടെ ശ്രീനിവാസനും ലക്ഷ്‌മി ശര്‍മയും അഭിനയിച്ചു പുറത്തിറങ്ങിയ `ആയുര്‍ രേഖ' എന്ന സിനിമ `രേഖയിലില്ലാത്തത്‌' എന്ന എന്റെ നോവലെറ്റിനെ ആസ്‌പദമാക്കിയായിരുന്നു.
പ്രധാന രചനകള്‍?
ഫെബ്രുവരി ഏഴാം നാള്‍, മുഖമറിയാതെ കഥയറിയാതെ, മിസ്‌ഡ്‌ കോള്‍ ,വശീകരണയന്ത്രം, അവള്‍ എന്നും തനിയെ, കുതിരകള്‍, വനശലഭങ്ങള്‍ തുടങ്ങിയവയാണ്‌ പ്രധാന നോവലുകള്‍.
രേഖയിലില്ലാത്തത്‌, മാനസ മൈന, പ്ലെസന്റ്‌ വില്ലയിലെ പേയിംഗ്‌ ഗസ്റ്റ്‌ എന്നീ നോവലെറ്റുകള്‍ ഉള്‍പ്പെടുത്തി `രേഖയിലില്ലാത്തത്‌' എന്ന പേരില്‍ പുസ്‌തകമായി ഡിസി ബുക്‌സ്‌ അടുത്തിടെ പ്രസിദ്ധപ്പെടുത്തിയിരുന്നു. കൂടാതെ നിലവേ നീ സാക്ഷി, രണ്ടു പേര്‍ ചുംബിക്കുന്നു, ഒരു രാത്രിയെങ്കിലും എന്നിങ്ങനെ പല നോവലെറ്റുകളും എനിക്കു പ്രിയപ്പെട്ടതായുണ്ട്‌.
`നീല മറുക്‌' എന്ന പേരില്‍ കഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചവയും പുസ്‌തക രൂപത്തിലാവാത്തവയുമായ കഥകള്‍ ധാരാളം.
എഴുത്തിന്റെ രീതി?
ഒട്ടുമിക്ക ആനുകാലികങ്ങളിലും സ്ഥിരമായി കഥകളും നോവലുകളും നോവലെറ്റുകളും എഴുതുന്നു. പിന്നെ മിക്ക പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെയും വാര്‍ഷികപ്പതിപ്പുകളില്‍ എഴുതാറുണ്ട്‌.
കുടുംബത്തെപ്പറ്റി?
ഭാര്യ ശ്രീദേവി തിരുവനന്തപുരത്തു പിഡബ്ല്യുഡിയില്‍ ജൂനിയര്‍ സൂപ്രണ്ടാണ്‌ . മക്കള്‍.നീന, ചിത്ര ഇരുവരും വിദ്യാര്‍ഥിനികള്‍. ഇപ്പോള്‍ മാവേലിക്കരയില്‍ സ്ഥിര താമസം.

ഫോട്ടോ: കെ.ജെ. ജോസ്‌